ഘനശ്യാം ദാസ് ബിര്‍ളയുടെ ഇച്ഛാശക്തിയില്‍ ഉയര്‍ന്നു വന്നതാണ് ഇന്ന് കാണുന്ന ബിര്‍ള ഗ്രൂപ്പ്. ചണമിൽ വ്യവസായത്തില്‍ തുടങ്ങി സിമന്റ്, ഫാഷന്‍, മെറ്റല്‍, ടെക്‌സ്റ്റൈല്‍സ്, കെമിക്കല്‍ മേഖലകളിലടക്കം വളർന്ന ബിർള ഗ്രൂപ്പിന് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനൊപ്പം വളർന്ന പാരമ്പര്യമാണ്. കൊല്‍ത്തയില്‍ ഘനശ്യാം ദാസ് ബിര്‍ള ചണമിൽ വ്യവസായം ആരംഭിച്ചെങ്കിലും കുത്തകയുണ്ടായിരുന്ന ബ്രിട്ടീഷ്, സ്‌കോട്ടിഷ് വ്യവസായികള്‍ പല വിധത്തില്‍ തകര്‍ക്കാന്‍ ശ്രമിച്ചു.
വ്യാവസായികമായി ഇന്ത്യയെന്ന രാജ്യത്തിന് കരുത്ത് പകർന്നപ്പോഴും ദേശീയ പ്രസ്ഥാനത്തോടും നേതാക്കളോടും അടുപ്പം പുലർത്തിയാണ് ബിർള ഗ്രൂപ്പ് വളർന്നത്. മഹാത്മാ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഘനശ്യം ദാസ് ബിര്‍ള സ്വാതന്ത്ര്യ സമരത്തിന് വേണ്ട സാമ്പത്തിക സഹായവും നല്‍കിയിരുന്നു.
തുടക്കം
പരാമ്പര്യമായി വ്യാപാരികളായിരുന്ന മാർവാടി കുടുംബത്തിലെ മൂന്നാം തലമുറക്കരനായിരുന്നു ഘനശ്യാം ദാസ് ബിർള. 1894 ഏപ്രില്‍ 10ന് രാജസ്ഥാനിലെ പിലാനിയിലാണ് ഘനശ്യാം ദാസ് ജനിക്കുന്നത്. 11ാം വയസില്‍ പഠിത്തം നിര്‍ത്തി പിതാവ് ബാല്‍ഡോദാസിനൊപ്പം ഘനശ്യാം ദാസും വ്യാപാരത്തിനിറങ്ങി. അക്കാലത്ത് തന്നെ ഇംഗ്ലീഷ് ചെറിയ രീതിയില്‍ എഴുതാനും വായിക്കാനുമുള്ള വിദ്യാഭ്യാസം ഘനശ്യാം ദാസ് നേടിയിരുന്നു. തന്റെ 16ാം വയസില്‍ അദ്ദേഹം പിതാവിന്റെ സംരക്ഷണത്തില്‍ നിന്ന് മാറി സ്വന്തമായി ചണ ബ്രോക്കര്‍ വ്യാപാരത്തിലേക്ക് മാറി.
ദേശീയബോധം വളരുന്നു
അക്കാലത്തെ പ്രധാന ജൂട്ട് വ്യാപാരികളായിരുന്ന ബ്രിട്ടീഷുകാരില്‍ നിന്ന് നേരിട്ട വംശീയ അധിക്ഷേപമാണ് ബിര്‍ളയില്‍ ദേശീയ ബോധം ഉയര്‍ത്തുന്നത്. ഇക്കാലത്ത് ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച ലിഫ്റ്റ് ഉപയോഗിക്കാനോ അവരുടെ ബെഞ്ചുകളില്‍ ഇരിക്കാനോ ഇന്ത്യക്കാരായ വ്യാപാരികളെ സമ്മതിച്ചിരുന്നില്ല. ഈ വംശീയമായ വേര്‍തിരിവ് തന്നില്‍ ദേശീയ ബോധം ഉയര്‍ത്തിയതെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. വ്യാപാരിയില്‍ നിന്ന് വ്യവസായിലേക്കുള്ള യാത്രയിലാണ് ബ്രിട്ടീഷ്, സ്‌കോട്ടിഷ് വ്യവസായികളില്‍ നിന്ന ഘനശ്യാം ദാസ് ബിര്‍ള വെല്ലുവിളികള്‍ നേരിട്ടത്.
ബിസിനസ് തകർക്കാനുള്ള ബ്രിട്ടീഷ് ശ്രമം
കൊല്‍ക്കത്തയില്‍ അദ്ദേഹം ആരംഭിച്ച ബിര്‍ള ചണ നിർമാണ കമ്പനിയാണ് വിദേശികളുടെ ഉറക്കം കെടുത്തിയത്. ബിര്‍ളയുടെ സ്ഥാപനം തകർക്കാൻ ബ്രിട്ടീഷുകാർ നിലവിട്ട് പെരുമാറി. ബാങ്കുകളെ സ്വാധീനിച്ച് വായ്പ ലഭിക്കാനുള്ള ബിര്‍ളയുടെ വഴി മുടക്കി. എന്നാല്‍ ഈ പ്രതിസന്ധികളെ അതിജീവിച്ച് ഒന്നാം ലോകമഹായുദ്ധ കാലത്ത് ജൂട്ട് വ്യവസായം വളർന്നു.
