പ്രവാസി ചിട്ടിയുടെ വെർച്വൽ ബ്രാഞ്ച് പൂർണ്ണമായും പ്രവർത്തനസജ്ജമായതായി ധനമന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിന്റെ ആറാംനില മുഴുവൻ ഇതിനായി വാടകയ്ക്ക് എടുത്തിരിക്കുകയാണെന്നും. നൂറിൽപ്പരം പേർക്ക് പ്രവർത്തിക്കുന്നതിനുള്ള ഇടമായി ആധുനിക രീതിയിലാണ് ഈ സ്ഥലം സജ്ജീകരിച്ചിരിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ താഴെ ചേർക്കുന്നു.
വെർച്വൽ ബ്രാഞ്ച് പൂർണ്ണമായും പ്രവർത്തനസജ്ജമായതോടെ പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും ഒരു കുടക്കീഴിലായി. ഏറ്റവും പ്രധാനപ്പെട്ട ഗ്രൂപ്പ് വെർച്വൽ ബ്രാഞ്ചിന്റെ ഭരണപരമായ കാര്യങ്ങൾക്കു ചുമതലപ്പെട്ട കെഎസ്എഫ്ഇ ജീവനക്കാരാണ്. ഇവർ 36 പേരുണ്ട്. കെ.ജെ. പത്മകുമാറാണ് വെർച്വൽ ബ്രാഞ്ചിന്റെ മാനേജർ. ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതല ദിവസവുമുള്ള ലേലംവിളിക്ക് മേൽനോട്ടം വഹിക്കലാണ്. ഇപ്പോൾ എല്ലാദിവസവും ഉച്ചയ്ക്ക് ആരംഭിക്കുന്ന ലേലംവിളി അർദ്ധരാത്രി വരെ നീളും. കുറച്ചുകൂടി കഴിയുമ്പോൾ 24 മണിക്കൂറും ലേലംവിളി നടക്കും. എല്ലാം ഓൺലൈനായിട്ടാണ് നടക്കുന്നതെങ്കിലും ഓരോ ലേലംവിളിക്കും ജീവനക്കാരുടെ നേരിട്ടുള്ള മേൽനോട്ടം കൂടിയേ തീരൂ.
രണ്ടാമത്തെ വിഭാഗം കാൾ സെന്ററുമായി ബന്ധപ്പെട്ടവരാണ്. 24 മണിക്കൂർ മൂന്നു ഷിഫ്റ്റുകളിലായി 30 ആളുകൾ ലോകത്ത് ഏതു കോണിൽ നിന്നുള്ള ചോദ്യങ്ങൾക്കും മറുപടി പറയാൻ സജ്ജരായി ഇവിടെയുണ്ട്. പ്രധാനപ്പെട്ട എമിറേറ്റ്സുകൾക്കും ഗൾഫ് രാജ്യങ്ങൾക്കും പ്രത്യേകം ചുമതലക്കാരുണ്ട്. ഒരു ദിവസം ശരാശരി 100 ഫോൺ കോളുകൾ ഓഫീസിലേയ്ക്ക് വരുന്നുണ്ട്. ഇതിനു പുറമേ ഇങ്ങോട്ട് വിളിച്ച് ബന്ധപ്പെടുന്നവരെ രജിസ്റ്റർ ചെയ്യാൻ പ്രേരിപ്പിക്കുക, രജിസ്റ്റർ ചെയ്യുന്നവർ കെവൈസി പൂർത്തീകരിച്ച് സബ്സ്ക്രൈബ് ചെയ്യുക എന്നിവങ്ങനെ നിരന്തരം ഇവർ ഫോൺ മുഖേന അങ്ങോട്ടും ബന്ധപ്പെടുന്നു.
