ദില്ലി: കൊവിഡ് സൃഷ്ടിച്ച സാമ്പത്തികാഘാതം വളരെ വലുതാണ്. രാജ്യം ഔദ്യോഗികമായി തന്നെ മാന്ദ്യത്തിലൂടെ കടന്നുപോവുകയാണ്. സാധാരണക്കാരേയും പണക്കാരേയും ഇത് അതികഠിനമായി തന്നെ ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
യുഗവ് (YouGov)- മിന്റ്- സിപിആര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ സര്‍വ്വേയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പലരും പഴയ സമ്പാദ്യം ഉപയോഗിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. മിക്കവര്‍ക്കും വരുമാനത്തില്‍ നിന്ന് സമ്പാദ്യത്തിലേക്ക് ഒന്നും മാറ്റിവയ്ക്കാനും സാധിക്കുന്നില്ല. കാര്‍, വീട് തുടങ്ങിയവയുടെ വില്‍പനയും വാങ്ങലും എല്ലാം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. വിശദാംശങ്ങള്‍ നോക്കാം...
ബില്‍ അടയ്ക്കാന്‍ പോലും
മാര്‍ച്ചില്‍ കൊവിഡ് ലോക്ക് ഡൗണ്‍ തുടങ്ങിയതുമുതലാണ് സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായത്. സര്‍വ്വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് പേരും ലോക്ക് ഡൗണ്‍ മുതല്‍ കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം അനുഭവിക്കുകയാണ്. പാതിയോളം പേര്‍ക്ക് അവരുടെ മാസ സമ്പാദ്യങ്ങളും നിക്ഷേപ ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. മൂന്നിലൊന്ന് പേരുടേയും ബില്ലുകളും വായ്പാ തിരിച്ചടവുകളും മുടങ്ങുന്ന സ്ഥിതിവിശേഷമുണ്ടായി.
പാവപ്പെട്ടവരുടെ കാര്യം
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് കടുത്ത പ്രതിസന്ധിയില്‍ അകപ്പെട്ടത്. മെച്ചപ്പെട്ട സാമ്പത്തിക ശേഷി ഉള്ളവരേയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. പ്രതിമാസം ഒരുലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവരില്‍ 71 ശതമാനം പേരും ലോക്ക് ഡൗണ്‍കാലത്ത് പ്രതിസന്ധി നേരിട്ടു. മാസവരുമാനം 20,000 ല്‍ താഴെയുള്ള 86 ശതമാനം പേരും ഈ സമയം കടുത്ത പ്രതിസന്ധിയില്‍ ആയിരുന്നു.
നിത്യചെലവിന് സമ്പാദ്യം
പലരുടേയും മാസവരുമാനം നിലയ്ക്കുകയോ വലിയ തോതില്‍ കുറയുകയോ ചെയ്തു. ഇതോടെ സമ്പാദ്യത്തില്‍ നിന്ന് ചെലവിനുള്ള പണം എടുക്കേണ്ട സ്ഥിതി വിശേഷം സര്‍വ്വേയില്‍ പങ്കെടുത്ത 45 ശതമാനം പേര്‍ക്കും നേരിടേണ്ടി വന്നു. മൂന്നിലൊന്ന് പേര്‍ക്കും പ്രതിസന്ധി മറികടക്കാന്‍ കടംവാങ്ങേണ്ടിയും വന്നിട്ടുണ്ട്. ആറിലധികം അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് ബന്ധുക്കളില്‍ നിന്ന് നിത്യച്ചെലവിന് പോലും സഹായം തേടേണ്ടിവന്നു.
ചെലവ് കുത്തനെ കൂടി
പണപ്പെരുപ്പം ഉയര്‍ന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വന്‍കുതിച്ചുകയറ്റമുണ്ടായി. ഇതോടെ പ്രതിമാസ ചെലവുകള്‍ കുതിച്ചുയര്‍ന്നു എന്നാണ് അറുപത് ശതമാനം പേരും പറയുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ദ്ധനയാണ് ഏറ്റവും വലിയ തിരിച്ചടിയായത്. ചികിത്സാ ചെലവുകളും കുതിച്ചുയര്‍ന്നിട്ടുണ്ട്.
ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പണക്കാര്‍ക്ക്
കൊവിഡ് ലോക്ക് ഡൗണോടെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഉപഭോക്താക്കള്‍ കൂടിയെന്നാണ് കണക്ക്. എന്നാല്‍ ഇത് നിശ്ചിത വരുമാനത്തിന് മുകളിലുള്ളവരുടെ മാത്രം കാര്യമാണ്. പാവപ്പെട്ടവരുടെ കാര്യത്തില്‍ ഇത് നേരെ തിരിച്ചയാണ്. അവശ്യവസ്തുക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും വിനോദോപാധികളുടെ ചെലവ് കുത്തനെ കുറയുകയാണ് ഉണ്ടായിട്ടുള്ളത്.
ദീര്‍ഘകാല നിക്ഷേപങ്ങള്‍ കുറഞ്ഞു
കൊവിഡ് ലോക്ക് ഡൗണോടെ ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ജനങ്ങളുടെ താത്പര്യം കുറഞ്ഞു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. സമ്പാദ്യം പണമായി തന്നെ സൂക്ഷിക്കാന്‍ ആണ് ആളുകള്‍ കൂടുതലും താത്പര്യപ്പെടുന്നത്, അല്ലെങ്കില്‍ പെട്ടെന്ന് പണമാക്കാന്‍ പറ്റുന്ന തരത്തിലുള്ള നിക്ഷേപങ്ങള്‍. വീട്ടില്‍ പണം സൂക്ഷിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. അതുപോലെ സേവിങ്‌സ് അക്കൗണ്ടില്‍ പണം സൂക്ഷിക്കുന്നവരുടേയും ആര്‍ഡി പോലെയുള്ളവയില്‍ നിക്ഷേപിക്കുന്നവരുടേയും എണ്ണം കൂടിയിട്ടുണ്ട്.
സമ്പാദിക്കാനില്ല
മാസവരുമാനം 20,000 ല്‍ താഴെയുള്ളവര്‍ക്ക് സമ്പാദ്യം എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലേക്കാണ് എത്തിയിരിക്കുന്നത്. അമ്പതിനായിരത്തിന് മുകളില്‍ വരുമാനമുള്ളവരുടേയും സ്ഥിതി മെച്ചമല്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയ ഇടിവാണ് ഇതിലും സംഭവിച്ചിരിക്കുന്നത്.
കാറും വീടും ഒന്നും വേണ്ട
സാധാരണക്കാരില്‍ നിന്ന് മുകളില്‍ നില്‍ക്കുന്ന മധ്യവര്‍ഗ്ഗവും കടുത്ത പ്രതിസന്ധിയില്‍ ആണെന്നാണ് സര്‍വ്വേ പറയുന്നത്. കാര്‍, വീട് തുടങ്ങിയ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയില്‍ ആണ് ഭൂരിപക്ഷം പേരും. എന്നാല്‍ ഇരുചക്രവാഹനം വാങ്ങാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അതേ നിലവാരത്തില്‍ തന്നെ തുടരുകയാണ്.
അപ്രതീക്ഷിത ധനമെത്തിയാല്‍
സര്‍ക്കാര്‍ സഹായമായോ, നികുതിയിളവായോ അപ്രതീക്ഷിത ധനം ലഭിച്ചാല്‍ എന്ത് ചെയ്യും എന്നതിനും ആളുകള്‍ക്ക് കൃത്യമായ ഉത്തരമുണ്ട്. 20,000 ല്‍ താഴെ വരുമാനമുള്ളവരില്‍ പാതിയോളം പേര്‍ ആ പണം അവശ്യചെലവുകള്‍ക്കോ കടം വീട്ടാനോ ഉപയോഗിക്കും എന്നാണ് പ്രതികരിച്ചത്. ബാക്കി അമ്പത് ശതമാനം പേര്‍ ആ പണം സേവ് ചെയ്യാനും ആഗ്രഹിക്കുന്നു.
പതിനായിരം പേര്‍
രാജ്യത്തെ 203 നഗരങ്ങളില്‍ നിന്നായി പതിനായിരം പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലെ സ്ഥിതിവിശേഷങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചോദ്യങ്ങള്‍. കാര്യങ്ങള്‍ ഈ വിധമാണ് മുന്നോട്ട് പോകുന്നതെങ്കില്‍, സാമ്പത്തിക പ്രതിസന്ധി തുടരുമെന്നാണ് സര്‍വ്വേയുടെ വിലയിരുത്തല്‍.