ഇവിടെ നിന്ന് ബിര്‍ള കോട്ടണ്‍ വ്യസായത്തിലേക്ക് കുതിച്ചു. 1930 തില്‍ പഞ്ചസാര, പേപ്പര്‍ മില്ലുകളും ഘനശ്യാം ദാസ് ബിര്‍ള സ്ഥാപിച്ചു. 1940 തില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിലൂടെ കാര്‍ വ്യവസായത്തിലേക്കും കടന്നു.
ദേശീയ വ്യവസായി
വ്യാവസായിക രംഗത്ത് ഇന്ത്യയ്ക്ക് മേൽവിലാസമുണ്ടാക്കുന്നതിൽ ഘനശ്യമാദാസ് ബിർള വലിയ പങ്കാണ് വഹിച്ചത്. ചണ, പഞ്ചാസര, പേപ്പർ മില്ലിനൊപ്പം ഹിന്ദുസ്ഥാൻ മോട്ടേഴ്സ് സ്ഥാപിച്ച് ആധുനിക വ്യവസായത്തിലേക്കുള്ള രാജ്യത്തിന്റെ തുടക്കമായി. ഇന്ത്യൻ മുഖമായ അംബാസിഡർ പിറന്നത് ഈ കമ്പനിയിൽ നിന്നാണ്.
ഇതിന് ശേഷം 1942 ല്‍ ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഇന്ത്യന്‍ മൂലധനവും ഇന്ത്യന്‍ മാനേജ്‌മെന്റുമുള്ള ബാങ്ക് എന്ന ആശയത്തെ യാഥാർഥ്യമാക്കിയതിന് പിന്നിലും ഘനശ്യം ദാസ് ബിര്‍ളയുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1943 ൽ കൊൽക്കത്തിയിൽ ആരംഭിച്ച ബാങ്കാണ് യുണൈറ്റഡ് കോമേഴ്ഷ്യൽ ബാങ്ക് (യൂക്കോ ബാങ്ക്). ഇന്ന് ദേശസാൽകൃത മേഖലയിൽ പ്രവർത്തിക്കുന്ന യൂക്കോ ബാങ്ക് രാജ്യത്തെ പഴയ വാണിജ്യ ബാങ്കുകളിലൊന്നാണ്.
ഇക്കാലത്ത് തന്നെ എംപയര്‍ പത്രം ഏറ്റെടുക്കുകയും അതിനെ ന്യൂ എമ്പയര്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രവും ബിർള ഏറ്റെടുത്തു. ബിസിനസിലൂടെയുണ്ടാക്കിയ പണം സ്വാതന്ത്ര്യ സമരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം വിനിയോഗിച്ചു. ആഭ്യന്തര സംരംഭങ്ങള്‍ക്കുള്ള പിന്തുണയായി അദ്ദേഹം ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആരംഭിച്ചു.
ഇന്ത്യന്‍ സംരംഭങ്ങള്‍ക്കു വേണ്ടി വാദിച്ച ഈ സംഘടന ബ്രിട്ടീഷ് ബിസിനസുകാരുടെ ബംഗാള്‍ ചേംബര്‍ ഓഫ് കോമേഴ്‌സുമായി ഏറ്റുമുട്ടിയതായി ചരിത്രത്തിലുണ്ട്. നിയമ ലംഘന സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ അറസ്റ്റിലടക്കം ചേബര്‍ ശക്തമായി പ്രതിഷേധിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി എന്ന ഫിക്കിയുടെ സ്ഥാപകനും അദ്ദേഹമാണ്.
ഗാന്ധിയും ബിർളയും
1916ലാണ് ആദ്യമായി ഗാന്ധിജിയെ ബിര്‍ള കാണുന്നത്. നിസ്സഹകരണ പ്രസ്ഥാനത്തിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്ത് ഗാന്ധിജിക്കൊപ്പം സമരങ്ങളിൽ പങ്കാളിയായി. ഗാന്ധിജിക്ക് സാമ്പത്തിക സഹായിയായും ബിർള പ്രവർത്തിച്ചു. ഗാന്ധിജിയുമായി പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും സൗഹൃദ്യം ഇരുവരും സൂക്ഷിച്ചു. ഗാന്ധിജിയുടെ ആശ്രമ പ്രവർത്തനങ്ങളിൽ താൽപര്യമുണ്ടായിരുന്ന ഇദ്ദേഹം 1932ൽ ഗാന്ധിജി സ്ഥാപിച്ച ഹരിജൻ സേവക് സംഘിന്റെ അധ്യക്ഷനായിരുന്നു.
ബിർള ഹൗസ്
ഇന്ന് ഗാന്ധി സ്മൃതി എന്നറിയപ്പെടുന്ന, ഘനശ്യാമദാസ് ബിർള നിർമിച്ച ബിർള ഹൗസ് അക്കാലത്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ കേന്ദ്രമായിരുന്നു. ഗാന്ധിജിയെക്കൂടാതെ, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, സി. രാജഗോപാലാചാരി, ഡോ. രാജേന്ദ്ര പ്രസാദ്, ലാല്‍ ബഹദൂര്‍ ശാസ്ത്രി, കെ.എം. മുന്‍ഷി എന്നിവരും ബിർള ഹൗസിലെ ആതിഥേയരായിരുന്നു. 1948 ജനുവരി 30-ന് വൈകുന്നേരം 5.17-ന് മഹാത്മാഗാന്ധി നാഥൂറാം വിനായഗ് ഗോഡ്സെയുടെ വെടിയേറ്റ് വീണതും ഇതേ ബിർള ഹൗസിലാണ്.