വാട്സ്ആപ്പ് ഉപഭോക്താക്കൾ ഏറെ കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാട്‌സ്ആപ്പ് പേ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുമെന്ന് കമ്പനിയുടെ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു. രാജ്യത്ത് 10 ലക്ഷം ഉപഭോക്താക്കളിൽ പേയ്‌മെന്റ് സേവനം വിജയകരമായി പരീക്ഷണം നടത്തിയിട്ടുണ്ടെന്നും ഇതിനെ തുടർന്ന് കണ്ടെത്തിയ പ്രശ്‌നങ്ങൾക്ക് പരിഹാരവും നിയന്ത്രണങ്ങളും നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ പരീക്ഷണം ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുകയാണെന്നും ധാരാളം ആളുകൾ വാട്ട്സ്ആപ്പ് പേ സേവനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഇന്ത്യയിൽ ഉടൻ തന്നെ സേവനം എത്തിക്കാൻ കഴിയുമെന്നും സക്കർബെർഗ് ബുധനാഴ്ച്ച അനലിസ്റ്റുകളോട് വ്യക്തമാക്കി.ആൽഫബെറ്റിന്റെ ഗൂഗിൾ പേ, വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോൺപേ, ആമസോൺ പേ, അലിബാബാ പിന്തുണയുള്ള പേടിഎം തുടങ്ങിയ വമ്പൻമാരുമായാകും വാട്ട്സ്ആപ്പ് പേ സേവനം മത്സരിക്കുക.

രാജ്യത്ത് ഡിജിറ്റൽ സേവനം വർദ്ധിപ്പിക്കുന്നതിനായി പിയർ-ടു-പിയർ, യുപിഐ അടിസ്ഥാനമാക്കിയുള്ള വാട്ട്‌സ്ആപ്പ് പേ സേവനം 400 മില്യണിലധികം ഉപയോക്താക്കളിലേക്കും ചെറുകിട, ഇടത്തരം ബിസിനസുകാർക്കിടയിലും എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. എന്നാൽ ചട്ടങ്ങൾ പാലിക്കുന്നതിലെ വാട്ട്‌സ്ആപ്പിന്റെ ചില സവിശേഷതകളെക്കുറിച്ച് സർക്കാരും റിസർവ് ബാങ്കും (ആർബിഐ) ആശങ്ക പ്രകടിപ്പിച്ചിരുന്നു.
റിസർവ് ബാങ്കിന്റെ ഡാറ്റാ ലോക്കലൈസേഷൻ ആവശ്യകതയ്ക്ക് അനുസൃതമായി പേയ്‌മെന്റുമായി ബന്ധപ്പെട്ട ഡാറ്റ സംഭരിക്കുന്നതിനായി ഒരു പ്രാദേശിക സംവിധാനം നിർമ്മിച്ചതായി വാട്‌സ്ആപ്പ് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വാട്‌സ്ആപ്പ് പേ ഡാറ്റാ ലോക്കലൈസേഷൻ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ആർബിഐ, നാഷണൽ പേയ്‌മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) എന്നിവയിൽ നിന്നുള്ള റെഗുലേറ്ററി മാനദണ്ഡങ്ങൾ വാട്ട്‌സ്ആപ്പ് പാലിക്കുന്നുണ്ടെങ്കിൽ രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ അനുവദിക്കുമെന്ന് ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചിരുന്നു.
malayalam.goodreturns.in


Click it and Unblock the Notifications