വൻകിട സ്ഥാപനങ്ങളെല്ലാം കൂട്ട പിരിച്ചു വിടലിന്റെ പാതയിലാണ്. ആമസോൺ, ട്വിറ്റർ, മെറ്റ, ഗൂഗിൾ തുടങ്ങിയ ടെക്ക് കമ്പനികളിൽ നിന്ന് പതിനായിരക്കണക്കിന് പേർക്കാണ് ഒറ്റ ദിവസം കൊണ്ട് ജോലി നഷ്ടമായത്. ആഗോള ഭീമൻമാരുടെ പിരിച്ചു വിടലിൽ ഇന്ത്യയിലെ ഓഫീസുകളിലുള്ള തൊഴിലാളികൾക്കും ജോലി നഷ്ടമായിരുന്നു. 11,000ത്തോളം പേരെയാണ് ഫെയ്സ് ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ പിരിച്ചു വിട്ടത്.
10,000 പേർക്ക് ആമസോണിൽ നിന്നും ജോലി നഷ്ടമായി. പുറത്താക്കൽ 2023 വരെയും തുടരുമെന്നും ആമസോൺ അറിയിച്ചിട്ടുണ്ട്. ഇലോൺ മസ്‌ക് ഏറ്റെടുത്ത ശേഷം ട്വിറ്ററിൽ നിന്ന് 50 ശതമാനം ജീവനക്കരായാണ് ഒഴിവാക്കിയത്. ഈ പിരിച്ചു വിടൽ വാർത്തരകൾക്കിടയിലും തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായ നടപടിയുമായാണ് ടാറ്റാ ഗ്രൂപ്പ് എത്തിയിരിക്കുന്നത്.
പിരിച്ചു വിട്ടവരെ സ്വാഗതം
ടാറ്റ ഗ്രൂപ്പ് സബ്‌സിഡിയറിയായ ജാഗ്വർ ലാൻഡ് റോവറാണ് പിരിച്ചു വിട്ടവരിൽ 800 പേരെ ആദ്യ ഘട്ടത്തിൽ കമ്പനിയിലേക്ക് നിയമിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ജാഗ്വറിന്റെ സെൽഫ് ഡ്രൈവിംഗ്, ഇലക്ട്രിഫിക്കേഷൻ, മെഷിൻ ലേർണിംഗ്, ഡാറ്റ സയൻസ് വിഭാഗങ്ങളിലാണ് ഇവരെ നിയമിക്കുക. 2025 ഓടെ ഇലക്ട്രിക്ക് രംഗത്തേക്ക് ചുവട് വെയ്ക്കുന്ന കമ്പനിക്ക് വലിയ ടെക് കമ്പനികളിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ പ്രാവീണ്യം ഉപകാരപ്പെടുമെന്നാണ് കണക്കു കൂട്ടുന്നത്.
2025 ഓടെ ഇലക്ട്രിക് ബിസിനസ് രംഗത്തേക്ക് കടക്കാനൊരുങ്ങുന്ന ജാഗ്വറിന് ഡാറ്റ, ഡിജിറ്റൽ വൈദഗ്ധ്യം എന്നിവ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിന് ഈ ഉയർന്ന വൈദഗ്ധ്യമുള്ള ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ സാധിക്കുമെന്ന് കമ്പനിയുടെ ചീഫ് ഇൻഫർമേഷൻ ഓഫീസർ ആന്റണി ബാറ്റിൽ പറഞ്ഞു. പുതിയ തൊഴിലാളികളെ ബ്രിട്ടൺ, അയർലാൻഡ്, അമേരിക്ക, ചൈന, ഇന്ത്യ, ഹംഗ്വറി എന്നിവിടങ്ങിലേക്കാണ് നിയമിക്കുക. ടെക്ക് കമ്പനികൾ പിരിച്ചുവിട്ട തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ജാഗ്വർ കഴിഞ്ഞ ദിവസം ജോബ് പോർട്ടൽ ആരംഭിച്ചിരുന്നു.
