ദില്ലി: തുര്‍ക്കി കഴിഞ്ഞ ദിവസമാണ് ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള എല്ലാ ക്രിപ്‌റ്റോ കറന്‍സികളും നിരോധിച്ചത്. റോള്‍സ് റോയ്‌സ് വിതരണം ചെയ്യുന്ന റോയല്‍ മോട്ടോഴ്‌സ് കമ്പനി ക്രിപ്‌റ്റോ കറന്‍സികള്‍ പണമായി സ്വീകരിക്കാന്‍ തുടങ്ങിയതിന് പിന്നാലെയായിരുന്നു തുര്‍ക്കി സര്‍ക്കാരിന്റെ നടപടി. റോയല്‍ മോട്ടോഴ്‌സ് മാത്രമല്ല, ആപ്പിള്‍, ആമസോണ്‍, എക്‌സ്പീഡിയ തുടങ്ങിയ വന്‍കിട കമ്പനികളും ക്രിപ്‌റ്റോ കറന്‍സികള്‍ സ്വീകരിക്കുന്നുണ്ട്.

എന്നാല്‍ ഇന്ത്യയിലെ കാര്യം മറിച്ചാണ്. ഇന്ത്യയില്‍ ഒരു കമ്പനിയും ക്രിപ്‌റ്റോ കറന്‍സി സ്വീകരിക്കുമെന്ന് ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിലെ പല അന്താരാഷ്ട്ര കമ്പനികളും ക്രിപ്‌റ്റോ ഇടപാടുകള്‍ നടത്തുന്നുണ്ട് എന്നാണ് വിവരം. കൃത്യമായ ആസ്തി വിവരങ്ങള്‍ സര്‍ക്കാരിന് കിട്ടില്ല എന്നതാണ് ക്രിപ്‌റ്റോ ഇടപാടിനെ വന്‍കിടക്കാര്‍ ആശ്രയിക്കാന്‍ കാരണം. ഇതുവഴി നികുതി വെട്ടിപ്പ് നടക്കുന്നു. ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി നിയമ വിധേയമല്ല, നിയമ വിരുദ്ധവുമല്ല. വ്യക്തമായ തീരുമാനം സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികളെ നിയന്ത്രിക്കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. എല്ലാ ഡിജിറ്റല്‍ കറന്‍സികളെയും നിരോധിക്കുന്ന ഒരു ബില്ല് ഈ വര്‍ഷം ആദ്യത്തില്‍ സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. ക്രിപ്‌റ്റോ ഇടപാട് നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിച്ചവരുടെയും വ്യവസായികളുടെയും എതിര്‍പ്പാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ നിലപാട് എടുക്കാന്‍ വൈകുന്നതിന് കാരണം.
ഓരോ വര്‍ഷവും ബാലന്‍സ് ഷീറ്റ് തയ്യാറാക്കുമ്പോള്‍ ക്രിപ്‌റ്റോ കറന്‍സികളിലെ ആസ്തി കണക്ക് കാണിക്കണമെന്ന് കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ എല്ലാ കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിപ്‌റ്റോ നിയന്ത്രത്തില്‍ സര്‍ക്കാര്‍ നടത്തുന്ന വലിയ ഇടപെടലാണിതെന്ന് വിലയിരുത്തുന്നു. ക്രിപ്‌റ്റോയില്‍ നിന്നുള്ള ലാഭം, നഷ്ടം, എത്ര ക്രിപ്‌റ്റോ കറന്‍സികള്‍ കൈവശമുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ബാലന്‍സ് ഷീറ്റില്‍ കാണിക്കേണ്ടത്. ഇന്ത്യയില്‍ 70 ലക്ഷം പേര്‍ ക്രിപ്‌റ്റോ ഇടപാട് നടക്കുന്നു എന്നാണ് കണക്കാക്കുന്നത്. 100 കോടി ഡോളറിന്റെ ഇടപാടുകളുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ തുര്‍ക്കി ഭരണകൂടം ചെയ്ത പോലെ നിരോധനത്തിന് ഇന്ത്യയില്‍ സാധ്യത കുറവാണ്. പക്ഷേ, കടുത്ത നിയന്ത്രണങ്ങള്‍ വന്നേക്കും.


Click it and Unblock the Notifications