മേസ്സെജിംഗ് സേവനത്തില്‍ ആധിപത്യം ഉറപ്പിച്ചതിന് ശേഷം യുപിഐ അടിസ്ഥാനമാക്കിയുളള ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തും ഇന്ത്യയിൽ കളം പിടിക്കാന്‍ വാട്‌സ് ആപ്പ്. ഗൂഗിളിന്റെ ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ, മൊബിവിക് അടക്കമുളള വമ്പന്മാരോട് ഏറ്റുമുട്ടാനാണ് വാട്‌സ്ആപ്പ് പേയിലൂടെ വാട്‌സ്ആപ്പ് കച്ച മുറുക്കുന്നത്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുളള ആപ്പിന്റെ ലോഞ്ച് ഇന്ത്യയില്‍ ഉടനെ തന്നെ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ.
റിസര്‍വ് ബാങ്കിന്റെ ഡാറ്റ ലോക്കലൈസേഷന്‍ മാനദണ്ഡങ്ങള്‍ തൃപ്തികരമായി പാലിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഉടനെ തന്നെ ആര്‍ബിഐ പച്ചക്കൊടി കാണിക്കുമെന്നാണ് കരുതുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു. യുപിഐയുമായി ബന്ധപ്പെട്ട ആര്‍ബിഐയുടെ മാനദണ്ഡങ്ങളുമായി ഒത്തുപോകാത്തത് ആണ് വാട്‌സ് ആപ്പ് പേ ലോഞ്ച് ചെയ്യാന്‍ കമ്പനിക്ക് മുന്നില്‍ ഇതുവരെ ഉണ്ടായിരുന്ന തടസ്സം.
വാട്‌സ്ആപ്പ് പേയ്‌മെന്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് വാട്‌സ്ആപ്പ് ഇന്ത്യ ഓപ്പറേഷന്‍സ് തലവന്‍ അഭിജിത് ബോസ് പ്രതികരിച്ചു. സര്‍ക്കാരുമായും പ്രാദേശിക ബാങ്കുകളും മറ്റ് സ്ഥാപനങ്ങളുമായും ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ തങ്ങള്‍ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും അഭിജിത് ബോസ് വ്യക്തമാക്കി. മറ്റ് ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകള്‍ പോലെ തന്നെ വാട്‌സ്ആപ്പ് പേയും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.
ഒരു മെസ്സേജ് അയക്കുന്നത് പോലെ ഡിജിറ്റല്‍ പേയ്‌മെന്റ് എളുപ്പമാക്കുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നത് എന്നും അഭിജിത് ബോസ് പറഞ്ഞു. ഇന്ത്യയില്‍ 400 മില്യണില്‍ അധികം ഉപഭോക്താക്കളാണ് വാട്‌സ്ആപ്പിനുളളത്. 177.8 മില്യണ്‍ പ്രതിദിന ആക്ടീവ് ഉപഭോക്താക്കളും വാട്‌സ്ആപ്പിനുണ്ട്. ഫോണ്‍ പേ, പേടിഎം, ഗൂഗിള്‍ പേ പോലുളളവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഭീമമായ കണക്കാണ്. ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തെ 40 ശതമാനവും കയ്യടക്കി വെച്ചിരിക്കുന്നത് ഈ കമ്പനികളാണ്. ഈ കുത്തക തകര്‍ക്കാനാണ് വാട്‌സ് ആപ്പ് പേ ലക്ഷ്യമിടുന്നത്.