വില വര്‍ധിപ്പിക്കാനുള്ള നീക്കം തിരിച്ചടിയായി. രാജ്യത്തെ പ്രമുഖ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗ്ഗിയും സൊമാറ്റോയും പുതിയ പ്രതിസന്ധി നേരിടുകയാണ്. ഭക്ഷണവിഭവങ്ങളുടെ വിലവിവരപ്പട്ടിക പുതുക്കിയതോടെ സ്വിഗ്ഗിയിലൂടെയും സൊമാറ്റോയിലൂടെയും ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി ഇടിഞ്ഞു. ഡിസ്‌കൗണ്ട് മേളങ്ങള്‍ കെട്ടടങ്ങിയതിനൊപ്പം ഡെലിവറി, ക്യാന്‍സലേഷന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചത് ഓര്‍ഡറുകള്‍ കുറയാനുള്ള കാരണമാണ്.
സൊമാറ്റോ ഗോള്‍ഡ്, സ്വിഗ്ഗി സൂപ്പര്‍ തുടങ്ങിയ ലോയല്‍റ്റി പദ്ധതികളുടെ നിരക്കും ഇപ്പോള്‍ കൂടി. ഒക്ടോബര്‍ മുതല്‍ പ്രതിമാസ ഓര്‍ഡറുകളുടെ എണ്ണത്തില്‍ സൊമാറ്റോ ഇടിവ് നേരിടുന്നുണ്ട്. അഞ്ച് മുതല്‍ ആറ് ശതമാനം വരെയാണ് കമ്പനി നേരിടുന്ന നഷ്ടവും.
സ്വിഗ്ഗിയുടെ ചിത്രവും മറ്റൊന്നല്ല. ഡിസംബര്‍ മുതല്‍ ഓണ്‍ലൈന്‍ ഓര്‍ഡറുകളുടെ എണ്ണത്തില്‍ സ്വിഗ്ഗിയും നഷ്ടം നേരിടുന്നുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓര്‍ഡറുകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി കുറവ് സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് സ്വിഗ്ഗി സൂപ്പര്‍, സൊമാറ്റോ ഗോള്‍ഡ് പദ്ധതികളുടെ നിരക്ക് കൂടിയത്. ഇരു കമ്പനികളും ക്യാന്‍സലേഷന്‍, റീഫണ്ട് നയങ്ങളില്‍ പുതിയ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ഇതിനിടെ ഓര്‍ഡറുകളുടെ ശരാശരി തുക കൂട്ടാനായി ചെക്ക് ഔട്ട് വേളയില്‍ മറ്റു വിഭവങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പതിവ് സൊമാറ്റോ ആരംഭിച്ചിട്ടുണ്ട്.
എന്തായാലും നിലവില്‍ 16 മുതല്‍ 45 രൂപ വരെയാണ് സൊമാറ്റോ ഉപഭോക്താക്കള്‍ക്ക് ഡെലിവറി നിരക്കായി നല്‍കേണ്ടി വരുന്നത്. തിരക്കേറിയ സമയങ്ങളില്‍ 25 രൂപ സര്‍ജ് ഫീയും കമ്പനി ഈടാക്കുന്നു. മുന്‍പ് സൗജന്യമായി ഡെലിവറി ചെയ്തിരുന്ന 'മീല്‍ ഫോര്‍ വണ്‍' വിഭവങ്ങള്‍ക്ക് ഇപ്പോള്‍ 11 രൂപയാണ് സൊമാറ്റോ ഡെലിവറി ചാര്‍ജായി ഈടാക്കുന്നത്. അടുത്തകാലത്തായി ബെംഗളൂരു പോലുള്ള തിരഞ്ഞെടുത്ത നഗരങ്ങളില്‍ സ്വിഗ്ഗിയും ഡെലിവറി നിരക്ക് കുത്തനെ കൂട്ടിയത് കാണാം.
Most Read: മാരുതി കാറുകളുടെ വില കൂട്ടി, വില ഉയർത്തിയ മോഡലുകൾ ഏതെല്ലാം?
നിലവില്‍ 98 രൂപ വരെ വിലയുള്ള വിഭവങ്ങള്‍ ഡെലിവറി ചെയ്യാന്‍ 31 രൂപയാണ് സ്വിഗ്ഗി ഈടാക്കുന്നത്. ഓര്‍ഡര്‍ തുക 98 രൂപയില്‍ കൂടുതലാണെങ്കില്‍ ഡെലിവറി നിരക്ക് 21 രൂപയായി നിജപ്പെടും. ഡെലിവറി നിരക്കിന് പുറമെ പാക്കേജിങ് ചാര്‍ജും മറ്റു നികുതികളും ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയതോടെയാണ് സ്വിഗ്ഗിയിലും സൊമാറ്റോയിലും ഓര്‍ഡറുകളുടെ എണ്ണം കുത്തനെ ഇടിഞ്ഞത്.
മാര്‍ക്കറ്റ് ഗവേഷണം നടത്തുന്ന റെഡ്‌സീര്‍ കണ്‍സള്‍ട്ടിങ്ങിന്റെ റിപ്പോര്‍ട്ടു പ്രകാരം ചിലവ് കൂടിയതും ഡിസ്‌കൗണ്ടുകള്‍ നാമമാത്രമായി ചുരുങ്ങിയതുമാണ് ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ഇടിയാന്‍ കാരണം. 2020 -ല്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃഖലയില്‍ 35 ശതമാനം ഇടിവ് വരെ ഇവര്‍ പ്രവചിക്കുന്നു. 2019 -ല്‍ 205 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ മേഖലയാണിതെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. പോയവര്‍ഷം 1.1 ബില്യണ്‍ ഓര്‍ഡറുകളാണ് സ്വിഗ്ഗി, സൊമാറ്റോ, യൂബര്‍ ഈറ്റ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ നടന്നത്.