ബജറ്റിന് പിന്നാലെ നിക്ഷേപകര്‍ക്ക് 5.2 ലക്ഷം കോടി 'ലോട്ടറി'; റെക്കോര്‍ഡ് നേട്ടത്തില്‍ ഓഹരി വിപണി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചപ്പോഴൊക്കെ ഓഹരി വിപണി നഷ്ടം കുറിച്ചിട്ടുണ്ട്. ഈ വര്‍ഷവും ചിത്രം മാറില്ലെന്നായിരുന്നു പ്രവചനം. പക്ഷെ തിങ്കളാഴ്ച്ച രാവിലെ വ്യാപാര മണി മുഴങ്ങിയപ്പോള്‍ കുതിക്കാന്‍ ഒരുമ്പെട്ടു നിന്ന സെന്‍സെക്‌സിനെയാണ് നിക്ഷേപകര്‍ കണ്ടത്.

ബജറ്റ് പ്രസംഗം തുടങ്ങിക്കോട്ടെ, ഈ ആവേശമെല്ലാം കെട്ടണയുമെന്നായി അടുത്തവാദം. കൃത്യം 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗം ആരംഭിച്ചു. ആരോഗ്യ, വാഹന, അടിസ്ഥാന സൗകര്യവികസന മേഖലകളില്‍ വലിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി പ്രസംഗം തുടര്‍ന്നപ്പോള്‍ സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ കാഴ്ച്ചക്കാരെ അമ്പരപ്പിച്ച് ഉയരാന്‍ തുടങ്ങി.

ബജറ്റ് അവതരണം

പ്രസംഗം 45 മിനിറ്റു കഴിഞ്ഞപ്പോള്‍ സെന്‍സെക്‌സ് 800 പോയിന്റ് മുന്നോട്ടു കയറി. നിഫ്റ്റി 225 പോയിന്റും. മണി 12. സെന്‍സെക്‌സ് നേട്ടം 900 പോയിന്റ് കടന്നു. നിഫ്റ്റി 250 പോയിന്റും. 1 മണിയോടെ നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം പൂര്‍ത്തിയാക്കി. ഈ സമയം വിപണിയുടെ കുതിപ്പില്‍ പകച്ച് നില്‍ക്കുകയായിരുന്നു നിക്ഷേപകര്‍. സംഭവമെന്തന്നല്ലേ? സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ 4 ശതമാനത്തിന് മുകളിലാണ് ഉച്ചയ്ക്ക് കത്തിക്കയറിയത്.

വൻ ഉണർവ്

ഫലമോ, ബജറ്റ് പ്രഖ്യാപനങ്ങള്‍ പൂര്‍ത്തിയായതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപകരുടെ ആസ്തി 5.2 ലക്ഷം കോടിയായി വര്‍ധിച്ചു. ബിഎസ്ഇയില്‍ പേരുചേര്‍ത്ത 30 കമ്പനികളുടെ വിപണി മൂല്യം ഒറ്റയടിക്കാണ് 191.32 ലക്ഷം കോടിയിലെത്തിയത്.

അടുത്ത സാമ്പത്തികവര്‍ഷം 5.54 ലക്ഷം കോടി രൂപ രാജ്യത്തിന്റെ ഉന്നമനത്തിനായി ചിലവിടുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം ഓഹരി വിപണിക്ക് പുത്തനുണര്‍വാണ് നല്‍കിയത്. 2021-22 സാമ്പത്തികവര്‍ഷം പൊതുമേഖലാ കമ്പനികളിലെ ന്യൂനപക്ഷ ഓഹരികള്‍ വിറ്റഴിച്ച് 1.75 ലക്ഷം കോടി രൂപ വരുമാനം കണ്ടെത്തുമെന്നും ബജറ്റില്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

സെൻസെക്സ്

എന്തായാലും ഓഹരിയിടപാടുകള്‍ക്ക് മേല്‍ ചുമത്തുന്ന നികുതി കൂട്ടാനോ അധിക സെസ് ഏര്‍പ്പെടുത്താനോ സര്‍ക്കാര്‍ മുതിരാതിരുന്നത് നിക്ഷേപകര്‍ക്ക് ആശ്വാസമായി.

ബജറ്റ് പ്രസംഗത്തിന് പിന്നാലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 1,820 പോയിന്റാണ് കുതിച്ചുച്ചാടിയത്. ദിവസ വ്യാപാരത്തിനിടെ 48,608 പോയിന്റ് വരെ സെന്‍സെക്‌സ് നില മെച്ചപ്പെടുത്തി. അവസാന മണി മുഴങ്ങുമ്പോള്‍ 2,314 പോയിന്റ് നേട്ടത്തില്‍ 48,600 എന്ന നിലയിലാണ് സെന്‍സെക്‌സ് വ്യാപാരം പൂര്‍ത്തിയാക്കിയത്.

നിഫ്റ്റി

വിശാല നിഫ്റ്റി ഫിഫ്റ്റി സൂചികയും നേട്ടത്തില്‍ വ്യാപാരം മതിയാക്കിയത് കാണാം. ഒരുഘട്ടത്തില്‍ 14,285 പോയിന്റ് വരെ തൊടാന്‍ സാധിച്ച (നാലു ശതമാനം വര്‍ധനവ്) നിഫ്റ്റി, 646 പോയിന്റ് കയ്യടക്കി 14,281 എന്ന നിലയ്ക്ക് ഇടപാടുകള്‍ അവസാനിപ്പിച്ചു.

സെന്‍സെക്‌സില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കാണ് വലിയ മുന്നേറ്റം നടത്തിയത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ 11 ശതമാനം വരെ നേട്ടം കുറിച്ചു. 10 ശതമാനം നേട്ടം കയ്യടക്കി ഐസിഐസിഐ ബാങ്ക് ഓഹരികളും വിപണിയില്‍ തിളങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ഓഹരികളും 6 ശതമാനത്തിന് മുകളിലാണ് നേട്ടം കുറിച്ചത്.

പ്രതീക്ഷ

ചെറിയ ചിലവിലുള്ള ഭവനനിര്‍മ്മാണം പിന്തുണയ്ക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ കുതിപ്പിനും കാരണമായിട്ടുണ്ട്.

നിഫ്റ്റിയിലെ മേഖലാ സൂചികകള്‍ പരിശോധിച്ചാല്‍ നിഫ്റ്റി ഫാര്‍മ, നിഫ്റ്റി ബാങ്ക് സൂചികകള്‍ 6 ശതമാനം വരെ ഉണര്‍വ് രേഖപ്പെടുത്തി. വിശാല ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും തിങ്കളാഴ്ച്ചത്തെ ചിത്രം മോശമാക്കിയില്ല. മിഡ്ക്യാപ് സൂചിക 1.8 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 1.1 ശതമാനവും നേട്ടം സ്വന്തമാക്കി. കോവിഡ് പ്രതിസന്ധിയില്‍ നിന്നും രാജ്യം കരകയറുകയാണെന്ന പ്രതീക്ഷയിന്മേലാണ് ഓഹരി വിപണി കുതിക്കുന്നത്.

Read more about: union budget stock market
English summary

Union Budget 2021: Investors' wealth jumps by Rs 5.2 lakh crores; Indian Indices Close Record High

Union Budget 2021: Investors' wealth jumps by Rs 5.2 lakh crore after Budget announcements. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X