ആമസോൺ ഡോട്ട് കോമും വെരിസോൺ കമ്മ്യൂണിക്കേഷൻസും വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ ഓഹരികൾ വാങ്ങുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതായി റിപ്പോർട്ടുകൾ. മുന്‍നിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയയില്‍ ആമസോണും അമേരിക്കയിലെ ഏറ്റവും വലിയ വയർലെസ് കാരിയറായ വെരിസോണും നിക്ഷേപം നടത്താന്‍ സാധ്യതയുണ്ടെന്ന് മിന്റ് ന്യൂസ്പേപ്പറാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവിട്ടത്. വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ നാല് ബില്യൺ ഡോളർ വിലമതിക്കുന്ന ഓഹരി വാങ്ങാൻ കമ്പനികൾ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.
എജിആർ കുടിശ്ശിക അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി കേസിന്റെ ഫലം അനിശ്ചിതത്വത്തിലായത് വോഡഫോൺ ഐഡിയയുടെ നിലനിൽപ്പിന് ഭീഷണിയാകാമെന്നതിനാൽ ഓഹരി വിൽപ്പന ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതാണ് ഇപ്പോൾ പുനരാരംഭിച്ചതായി മിന്റ് റിപ്പോർട്ടുചെയ്യുന്നത്. രാജ്യത്ത് വലിയ സാമ്പത്തിക വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ ആമസോണിൽ നിന്നും വെരിസോൺ കമ്മ്യൂണിക്കേഷൻസിൽ നിന്നുമുള്ള നിക്ഷേപം വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനെ സംബന്ധിച്ച് വലിയ ആശ്വാസമായേക്കും.

മൊത്തം 1.4 ട്രില്യൺ ഡോളർ കുടിശ്ശിക അടയ്‌ക്കാൻ കമ്പനിക്ക് 10 വർഷത്തെ സമയം നൽകാനുള്ള സുപ്രീംകോടതി തീരുമാനം നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിന് വഴിയൊരുക്കുകയായിരുന്നു. 2021 മാർച്ച് 31നകം ടെലികോം ഓപ്പറേറ്റർമാർ കുടിശ്ശികയിൽ 10 ശതമാനം തിരിച്ചടയ്‌ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ബാക്കി തുക 10 തവണകളായാണ് അടച്ചുതീർക്കേണ്ടത്. അതിന് 10 വർഷത്തെ സാവകാശമാണ് നൽകിയിരിക്കുന്നത്. ഇതോടെ മാർച്ച് 31 ന് വോഡഫോൺ ഐഡിയ 5,000 കോടി രൂപ നൽകേണ്ടിവരും.
എല്ലാ ടെലികോം കമ്പനികളുടേയും സംയോജിത കുടിശ്ശികയിൽ, വോഡഫോൺ ഐഡിയയ്ക്ക് മാത്രം ലൈസൻസ് ഫീസ്, സ്പെക്ട്രം ഉപയോഗ ചാർജുകൾ, പലിശ, പിഴ എന്നിവയിൽ 50,400 കോടി രൂപയിൽ കൂടുതൽ സർക്കാരിന് നൽകേണ്ടതുണ്ട്. ഇതിനകം 8 7,854 കോടി നൽകിയിട്ടുമുണ്ട്. കനത്ത കടബാധ്യതയുള്ള വോഡഫോൺ ഐഡിയ ലിമിറ്റഡ് ബ്രിട്ടനിലെ വോഡഫോൺ ഗ്രൂപ്പ് പിഎൽസിയുടെയും ഇന്ത്യയുടെ ഐഡിയ സെല്ലുലാറിന്റേയും സംയുക്ത സംരംഭമാണ്.


Click it and Unblock the Notifications