സർക്കാർ സഹായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വൊഡാഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടിവരുമെന്ന് ചെയർമാൻ കുമാർ മംഗളം ബിർള. ഹിന്ദുസ്ഥാൻ ടൈംസിന്റെ ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ആശ്വാസ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കമ്പനി എങ്ങനെ മുന്നോട്ട് പോകും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കുമാർ ബിർള.
സർക്കാർ സഹായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ പണം കമ്പനിയിൽ നിക്ഷേപിക്കില്ലെന്നും ബിർള സൂചിപ്പിച്ചു. സർക്കാരിന്റെ ഉത്തേജന നടപടികളുടെ അഭാവത്തിൽ കമ്പനിയ്ക്ക് പാപ്പരത്ത നടപടികൾ തിരഞ്ഞെടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൽ നിന്ന് അടിയന്തര സഹായം തേടി ബിർളയും വോഡഫോൺ ഐഡിയയിലെ മുതിർന്ന എക്സിക്യൂട്ടീവുകളും കഴിഞ്ഞയാഴ്ച ഉന്നത ഉദ്യോഗസ്ഥരെ സന്ദർശിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
വോഡാഫോണ്‍ ഐഡിയയ്ക്ക് പുതിയ തലവൻ; ഭലേഷ് ശര്‍മ രാജിവച്ചു
കമ്പനികൾ ടെലികോം ഇതര വരുമാനങ്ങൾ കൂടി കണക്കിലെടുത്ത് മൊത്തം വരുമാനത്തിന്റെ നിശ്ചിത ശതമാനം സർക്കാരിന് ഫീസായി നൽകണമെന്ന സുപ്രീം കോടതി വിധി വന്നതോടെയാണ് വൊഡാഫോൺ ഐഡിയ, എയർടെൽ തുടങ്ങിയ കമ്പനികൾ കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത്. .കുടിശികയും അതിനുള്ള പിഴയും പലിശയും ചേർത്ത് 81,000 കോടി രൂപയാണ് വൊഡാഫോൺ ഐഡിയയ്ക്ക് അടയേക്കേണ്ടി വരുന്നത്.
സെപ്റ്റംബർ പാദത്തിൽ വോഡഫോൺ ഐഡിയ 50,921 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എജിആർ വിധിയെത്തുടർന്ന് വൊഡാഫോൺ ഐഡിയയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. എജിആർ കുടിശ്ശിക സംബന്ധിച്ച സുപ്രീം കോടതിയുടെ ഒക്ടോബർ 24 ലെ വിധിക്കെതിരെ കമ്പനി ഒരു അവലോകന ഹർജി ഫയൽ ചെയ്തിട്ടുണ്ട്.
ജിയോയെ പേടിച്ച് ലയിച്ചിട്ടും നേട്ടമില്ല, വോഡഫോൺ ഐഡിയയുടെ നഷ്ടക്കണക്കുകൾ ഇങ്ങനെ