യെസ് ബാങ്കിന് മേൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരുന്നു മൊറട്ടോറിയം നീക്കി. 2020 ഏപ്രിൽ 3 വരെയാണ് ആർബിഐ പിൻവലിക്കലിന് പരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ നിശ്ചിത സമയപരിധിക്ക് രണ്ടാഴ്ച മുമ്പ് തന്നെ റിസർവ് ബാങ്ക് മൊറട്ടോറിയം നീക്കി. ഇതോടെ ഇന്ത്യയിലെ നാലാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന് രണ്ടാം ജന്മമാണ് ലഭിച്ചിരിക്കുന്നത്. അക്കൌണ്ടുകളിൽ നിന്ന് ഇനി ജീവനക്കാർക്ക് യഥേഷ്ടം പണം പിൻവലിക്കാം.
യെസ് ബാങ്കിന്റെ സാധാരണ ബാങ്കിംഗ് പ്രവർത്തനങ്ങൾ വൈകുന്നേരം 6 മണി പുനരാരംഭിച്ചു. കിട്ടാക്കടം വർദ്ധിച്ചതിനെ തുടർന്നാണ് റിസർവ് ബാങ്ക് യെസ് ബാങ്കിന് മൊറട്ടോറിയം ഏർപ്പെടുത്തിയത്. 50,000 രൂപയാണ് പിൻവലിക്കൽ പരിധിയായി നിശ്ചയിച്ചത്. യെസ് ബാങ്കിന്റെ മൊറട്ടോറിയം കാലയളവ് അവസാനിക്കുന്നതിന് മുമ്പായി, ഓഹരികൾ ഓരോന്നിനും 60.80 രൂപയിലാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിൽ കഴിഞ്ഞ ക്ലോസിനെ അപേക്ഷിച്ച് 3.67 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യെസ് ബാങ്കില്‍ 250 കോടി രൂപ നിക്ഷേപം നടത്താനൊരുങ്ങി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
പിൻവലിക്കലിനേക്കാൾ കൂടുതൽ നിക്ഷേപങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാങ്കിവ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് യെസ് ബാങ്കിന്റെ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രശാന്ത് കുമാർ ചൊവ്വാഴ്ച പറഞ്ഞു. ഉപഭോക്താക്കളുടെ നിലപാടിനെക്കുറിച്ചും വിപുലമായ വിശകലന പഠനം നടത്തിയെന്നും, ഈ കാലയളവിൽ ഉപഭോക്താക്കളിൽ മൂന്നിലൊന്ന് പേർ മാത്രമാണ് 50,000 രൂപ പിൻവലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 4 ദിവസങ്ങളിൽ പണം പിൻവലിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ നിക്ഷേപം നടത്തുകയാണ് ചെയ്തതെന്നും പ്രശാന്ത് കുമാർ വ്യക്തമാക്കി. റിസർവ് ബാങ്ക് യെസ് ബാങ്കിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ച ശേഷം, മൂന്നിലൊന്ന് ഉപഭോക്താക്കൾ മാത്രമാണ് ബാങ്കിൽ നിന്ന് അക്കൌണ്ട് പിൻവലിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്‌ബിഐ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുൾപ്പെടെ എട്ട് കമ്പനികൾ ചേർന്നാണ് യെസ് ബാങ്കിനെ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ചത്. യെസ് ബാങ്കിന്റെ പുനർനിർമ്മാണം ചരിത്രപരമാണെന്ന് പ്രശാന്ത് കുമാർ പറഞ്ഞു. വരും ദിവസങ്ങളിൽ യെസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയി പ്രശാന്ത് കുമാർ ചുമതലയേൽക്കും.
റിസർവ് ബാങ്കിന്റെ യെസ് ബാങ്ക് പുനരുജ്ജീവന പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം