കുടുംബ പ്രതിബദ്ധതകൾ കാരണം വിപ്രോ സിഇഒ അബീദലി നീമുച്ച്വാല കമ്പനിയിൽ നിന്ന് സ്ഥാനമൊഴിഞ്ഞു. എന്നിരുന്നാലും, ഒരു പിൻഗാമിയെ കണ്ടെത്തുന്നതുവരെ അദ്ദേഹം സിഇഒ ആയി തുടരുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. അടുത്ത സിഇഒയെ കണ്ടെത്താൻ ബോർഡ് തിരച്ചിൽ ആരംഭിച്ചതായും കമ്പനി അറിയിച്ചു.
അബിദിന്റെ നേതൃത്വത്തിൽ വിപ്രോയ്ക്ക് നൽകിയ എല്ലാ സംഭാവനകൾക്കും നന്ദി പറയുന്നുവെന്നും കഴിഞ്ഞ നാല് വർഷമായി കമ്പനിയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചതിനും പ്രധാന ഏറ്റെടുക്കലുകൾ നടത്താനും ആഗോളതലത്തിൽ ഡിജിറ്റൽ ബിസിനസ്സ് വളർത്താനും അബിദ് സഹായിച്ചുവെന്ന് വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി പറഞ്ഞു. അദ്ദേഹത്തിന് ഭാവിയിൽ എല്ലാ വിധ മംഗളങ്ങളുണ്ടാകട്ടെയെന്നും റിഷാദ് ആശംസിച്ചു.
വിപ്രോയുടെ ലാഭം 2,484 കോടി; അറ്റാദായത്തിൽ 38% വർദ്ധനവ്
75 വർഷത്തോളം സമ്പന്നമായ പാരമ്പര്യമുള്ള വിപ്രോയെ സേവിക്കുകയെന്നത് തനിയ്ക്ക് അഭിമാനകരമായ കാര്യമാണെന്ന് അബീദലി പറഞ്ഞു. വർഷങ്ങളായി പിന്തുണ നൽകിയതിന് അസിം പ്രേംജി, റിഷാദ്, ഡയറക്ടർ ബോർഡ്, വിപ്രോ സഹപ്രവർത്തകർ, ഉപഭോക്താക്കൾ എന്നിവരോട് അബീദലി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
2016 ഫെബ്രുവരി 1 നാണ് നീമുച്വാല വിപ്രോ സിഇഒ ആയി ചുമതലയേറ്റത്. അസിം പ്രേംജി പുറത്തുപോയതിനുശേഷം 2019 ജൂലൈ 31 ന് എംഡിയും സിഇഒയും ആയി. അതിനുമുമ്പ്, ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ജോലി ചെയ്ത ശേഷം 2015 ഏപ്രിലിൽ സിഒഒ ആയി നിയമിതനായി. സിഒഒ, സിഇഒ എന്നീ നിലകളിലെ നാല് വർഷത്തെ ഭരണകാലത്ത് ഡിജിറ്റൽ തന്ത്രം രൂപപ്പെടുത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. വിപ്രോയുടെ മൊത്ത വരുമാനത്തിന്റെ 40 ശതമാനത്തിലധികം ഡിജിറ്റൽ നൗ സംഭാവന ചെയ്യുന്നുണ്ട്.