11 പേരടങ്ങുന്ന മാർക്കറ്റിംഗ് വിഭാഗമാണ് മൂന്നാമത്തേത്. കാൾ സെന്ററുകൾ വഴി ലഭിക്കുന്ന ലീഡുകളെ ചിട്ടയായി തുടരുന്നതിന് ഇവർ മേൽനോട്ടം വഹിക്കുന്നു. ഇവരുടെ പ്രധാനപ്പെട്ട ഇപ്പോഴത്തെ ചുമതല. ലോകത്തെമ്പാടുമുള്ള ചെറുതും വലുതുമായ പ്രവാസി സംഘടനകളുടെയും അവരുടെ ഭാരവാഹികളുടെയും ഡയറക്ടറി തയ്യാറാക്കുക എന്നതാണ്. പ്രവാസി സംഘടനകളുമായി നിരന്തരം ബന്ധംവയ്ക്കുകയും ഭാരവാഹികളും മറ്റും കേരളം സന്ദർശിക്കുമ്പോൾ അവരെ നേരിട്ട് ബന്ധപ്പെടുകയും കിഫ്ബി പ്രോജക്ടുകൾ സ്പോൺസർ ചെയ്യുന്നതിന് പ്രേരിപ്പിക്കുകയുമാണ് ഇവരുടെ ഒരു പ്രധാന ചുമതല.
നാലാമത്തെ വിഭാഗം സോഫ്റ്റ് വെയർ ടീമാണ്. പ്രവാസി ചിട്ടിയുടെ എല്ലാ പ്രവർത്തനങ്ങളും - രജിസ്ട്രേഷൻ, കെവൈസി, സബ്സ്ക്രിപ്ഷൻ, പണം അടയ്ക്കൽ, ലേലംവിളി, സെക്യൂരിറ്റി പരിശോധന, പണം നൽകൽ - തുടങ്ങിയവയെല്ലാം ഓൺലൈനായിട്ടാണ് നടക്കുന്നത്. നിരന്തരമായി പരിശോധന നടത്തി ഇത് കുറ്റമറ്റതാക്കുന്നത് ഇവരാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്ക് പ്രവാസി ചിട്ടിയിൽ ചേരുന്നതിനും പ്രവാസി ക്ഷേമപദ്ധതിയുടെ പെൻഷൻ പദ്ധതിയിൽ അംഗമാകുന്നതിനും ഹലാൽ ചിട്ടി നടപ്പാക്കുന്നതിനും മറ്റും വേണ്ടിയുള്ള മോഡ്യൂളുകൾക്ക് അവസാനരൂപം നൽകിക്കൊണ്ടിരിക്കുകയാണ് ഇവർ. ആറു പേരാണ് ഈ ടീമിലുണ്ട്. ഇവർ എൻഐസിയുടെയും കിഫ്ബിയുടെയും ഐടി വിദഗ്ധരുമായി ബന്ധപ്പെട്ടുകൊണ്ടാണ് പ്രവർത്തിക്കുന്നത്. ഐറ്റിയുടെയും മാർക്കറ്റിംഗിന്റെയും ടീം ലീഡർ ശ്രീമതി. സുജാതയാണ്.
ഇതാണ് പ്രവാസി ചിട്ടിയുടെ സിരാകേന്ദ്രം. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കെഎസ്എഫ്ഇയുടെ ബ്രാഞ്ചുകൾക്കും പ്രവാസി ചിട്ടിയുടെ വിജയത്തിൽ പങ്കുണ്ട്. തങ്ങളുടെ പ്രദേശത്തെ പ്രവാസികളുമായി ബന്ധപ്പെടുക, ചിട്ടി വിളിച്ചാൽ ഈടിന്റെ സുരക്ഷിതത്വം വിലയിരുത്തുക തുടങ്ങിയവയെല്ലാം ബ്രാഞ്ചുകളുടെ ചുമതലയാണ്. ഇക്കാര്യങ്ങളും പ്രവാസി ചിട്ടി വെർച്വൽ ബ്രാഞ്ചു വഴിയാണ് നടത്തുക. കെഎസ്എഫ്ഇ ചിട്ടി 50 വർഷംകൊണ്ട് കേരളത്തിൽ നേടിയെടുത്ത ടേണോവർ അടുത്ത അഞ്ചു വർഷംകൊണ്ട് ആഗോളമായി പ്രവാസി ചിട്ടി വഴി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്ര ഭീമമായ ബിസിനസ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു വെർച്വൽ ബ്രാഞ്ചു വഴി നടത്തുവാൻ പോകുന്നത്. ഈ തിരിച്ചറിവുണ്ടായാൽ ഈ ഓഫീസ് സജ്ജീകരിക്കുന്നതിനു വേണ്ടിവന്ന ചെലവ് ധൂർത്താണെന്ന് പറയുന്നവരുടെയൊക്കെ വായ അടയും.
malayalam.goodreturns.in