യെസ് ബാങ്ക് പ്രതിസന്ധിയെ തുടർന്ന് റീട്ടെയിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? സ്വതന്ത്ര മാർക്കറ്റ് അനലിസ്റ്റ് അംബരീഷ് ബലിഗ റീട്ടെയിൽ നിക്ഷേപകർ യെസ് ബാങ്കിന്റെ കാര്യത്തിൽ അവഗണിച്ച ചില കാര്യങ്ങൾ റെഡിഫ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാണിക്കുന്നു. എന്തൊക്കെയാണ് അവയെന്നും വരും ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും പരിശോധിക്കാം.
യെസ് ബാങ്ക് നിക്ഷേപകർ അവഗണിച്ച മുന്നറിയിപ്പുകൾ
- യെസ് ബാങ്ക് എൻപിഎകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ ആദ്യത്തെ മുന്നറിയിപ്പ് വ്യക്തമായിരുന്നു. ആർബിഐ റിപ്പോർട്ട് ചെയ്ത എൻപിഎകളും കമ്പനി റിപ്പോർട്ട് ചെയ്ത എൻപിഎകളും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടായിരുന്നു.
- കണക്കുകൾ തമ്മിൽ വ്യത്യാസമുണ്ടെന്ന് റിസർവ് ബാങ്ക് പറഞ്ഞതും യെസ് ബാങ്കിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്നതിന്റെ സൂചനയായിരുന്നു.
- സിഇഒ റാണ കപൂറിനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടപ്പോൾ നിക്ഷേപകർ യെസ് ബാങ്കിലെ പ്രതിസന്ധികൾ മനസ്സിലാക്കേണ്ടതായിരുന്നു. എന്നാൽ പുതിയ സിഇഒ (ഡച്ച് ബാങ്കിൽ നിന്നുള്ള രവനീത് ഗിൽ) അധികാരമേറ്റപ്പോൾ നിക്ഷേപകരുടെ പ്രതീക്ഷ വർദ്ധിച്ചു.
യെസ് ബാങ്കിൽ ഇപ്പോൾ സംഭവിക്കുന്നതെന്ത്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യെസ് ബാങ്കിൽ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനം പുറത്തു വന്നിട്ടില്ല. എന്നിരുന്നാലും മൂന്ന് വ്യത്യസ്ത തീരുമാനങ്ങളിലേതെങ്കിലും നടക്കാനാണ് സാധ്യതയെന്ന് അംബരീഷ് ബലിഗ പറയുന്നു.
എസ്ബിഐ
ആദ്യ സാഹചര്യത്തിൽ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് (2004 ൽ) ഗ്ലോബൽ ട്രസ്റ്റ് ബാങ്ക് ഏറ്റെടുത്തതുപോലെ എസ്‌ബിഐ യെസ് ബാങ്കിനെ ഏറ്റെടുത്തേക്കാം. ഈ സാഹചര്യത്തിൽ യെസ് ബാങ്കിന്റെ ഓഹരി ഉടമകൾക്ക് ഒന്നും ലഭിക്കില്ല. ഓഹരി ഉടമകളുടെ പങ്ക് പൂജ്യമായിരിക്കും. എസ്‌ബിഐ ഏറ്റെടുക്കുകയാണെങ്കിൽ എസ്‌ബിഐ ഓഹരി ഉടമകള സംബന്ധിച്ചിടത്തോളം അൽപം ദോഷകരമായിരിക്കും ഇത്.
എസ്ബിഐയും എൽഐസിയും
രണ്ടാമത്തെ സാഹചര്യത്തിൽ, എസ്‌ബിഐയും എൽഐസിയും ചേർന്ന് യെസ് ബാങ്കിൽ 51 ശതമാനം ഓഹരി ഏറ്റെടുക്കാനാണ് സാധ്യത. 51 ശതമാനം ഓഹരി 2 രൂപയ്ക്ക് വാങ്ങിയാൽ 600 ഓളം കോടി രൂപയാണ് ആവശ്യം. എന്നാൽ യെസ് ബാങ്കിനെ പുനരുജ്ജീവിപ്പിക്കാൻ ഈ തുക പര്യാപ്തമല്ല. ഏകദേശം 10,000 കോടി രൂപയാണ് വേണ്ടത്.
മൂന്നാമത്തെ സാധ്യത
ബാങ്കിനെ പുനരുജ്ജീവിപ്പിക്കുന്നതിന് എസ്‌ബിഐ, എൽഐസി, എന്നിവയോടൊപ്പം മറ്റേതെങ്കിലും സ്ഥാപനങ്ങൾ കൂടി ചേർന്ന് 10,000 കോടി രൂപ നിക്ഷേപം നടത്താനാണ് മൂന്നാമത്തെ സാധ്യത. ഓഹരി 10,000 രൂപ അല്ലെങ്കിൽ 13,000 കോടി രൂപയായി വളരുകയാണെങ്കിൽ, നിലവിലുള്ള യെസ് ബാങ്ക് ഷെയർഹോൾഡർമാർ മൈക്രോ ന്യൂനപക്ഷമായി മാറും. യെസ് ബാങ്കിന്റെ അഞ്ച് ശതമാനം മാത്രമാണ് അവരുടെ കൈവശമുള്ളത്. ബാക്കിയുള്ളവ എസ്‌ബിഐ, എൽഐസി, ബാക്കിയുള്ളവർ എന്നിവരുടെ കൈവശമായിരിക്കും. ഇത് ഇരുവിഭാഗത്തിനും ലാഭകരമാണ്. എന്നാൽ യെസ് ബാങ്ക് ഓഹരി ഉടമകൾക്ക് ചെറിയ തോതിൽ ദോഷകരമായ അവസ്ഥയായിരിക്കും.
റീട്ടെയിൽ നിക്ഷേപകർക്കുള്ള ഉപദേശം
യെസ് ബാങ്ക് നിക്ഷേപകർക്ക് ഇനി നഷ്ടപ്പെടാൻ കൂടുതലൊന്നുമില്ല. ഭൂരിഭാഗവും ഇതിനകം തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞു. മുകളിലുള്ള മൂന്ന് സാഹചര്യങ്ങളിലേതെങ്കിലും നടപ്പിലാക്കിയാൽ നേട്ടം കൈവരിക്കാൻ 66 ശതമാനം വരെ അവസരമുണ്ട്. ഏറ്റെടുക്കലിനുശേഷവും നിങ്ങൾ യെസ് ബാങ്കിന്റെ ഓഹരിയുടമയാണെങ്കിൽ നിങ്ങൾ നേട്ടം ലഭിക്കാൻ മൂന്ന്-നാല് വർഷത്തിൽ കൂടുതൽ കാത്തിരിക്കേണ്ടി വരും. 200 മുതൽ 300 രൂപയ്ക്ക് യെസ് ബാങ്ക് ഓഹരികൾ വാങ്ങിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഇതിനകം തന്നെ ഭൂരിഭാഗവും നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും അംബരീഷ് വ്യക്തമാക്കി.