കൊറോണ വൈറസ് ആശങ്കകൾക്കിടയിൽ ലോകമെമ്പാടുമുള്ള വിപണികൾ തകർച്ചയ്ക്ക് സാക്ഷ്യം വഹിക്കുമ്പോഴും സ്വർണം, നിക്ഷേപകരെ ആകർഷിക്കുന്നില്ല. സാധാരണഗതിയിൽ വിപണികൾ തകരുമ്പോൾ 'സുരക്ഷിത താവള'മായി സ്വർണത്തെയാണ് കണക്കാക്കാറുള്ളത്. എന്നാൽ ഇത്തവണ സ്വർണത്തിനും കാലിടറി. മറ്റ് ആസ്തികൾക്ക് അനുസൃതമായി, ഒറ്റരാത്രികൊണ്ട് തന്നെ സ്വർണ വില 4% ഇടിഞ്ഞു. ഏതാനും ദിവസങ്ങൾക്ക് റെക്കോർഡ് വില രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു സ്വർണത്തിന്റെ ഈ ഇടിവ്.
എംസിഎക്സിലെ വില
ഇന്ത്യയിലെ സ്വർണ്ണ വില എംസിഎക്‌സിൽ അടുത്തിടെ 10 ഗ്രാമിന് 45000 രൂപ എന്ന് നിലയിലേയ്ക്ക് ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ നിരക്ക് കുത്തനെ താഴ്‌ന്നു. 10 ഗ്രാമിന് 41,443 രൂപ വരെ എത്തി എംസിഎക്സിലെ സ്വർണ വില. റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച്, നിലവിലെ വിപണികളിലെ നഷ്ടത്തിന് ഇടയിലും നിക്ഷേപകർ സ്വർണത്തെയും ബോണ്ടുകളെയും സുരക്ഷിത നിക്ഷേപ മാർഗമായി കണക്കാക്കുന്നില്ല എന്നതിന് തെളിവാണ് കുത്തനെയുള്ള വിലയിടിവ്.
മറ്റ് ലോഹങ്ങൾ
സ്വർണം മാത്രമല്ല മറ്റ് ലോഹങ്ങളുടെ വിലയിൽ കനത്ത ഇടിവുണ്ടായിട്ടുണ്ട്. 10% വരെയാണ് മറ്റ് ലോഹങ്ങളുടെ വില കുറഞ്ഞിരിക്കുന്നത്. തുടർച്ചയായ എട്ട് സെഷനുകളിലെ ഇടിവിന് ശേഷം അന്താരാഷ്ട്ര തലത്തിൽ വെള്ളി വില ഇന്ന് 1.7 ശതമാനം ഉയർന്ന് 12.81 ഡോളറിലെത്തി. കഴിഞ്ഞ ഒരാഴ്ച്ചയായി വെള്ളി വില കുത്തനെ ഇടിഞ്ഞിരുന്നു.
സ്ഥിരത കൈവരിച്ചാൽ
കൊറോണ ഭീതിയെ തുടർന്ന് ഡോളറിന് എതിരെ രൂപയും കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നു. ജാപ്പനീസ് യുവാൻ, യുഎസ് ഡോളർ സൂചിക എന്നിവ മാത്രമാണ് തുടർച്ചയായ മൂന്നാം ദിവസം നേട്ടം കൈവരിച്ചത്. നിലവിലെ സാഹചര്യങ്ങൾ മാറി വിപണി സ്ഥിരത കൈവരിക്കുമ്പോൾ സ്വർണ വില ഔൺസിന് 1850 ഡോളർ വരെ ഉയർന്നേക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അതിനാൽ നിലവിലെ സ്ഥിതിയിൽ നിക്ഷേപകർക്ക് അവരുടെ നിക്ഷേപ പോർട്ട്ഫോളിയോയിൽ 20% വരെ സ്വർണം കൈവശം വയ്ക്കുന്നതിൽ പ്രശ്നമില്ലെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.
വിൽപ്പന സമ്മർദ്ദം
വിപണിയുടെ എല്ലാ കോണുകളിലും വിൽപ്പന സമ്മർദ്ദം എത്രമാത്രം രൂക്ഷമാണെന്ന് സ്വർണ്ണ വിലയിലെ ഇടിവ് പ്രതിഫലിപ്പിക്കുന്നുവെന്ന് വിശകലന വിദഗ്ധർ പറയുന്നു. എണ്ണ, ആഗോള ഓഹരികൾ എന്നിവ 2008 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും മോശം ആഴ്ചയാണ് രേഖപ്പെടുത്തിയത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന്, പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ചൈനയിൽ സ്വർണത്തിന്റെ ആവശ്യകത വൻ തോതിൽ ഇടിഞ്ഞു


Click it and Unblock the Notifications