തൊഴില്‍മേഖലയേയും തൊഴിലാളികളേയും പൂര്‍ണ്ണമായും അവഗണിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് എന്ന് കുറ്റപ്പെടുത്തി തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ. കോവിഡിനെ തുടര്‍ന്ന് ഉപജീവനമാര്‍ഗങ്ങള്‍ നഷ്ട്ടപ്പെട്ട് ഗ്രാമങ്ങളിലേയ്ക്ക് മടങ്ങിയെത്തിയ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എല്ലാം കണ്ടില്ലെന്ന് നടിച്ച ബജറ്റ് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന വഴി 1,75,000 കോടി രൂപ ഖജനാവിലേയ്ക്ക് കണ്ടെത്താനാണ് ധൃതി കാണിച്ചിരിക്കുന്നത്.
ഇതിനായി തീവ്ര സ്വകാര്യ നയങ്ങള്‍ പിന്തുടരുമ്പോള്‍ പുറംതള്ളപ്പെട്ട് പോയത് കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട കോടിക്കണക്കിന് ജനവിഭാഗങ്ങളെയാണ്. ജനങ്ങള്‍ക്ക് നേരിട്ട് പണം നല്‍കുന്ന തൊഴില്‍ ഉറപ്പ് പദ്ധതിയെക്കുറിച്ച് യാതൊരു പരാമര്‍ശവും ബജറ്റിലില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുന്‍ കാലങ്ങളില്‍ തൊഴിലുറപ്പിന് അനുവദിച്ചിരുന്ന വിഹിതം നാല്‍പ്പത് ശതമാനം വെട്ടികുറയ്ക്കുക വഴി തൊഴിലുറപ്പിനെ ആശ്രയിക്കുന്നവരെ ദുരിതത്തിലേയ്ക്കും പട്ടിണിയിലേയ്ക്കും തള്ളി വിടുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി.

'പൊതുമേഖല ബാങ്കുകളും ഇൻഷുറന്‍സ് സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിക്കുമെന്നാണ് പ്രഖ്യാപനം. വൈദ്യുതി,ഗതാഗത മേഖലയുടെ സ്വകാര്യവല്‍ക്കരണം കേരളത്തിന് ഇരുട്ടടിയാകും. വിദ്യാഭ്യാസ മേഖലയെ വാണിജ്യവല്‍ക്കരിക്കാനും വര്‍ഗിയവല്‍ക്കരിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. തേയില തോട്ട സഹായ പദ്ധതിയിൽ കേരളത്തെ തഴഞ്ഞ ബജറ്റ് കാര്‍ഷികമേഖലയേയും തോട്ടം മേഖലയേയും അവഗണിക്കുന്നതാണ്. ബംഗാളിലേയും ആസാമിലേയും സ്ത്രീ തൊഴിലാളികള്‍ക്ക് 1000 കോടിയുടെ സഹായം പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ തൊഴിലാളികളെ പൂർണ്ണമായും അവഗണിച്ചു'. ഇ.എസ്.ഐ ആശുപത്രികളുടെ വികസനവും അവഗണിച്ച ബജറ്റ് നിരാശാജനകമാണ് എന്നും മന്ത്രി ടിപി രാമകൃഷ്ണൻ കുറ്റപ്പെടുത്തി.


Click it and Unblock the Notifications