2024 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സമ്പൂർണ ബജറ്റിൽ മധ്യവർഗത്തിന് പ്രതീക്ഷിച്ച നേട്ടങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റ് അവതരണം. ആദായ നികുതി പരിധി ഉയർത്തിയതും നിരക്കുകൾ കുറച്ചും സാധാരണക്കാരെ സന്തോഷിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായി.
അടിസ്ഥാന സൗകര്യങ്ങളിൽ വൻ നിക്ഷേപവും കൃഷി, സ്റ്റാർട്ടപ്പ് മേഖലകൾക്ക് പ്രത്യേക കരുതലും ബജറ്റ് പ്രഖ്യാപനത്തിലുണ്ടായി. സാമ്പത്തിക വളർച്ചയിലും തൊഴിലവസരങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന രാജ്യം ധനകമ്മി കുറച്ചു കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ സൂച്ചിപ്പിച്ചു. 2025-26 ഓടെ ധനക്കമ്മി 4.5 ശതമാനത്തിൽ താഴെയാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
ബജറ്റിന്റെ ലക്ഷ്യങ്ങൾ
എല്ലാവരെയും ഉള്‍കൊള്ളുന്ന വികസനം, അടിസ്ഥാന സൗകര്യങ്ങള്‍, വികസനം എല്ലാവരിലേക്കും എത്തിക്കുക, ഹരിത വികസനം, യുവശക്തി, സാമ്പത്തിക രംഗം, സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നിങ്ങനെ 7 മുന്‍ഗണനകളുള്ള ബജറ്റാണ് നിർമലാ സീതാരാമൻ അവതരിപ്പിച്ചത്. പൗരന്മാര്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്കുള്ള അവസരങ്ങള്‍ സുഗമമാക്കുക, വളർച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രചോദനം നല്‍കുക, സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരപ്പെടുത്തുക എന്നി മൂന്ന് അജണ്ടകളും ബജറ്റിനുണ്ട്.
ആദായ നികുതി സംബന്ധിച്ച പ്രഖ്യാപനങ്ങൾ
പുതിയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കുന്നവര്‍ക്ക് ബജറ്റിൽ റിബേറ്റ് 7 ലക്ഷമാക്കി ഉയര്‍ത്തി. ഇതോടൊപ്പം സ്ഥിര സ്ഥിതി (by default) പുതിയ നികുതി സമ്പ്രദായമായിരിക്കും. ഇതോടൊപ്പം നേരത്തെയുണ്ടായിരുന്ന 6 നികുതി സ്ലാബുകളെ 5 ആയി കുറച്ചതാണ് മറ്റൊരു ബജറ്റ് തീരുമാനം. 0-3 ലക്ഷം വരെ നികുതിയില്ല.
3 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് 5 ശതമാനം നിരക്കിലാണ് നികുതി ഈടാക്കുക. 6 ലക്ഷത്തിനും 9 ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ 10 ശതമാനം നികുതി നല്‍കണം. 12 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയില്‍ 20 ശതമാനം നികുതിയും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം നികുതിയുമാണ് നല്‍കേണ്ടി വരുന്നത്.
തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടികുറച്ചു
മധ്യവര്‍ഗത്തെ ആകര്‍ഷിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയപ്പോള്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായുള്ള നീക്കിയിരിപ്പ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 60,000 കോടി രൂപയാണ് മാറ്റിവെച്ചത്. 2022-23 ല്‍ ഇത് 89,400 കോടിയായിരുന്നു.
വള സബ്സിഡിയിലും വലിയ കുറവുണ്ട്. 2023 സാമ്പത്തിക വർഷത്തിൽ 2.25 ലക്ഷം കോടി സബ്സിഡി നൽകിയപ്പോൾ 1.75 ലക്ഷം കോടിയാണ് ഇത്തവണ പ്രഖ്യാപിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികളുടെ ഓഹരി വിൽപ്പനയിലൂടെ 2024-ൽ 51,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ബജറ്റ് രേഖയിലുണ്ട്.
Also Read: ബജറ്റ് 2023; 7 ലക്ഷം വരെ ആദായ നികുതി നൽകേണ്ട; സാധാരണക്കാർക്കുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ
മറ്റു പ്രധാന പ്രഖ്യാപനങ്ങൾ
ഊര്‍ജ പരിവര്‍ത്തനത്തിനും നെറ്റ് സീറോ ലക്ഷ്യങ്ങള്‍ക്കും വേണ്ടിയുള്ള മൂലധന നിക്ഷേപങ്ങള്‍ക്കായി 35,000 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. അഴുക്കുചാലുകൾ മുഴുവനായും മാൻഹോളിൽ നിന്ന് മെഷിൻ ഹോളിലേക്ക് മാറുന്ന തരത്തിൽ നഗരാസൂത്രണം പോത്സാഹിപ്പിക്കും. ഇതോടൊപ്പം 100 നിര്‍ണായക ഗതാഗത ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകളും ബജറ്റിലുണ്ട്. റെയിൽവെയ്ക്ക് 2.4 ലക്ഷം കോടി രൂപയാണ് 2023-24 സാമ്പത്തിക വർഷത്തിൽ നീക്കിവെച്ചത്. മൂലധന നിക്ഷേപ ചെലവ് 33 ശതമാനം വര്‍ധിപ്പിച്ച് 10 ലക്ഷം കോടി രൂപയായി. ഇത് ജിഡിപിയുടെ 3.3 ശതമാനമാക്കി ഉയര്‍ത്തി.