ടാറ്റയും ജാഗ്വറും
പ്രീമിയം കാറുകൾ നിർമിക്കുന്ന ബ്രിട്ടണിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് കമ്പനിയുടെ ഇന്നത്തെ ഉടമസ്ഥർ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ മോട്ടോഴ്സാണ്. ഫോര്‍ഡ് മോട്ടോഴ്‌സിന് കീഴിലുണ്ടായിരുന്ന ജാഗ്വറിനെയും ലാന്‍ഡ് റോവിനെയും 2008ലാണ് കമ്പനി ടാറ്റ മോട്ടോഴ്‌സിന് വില്‍ക്കുന്നത്.
2013 ല്‍ ജാഗ്വര്‍ കാര്‍സും ലാന്‍ഡ് റോവറും ചേര്‍ത്ത് ടാറ്റ മോട്ടോഴ്‌സ് ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ലിമിറ്റഡ് സ്ഥാപിച്ചു. രത്തൻ ടാറ്റ ചെയർമാനായ കാലത്തായിരുന്നു ഈ ഏറ്റെടുക്കൽ. 2008ൽ വർഷത്തിൽ 2 ലക്ഷം യൂണിറ്റിന് താഴെ കാറുകൾ വിറ്റിരുന്ന കമ്പനി 2018ൽ ടാറ്റയ്ക്ക് കീഴിൽ വർഷത്തിൽ 6 ലക്ഷം യൂണിറ്റുകളിൽ വിറ്റിരുന്നു.
ടാറ്റയും തൊഴിലാളിയും
ആദ്യമായല്ല തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളിൽ ടാറ്റ ഭാഗമാകുന്നത്. 2016 ൽ ബ്രിട്ടണിൽ തകർച്ചയിലെത്തിയ പോർട്ട് ടാൽബോട്ട് സ്റ്റീൽ പ്ലാന്റിൽ 10 വർഷത്തേക്ക് 1 ബില്യൺ പോണ്ട നിക്ഷേപമാണ് ടാറ്റ ഗ്രൂപ്പ് നടത്തിയത്. ഇതുവഴി അന്ന് കമ്പനിയിലെ 1000ത്തോളം തൊഴിലാളികളുടെ ജോലി സംരക്ഷിച്ചു. ഇതിനോട് അനുബന്ധിച്ച് അന്നത്തെ ഇടക്കാല ടാറ്റ ചെയർമാനായിരുന്ന രത്തൻ ടാറ്റയെ മാൻ ഓഫ് സ്റ്റീൽ എന്ന പേരിൽ സൻഡേ ടൈംസ് ഫീച്ചർ ചെയ്തിരുന്നു.
ടാറ്റയുടെ തൊഴിലാളി സ്നേഹം പറയുമ്പോൾ അല്പം പിന്നോട്ട് പോകണം. ടാറ്റ ഗ്രൂപ്പിന് തുടക്കമിട്ട ജംഷദ്ജി ടാറ്റയിൽ നിന്ന് കൈമാറി കിട്ടിയതാണിത് ടാറ്റയ്ക്ക് തൊഴിലാളികളോടുള്ള കരുതൽ. നാഗ്പൂരിൽ സെൻട്രൽ ഇന്ത്യ സ്പിന്നിംഗ് ആരംഭിച്ച അദ്ദേഹം തൊഴിലാളി സൗഹൃദ നടപടികൾ ആദ്യം മുതലെ ആരംഭിച്ചിരുന്നു. 1895 ൽ കമ്പനിയിൽ പെൻഷൻ ഫണ്ടും അപകട നഷ്ടപരിഹാരവും അദ്ദേഹം നടപ്പിലാക്കി.
1947-ല്‍ പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിച്ച ആദ്യത്തെ ഇന്ത്യന്‍ കമ്പനികളില്‍ ഒന്നാണ് ടാറ്റ, ഗ്രൂപ്പ് ഈയിടെ ഏറ്റെടുത്ത എയർ ഇന്ത്യയുടെ ആയിരക്കണക്കിന് ജീവനക്കാരുടെ ജോലി സംരക്ഷിക്കുന്നതിനും ടാറ്റ ഗ്രൂപ്പിനായി.