കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് സർക്കാരും റിസർവ് ബാങ്കും മാർച്ച് അവസാനവും ഏപ്രിൽ തുടക്കത്തിലുമായി ചില പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. കൂടുതൽ യഥാർത്ഥ ഡാറ്റയുടെ അഭാവത്തിൽ, ത്രൈമാസ ജിഡിപി എസ്റ്റിമേറ്റുകളിൽ പലതും അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ജിഡിപി എസ്റ്റിമേറ്റുകൾ കൃത്യതയില്ലാത്തതാകാനുള്ള സാധ്യത ഇത് വർദ്ധിപ്പിക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ ഉദിത് മിശ്ര പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ (ജനുവരി മുതൽ മാർച്ച് വരെ) ജിഡിപിയിൽ രണ്ട് ലക്ഷം കോടി രൂപയോളം കൂടുതലായി കണക്കാക്കിയിട്ടുണ്ടെന്ന് മുൻ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യൻ പ്രണബ് സെൻ വ്യക്തമാക്കി. അതായത് ഇന്ത്യയുടെ വാർഷിക ജിഡിപിയുടെ ഒരു ശതമാനം. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തുവിട്ട ഡാറ്റ മിക്ക സാമ്പത്തിക ശാസ്ത്രജ്ഞരെയും പ്രവചകരെയും അത്ഭുതപ്പെടുത്തി. കാരണം മറ്റുള്ളവയേക്കാൾ വളരെ കൂടുതലായിരുന്നു മന്ത്രാലയത്തിന്റെ കണക്കുകൾ.

ഉദാഹരണത്തിന്, സ്റ്റാൻചാർട്ടിലെ അനുഭൂതി സഹായ് നാലാം പാദ ജിഡിപി "മൈനസ്" 1.5% ആയിരിക്കുമെന്നാണ് പ്രവചിച്ചത്. മിക്ക കണക്കുകളും സൂചിപ്പിക്കുന്നത് നാലാം പാദത്തിൽ വെറും 1% മുതൽ 2% വരെ വളർച്ചാ നിരക്ക് രേഖപ്പെടുത്തുമെന്നാണ്. എന്നാൽ മന്ത്രാലയം പുറത്തുവിട്ട നാലാം പാദ താത്ക്കാലിക എസ്റ്റിമേറ്റ് അനുസരിച്ച് വളർച്ചാ നിരക്ക് 3.1 ശതമാനമാണ്.
ജിഡിപി അമിത വിലയിരുത്തൽ സംബന്ധിച്ച് ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമല്ല. ഇത് ഒരു താൽക്കാലിക പ്രശ്‌നം മാത്രമാണെങ്കിൽ, ഒരുപക്ഷേ ഒരാൾക്ക് അത് അവഗണിക്കാം എന്നാൽ പലപ്പോഴും അമിത കണക്കുകൂട്ടലാണ് ജിഡിപിയുടെ കാര്യത്തിൽ നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ ദേശീയ വരുമാന അക്കൗണ്ടുകൾക്ക് സമീപകാലത്ത് വളരെയധികം ഏറ്റക്കുറച്ചിലുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും കഴിഞ്ഞ 2-3 വർഷത്തിനിടയിലാണ് ഡാറ്റ ഇത്രയധികം അസ്ഥിരമായിത്തീർന്നതെന്നും പല സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ദേശീയ വരുമാന കണക്കുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രൂക്ഷമായ വിമർശനത്തിന് വിധേയമായിട്ടുണ്ട്. ചിലർ കണക്കുകളുടെ വിശ്വാസ്യത ചൈനയുടെ വഴിക്ക് പോകുന്നുവെന്ന് അഭിപ്രായപ്പെടുന്നു. അതുകൊണ്ട് തന്നെ സർക്കാർ ഡാറ്റ വിശ്വാസ്യത പുന:സ്ഥാപിക്കേണ്ടതുണ്ടെന്നും വളരാൻ ആഗ്രഹിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഇത് നിർണ്ണായകമാണെന്നും ഇന്ത്യൻ എക്സ്പ്രസ് ലേഖകനായ ഉദിത് മിശ്ര വ്യക്തമാക്കി.


Click it and Unblock the Notifications