കൃഷി, യുവജനം, ആദിവാസി ക്ഷേമം, സ്റ്റാർട്ടപ്പ്
കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കും. ഗ്രാമീണ മേഖലയിലെ യുവസംരംഭകര്‍, അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവരെ ഉയര്‍ത്തികൊണ്ടുവരാന്‍ വേണ്ടിയാണ് അഗ്രികള്‍ച്ചര്‍ ആക്‌സിലറേറ്റര്‍ ഫണ്ട്. യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നൽകാൻ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 ആരംഭിക്കും, ഇതിന്‌റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ 30 സ്‌കില്‍ ഇന്ത്യ അന്താരാഷ്ട്ര കേന്ദ്രങ്ങൾ സ്ഥാപിക്കും.
ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിൽ അടുത്ത 3 വര്‍ഷത്തിനുള്ളില്‍ 38,800 അധ്യാപകരെയും ജീവനക്കാരെയും കേന്ദ്രം നിയമിക്കും. ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കൊണ്ട് പിഎംപിബിടിജി വികസന പദ്ധതി ആരംഭിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാന്‍ 15,000 കോടി രൂപ നീക്കിവെച്ചു. 2024 മാർച്ച് വരെ സ്റ്റാർട്ടപ്പുകൾക്ക് ആദായനികുതി ആനുകൂല്യങ്ങൾ നീട്ടും. സ്റ്റാർട്ടപ്പുകളുടെ നഷ്ടം 10 വർഷമായി ഉയർത്താനുള്ള പ്രഖ്യാപനവും ബജറ്റിലുണ്ടായി.
മത്സ്യ മേഖലയ്ക്ക് 6000 കോടി
മത്സ്യ മേഖലയ്ക്കായി 6000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. 157 നഴ്‌സിംഗ് കോളേജുകള്‍ രാജ്യത്ത് ആരംഭിക്കും. 2047 ഓടെ രാജ്യത്ത് അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യും. സര്‍ക്കാര്‍ ഏജന്‍സികളുടെ എല്ലാ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കും ഒരു പൊതു തിരിച്ചറിയല്‍ രേഖയായി പാന്‍ ഉപയോഗിക്കുമെന്നും നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി വിശ്വ കര്‍മ്മ കൗശല്‍ സമ്മാന്‍ പദ്ധതി പ്രകാരം പരമ്പരാഗത കരകൗശല തൊഴിലാളികള്‍ക്ക് സാമ്പത്തിക പാക്കേജ് ആരംഭിക്കും.. പ്രധാനമന്ത്രി ആവാസ് യോജനയുടെ വിഹിതം 66 ശതമാനം വര്‍ധിപ്പിച്ച് 79,000 കോടി രൂപയായി ഉയര്‍ത്തി. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമുള്ള ദേശീയ ഡിജിറ്റല്‍ ലൈബ്രറി ആരംഭിക്കും. കോവിഡ് സമയത്തെ പഠന നഷ്ടം നികത്താന്‍ ഈ പദ്ധതി സഹായിക്കും. ജയിലില്‍ കഴിയുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജാമ്യ തുക, പിഴ തുക എന്നിവയില്‍ സാമ്പത്തിക സഹായം നല്‍കും.
വില കൂടുന്നവ/ കുറയുന്നവ
വെള്ളിയുടെ ഇറക്കുമതി നികുതി 15 ശതമാനം വരെ വര്‍ധിപ്പിപ്പിച്ചിട്ടുണ്ട്. വെള്ളിയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 7.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായും ഇറക്കുമതിയുടെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റ് സെസ് (എഐഡിസി) 2.5 ശതമാനത്തില്‍ നിന്ന് 5 ശതമാനമായാണ് ഉയര്‍ത്തിയത്. വിലയേറിയ ലോഹങ്ങള്‍ കൊണ്ടുണ്ടാക്കിയ സാധനങ്ങളുടെ ഇറക്കുമതി തീരുവ 22 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്തി. സിഗരറ്റിന് 16 ശതമാനം നികുതിയാണ് വര്‍ധിപ്പിച്ചത്.
മൊബൈല്‍ ഫോണുകളുടെ ഭാഗങ്ങളുടെ ഇറക്കുമതിയില്‍ കസ്റ്റംസ് തീരുവ വെട്ടിക്കുറച്ചത് ഒരു വര്‍ഷത്തേക്ക് നീട്ടി. ടിവി നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്, ടിവി പാനലുകളുടെ ഓപ്പണ്‍ സെല്ലുകളുടെ കസ്റ്റംസ് തീരുവ 2.5 ശതമാനമായി കുറച്ചു. ക്യാമറ ലെന്‍സ് പോലുള്ള ചില ഭാഗങ്ങളുടെയും ഇന്‍പുട്ടുകളുടെയും ഇറക്കുമതിക്ക് കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് പ്രഖ്യാപിച്ചു.
ബാറ്ററികള്‍ക്കുള്ള ലിഥിയം-അയണ്‍ സെല്ലുകളുടെ ഇളവ് തീരുവ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. തുണിത്തരങ്ങളും കൃഷിയും ഒഴികെയുള്ള സാധനങ്ങളുടെ അടിസ്ഥാന കസ്റ്റം ഡ്യൂട്ടി നിരക്ക് 21 ല്‍ നിന്ന് 13 ആയി കുറച്ചു.