അതിസമ്പന്നർക്ക് ഇത്തവണത്തെ കേന്ദ്ര ബജറ്റ് അത്ര സുഖകരമായ വാർത്തയല്ല നൽകിയത്. രണ്ട് കോടി മുതൽ 5 കോടി രൂപ വരെയുള്ള വരുമാനത്തിന് സർചാർജ് 15 ശതമാനത്തിൽ നിന്ന് 25 ശതമാനമായും 5 കോടിക്ക് മുകളിലുള്ള വരുമാനത്തിന് സർചാർജ് 37 ശതമാനമാനത്തിൽ നിന്ന് 42.74 ശതമാനമായി ഉയർത്താനുമുള്ള നിർദ്ദേശമാണ് ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ മുന്നോട്ട് വച്ചത്. ഉയർന്ന വരുമാനക്കാരിൽ നിന്ന് കൂടുതൽ നികുതി ഈടാക്കുക എന്ന ലക്ഷ്യമാണ് ഇത്തവണ കേന്ദ്ര സർക്കാർ നടപ്പിൽ വരുത്തിയിരിക്കുന്നത്.
മൂന്ന് കോടി സമ്പാദിക്കുന്നയാളുടെ നികുതി
പ്രതിവർഷം 3 കോടി രൂപ അല്ലെങ്കിൽ പ്രതിമാസം 25 ലക്ഷം രൂപ സമ്പാദിക്കുന്ന ഒരാൾ പ്രതിമാസം ഏകദേശം 76,375 രൂപ നികുതി അടയ്ക്കണം. പ്രതിവർഷം 6 കോടി രൂപ അല്ലെങ്കിൽ പ്രതിമാസം 50 ലക്ഷം രൂപ വരുമാനമുള്ള ഒരു നികുതിദായകന് എല്ലാ മാസവും 3.4 ലക്ഷം രൂപ സർക്കാരിന് നികുതിയായി നൽകേണ്ടി വരും. എന്തായാലും കേന്ദ്ര സർക്കാരിന്റെ ഈ നികുതി വർദ്ധനവ് ഉയർന്ന വരുമാനക്കാർക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്.
അതിസമ്പന്നർ
2016-17ൽ സമർപ്പിച്ച 4.66 കോടി ആദായ നികുതി റിട്ടേണുകളിൽ 74,983 വ്യക്തികൾ അഥവാ 0.16% പേർ മാത്രമാണ് ഒരു കോടി മുതൽ 5 കോടി രൂപ വരെയുള്ള വരുമാനം ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളൂ. ഇവരിൽ നല്ലൊരു വിഭാഗം ആളുകളും രണ്ട് കോടി രൂപയിൽ താഴെ വരുമാനമുള്ള നികുതിദായകരാണ്. അവർക്ക് പുതിയ നിയമം ബാധകമല്ല. 6,361 വ്യക്തികൾക്ക് മാത്രമാണ് 5 കോടിയിലധികം വരുമാനം ഉള്ളവർ. ഇവർ നികുതിയിൽ 37% സർചാർജ് നൽകേണ്ടി വരും.
സമ്പന്നർക്ക് എല്ലാ ബജറ്റിലും പണി
ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന് 10% നികുതി സർചാർജ് ആദ്യമായി ഏർപ്പെടുത്തിയത് 2013 ൽ പി. ചിദംബരം അവതരിപ്പിച്ച ബജറ്റിലാണ്. പിന്നീട് അങ്ങോട്ട് തുടർച്ചയായി എല്ലാ ബജറ്റുകളിലും സമ്പന്ന നികുതിദായകർക്ക് പണി കിട്ടി തുടങ്ങി. 2015 ൽ സർചാർജ് 12% ആക്കി ഉയർത്തി. അതിനു ശേഷം 2016 ൽ സർചാർജ് 15 ശതമാനമായി ഉയർത്തി. അടുത്ത വർഷം 50 ലക്ഷം രൂപയിൽ കൂടുതലുള്ള വരുമാനത്തിന് പുതിയ 10 ശതമാനം സർചാർജും ഏർപ്പെടുത്തി.
മറ്റ് രാജ്യങ്ങളിലെ നികുതി
അതിസമ്പന്നരുടെ നികുതി 42.74% ഉയർത്തിയെങ്കിലും മറ്റ് ചില രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ നിരക്ക് ഇപ്പോഴും കുറവാണ്. ജർമ്മനി, യുകെ, ജപ്പാൻ, ചൈന എന്നിവിടങ്ങളിൽ പ്രതിവർഷം 5 കോടി രൂപയിൽ താഴെയുള്ള വരുമാനത്തിന് 45% നികുതി നിരക്ക് ബാധകമാണ്. നിലവിലെ രൂപ-ഡോളർ വിനിമയ നിരക്ക് കണക്കിലെടുക്കുമ്പോഴാണ് ഈ നിരക്ക്. യുഎസിൽ, സിംഗിൾ ടാക്സ് ഫയലർമാർക്ക്, 3.42 കോടി രൂപയിൽ കൂടുതലുള്ള വരുമാനത്തിന് 37% ആണ് ഉയർന്ന നികുതി നിരക്ക്.
നികുതിയ്ക്ക് ഊന്നൽ
നികുതിയ്ക്ക് ഊന്നൽ നൽകിയ ബജറ്റ് ആയിരുന്നു ഇത്തവണത്തേതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ടാക്സ് ഫയൽ ചെയ്യുന്നവർക്ക് പാൻ കാർഡിന് പകരം ആധാർ കാർഡ് ഉപയോഗിക്കാമെന്നും ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ വിദേശ യാത്രയ്ക്ക് ഒരു വർഷം രണ്ട് ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിക്കുന്നവർക്കും ഒരു വർഷത്തിൽ ഒരു കോടി രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നവർക്കും ഒരു വർഷം ഒരു ലക്ഷത്തിൽ കൂടുതൽ വൈദ്യുതി ബിൽ അടയ്ക്കേണ്ടി വരുന്നവർക്കും ആദായ നികുതി പരിധി കണക്കാക്കാതെ തന്നെ നികുതി ബാധകമാണെന്നും ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു.
malayalam.goodreturns.in