കൊറോണ വൈറസ് മഹാമാരി മൂലമുള്ള സാമ്പത്തിക തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ടാറ്റാ മോട്ടോഴ്സ് ആഡംബര യൂണിറ്റിലെ ചെലവ് ചുരുക്കൽ ലക്ഷ്യം ഒരു ബില്യൺ പൌണ്ട് (1.26 ബില്യൺ ഡോളർ) ആയി ഉയർത്തി. ഇതിനെ തുടർന്ന് ജാഗ്വാർ ലാൻഡ് റോവറിൽ 1,100 ഓളം താൽക്കാലിക ജോലികൾ ഒഴിവാക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. 2021 മാർച്ചോടെ ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) യൂണിറ്റിൽ നിന്ന് 5 ബില്യൺ പൗണ്ട് ലാഭിക്കാനാകുമെന്ന് ടാറ്റാ മോട്ടോഴ്‌സ് പ്രതീക്ഷിക്കുന്നതായി ടാറ്റാ മോട്ടോഴ്സ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി.ബി ബാലാജി പറഞ്ഞു.
നടപ്പ് സാമ്പത്തിക വർഷത്തിൽ ജെഎൽആറിലെ മൂലധനച്ചെലവ് 2.5 ബില്യൺ പൌണ്ടായി കുറയ്ക്കും. മുൻ വർഷങ്ങളിൽ പ്രതിവർഷം 3 ബില്യൺ പൌണ്ടായിരുന്നു ചെലവ്. പണം സംരക്ഷിക്കുന്നതിനും മൂലധനച്ചെലവിന് മുൻഗണന നൽകുന്നതും നിക്ഷേപ മേഖലകളെ ശരിയായ മേഖലകളിലേക്ക് നയിക്കുന്നതിലുമാണ് ഇനി ശ്രദ്ധ നൽകുന്നതെന്ന് കമ്പനിയുടെ നാലാം പാദത്തിൽ നഷ്ടം രേഖപ്പെടുത്തിയ ശേഷം ബാലാജി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
1,600 ജീവനക്കാർക്ക് സ്വയം വിരമിക്കൽ വാഗ്ദാനം ചെയ്ത് ടാറ്റ മോട്ടോഴ്സ്
1,100 ഏജൻസി ജീവനക്കാരെ ഇത് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജെഎൽആർ വക്താവ് പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു. ടാറ്റാ മോട്ടോഴ്‌സ് തങ്ങളുടെ എല്ലാ ബിസിനസ്സുകളും അവലോകനം ചെയ്യുകയാണ്. 2021 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര ബിസിനസിൽ 60 ബില്യൺ രൂപ (789 മില്യൺ ഡോളർ) ലാഭിക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണിത്. കൊറോണ വൈറസ് ലോക്ക്ഡൌണുകൾ വിപണിയിൽ ഉടനീളം ജെഎൽആർ ഉൾപ്പെടെയുള്ള വിൽപ്പനയെ തകർത്തതിനാൽ ടാറ്റാ തിങ്കളാഴ്ച 98.94 ബില്യൺ രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തി.
മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ മൊത്തം വരുമാനം 27.7 ശതമാനം ഇടിഞ്ഞ് 624.93 ബില്യൺ രൂപയായി. ടാറ്റാ മോട്ടോഴ്‌സിന്റെ വരുമാനത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്യുന്ന ജെഎൽആർ, കൊറോണ വൈറസ് കാരണം കനത്ത നഷ്ടത്തിലായി. ലാൻഡ് റോവറിന് ഏറ്റവും കൂടുതൽ ഓർഡറുകൾ ലഭിക്കുന്ന ചൈന, യുഎസ് എന്നിവിടങ്ങളിലെല്ലാം മഹാമാരി കനത്ത ആഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. 2010 മുതൽ കമ്പനിയെ നയിച്ച ജെഎൽആറിന്റെ ബോസ് റാൽഫ് സ്‌പെത്ത് സെപ്റ്റംബറിൽ കരാർ കാലാവധി അവസാനിക്കുമ്പോൾ തന്റെ സ്ഥാനത്ത് നിന്ന് പിന്മാറും.