ഒരു ധനസമാഹരണ മാർഗമായി ഉപയോഗിക്കാൻ സാധിക്കുന്ന സാമ്പത്തിക ഉപകരണമാണ് ചിട്ടി. കേരളത്തിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎസ്എഫ്ഇ തന്നെ ചിട്ടി നടത്തുന്നതിനാൽ വലിയ പ്രചാരണം ചിട്ടിയ്ക്കുണ്ട്. ഇതിനാൽ തന്നെ കൂടുതൽ പേരും ചിട്ടിയിൽ ചേർന്നിട്ടുണ്ടാകും. എന്നാൽ എല്ലാവർക്കും ചേരുന്നൊരു സാമ്പത്തിക ഉപകരണമാണോ ചിട്ടി. എല്ലാ നിക്ഷേപങ്ങള്‍ എല്ലാവര്‍ക്കും ചേരുന്നത് ആകില്ല. ഇതുപോലെ ചിട്ടിയും എല്ലാവരും ചേരേണ്ടതില്ല.
വയസ്, നിക്ഷേപിക്കാനുള്ള കാലയളവ്, റിസ്‌ക്കെടുക്കാനുള്ള ശേഷി തുടങ്ങിയ വിവിധ കാരണങ്ങള്‍ കൊണ്ട് ഓരോരുത്തർക്കും അനുയോജ്യമായ നിക്ഷേപങ്ങൾ കാണാം. ഈ രീതിയിൽ ഒരു കെഎസ്എഫ്ഇ ചിട്ടി ആർക്കൊക്കെ അനുയോജ്യമാകുമെന്ന് നോക്കാം. ചിട്ടിയിൽ ചേരുന്നവർ മനസിലാക്കേണ്ട കാര്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ചിട്ടിയെ നിക്ഷേപമായി കാണുന്നവർ
ഒരു നിക്ഷേപ, സമ്പാദ്യ രീതിയിലാണ് ചിട്ടിയെ കാണുന്നതെങ്കിൽ ഇത്തരക്കാർ ചിട്ടി ചേരുന്നത് തെറ്റാണ്. കാലാവധിയോളം മാസ തവണ അടച്ച് ലേല കിഴവ് അടക്കം കാലാവധിയിൽ തിരികെ വാങ്ങുന്നത് വഴി യാതൊരു ലാഭവും ലഭിക്കുന്നല്ല,. പണപ്പെരുപ്പത്തേക്കാള്‍ കുറവ് ആദായമാണ് ഇതില്‍ നിന്നും ലഭിക്കുക. നിക്ഷേപമായി കണ്ട് ചിട്ടി തുടങ്ങുന്നത് പാഴായി പോകുന്ന തീരുമാനമാകും.
ഇതിന് പകരം ചിട്ടി കൃത്യമായ സമയത്ത് ലേലം വിളിച്ച് സ്ഥിര നിക്ഷേപിടാം. 8 ശതമാനം പലിശ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. അവസാനം വരുന്നത് വരെ കാത്തിരിക്കാതെ ഇത് ഉപയോഗിക്കാം.
ചിട്ടയായി മാസ അടവ് സാധിക്കാത്തവർ
കൃത്യമായ വരുമാനം ഇല്ലാത്തവരാണെങ്കില്‍ ചിട്ടി ചേരരുത്. ഇത്തരക്കാർക്ക് ലാഭത്തേക്കാളെറെ നഷ്ടമാകും ഫളം. ലേലം വിളിച്ചെടുത്ത ചിട്ടി മുടങ്ങിയാല്‍ വീത പലിശ നഷ്ടമാകും. മാസ അടവ് മുടങ്ങിയാല്‍ പിഴ നല്‍കേണ്ടതുമുണ്ട്. മാസ തവണ കൃത്യമായി അടയ്ക്കാനുള്ള വരുമാനം മാസത്തിൽ ലഭിക്കുന്നവർ മാത്രം ചിട്ടി ചേരണം. ഇതോടൊപ്പം ചിട്ടിയായ മാസ അടവ് പിന്തുടരാനുള്ള അച്ചടക്കവും ആവശ്യമാണ്.
Also Read: നികുതി ലാഭിക്കാൻ ഇങ്ങനെയും വഴികൾ; ഒളിഞ്ഞിരിക്കുന്ന 5 നികുതി ഇളവുകളിതാ
ചിട്ടി ചെലവുകളെ പറ്റി അറിയാതെ ചിട്ടി ചേരരുത്
ചിട്ടിയിൽ ചേർന്നാൽ എത്ര തുക വിവിധ ചാർജുകളായി ഈടാക്കുമെന്ന് അറിയണം. ചെലവുകളെ പറ്റി അറിയാതെ ചിട്ടി ചേരുന്നത് നഷ്ടമുണ്ടാക്കും. എല്ലാ കെഎസ്എഫ്ഇ ചിട്ടികളിലും 5 ശതമാനം ഫോര്‍മാന്‍സ് കമ്മീഷന്‍ നല്‍കണം. ഇതോടൊപ്പം ഡോക്യുമെന്റേഷന്‍ ചാര്‍ജ് ആയി 250 രൂപയോളം നല്‍കണം.
5 ശതാനം ഫോര്‍മാന്‍ കമ്മീഷന്റെ 18 ശതമാനം ചരക്കു സേവന നികുതി നല്‍കേണ്ടതുണ്ട്. ഈ തുക കിഴിച്ചാണ് ലേലത്തിലോ നറുക്കിലോ ലഭിച്ച തുക അനുവദിക്കുന്നത്.
സെക്യൂരിറ്റി നല്‍കാൻ ഉള്ളവർ
വ്യക്തിഗത വായ്പകളിലൊഴികെ എവിടെ നിന്ന് പണം മുൻകൂറായി വാങ്ങുമ്പോഴും ജാമ്യം നൽകേണ്ടി വരുന്നുണ്ട്. കെഎസ്എഫ്ഇയിലും ഭാവി ബാധ്യതയ്ക്ക് ജാമ്യം നൽകണം. സാമ്പത്തിക രേഖകൾ, വ്യക്തിഗത ജാമ്യം, വസ്തു ജാമ്യം, സ്വർണാഭരണ ജാമ്യം എന്നിവ കെഎസ്എഫ്ഇ സ്വീകരിക്കും.
സാമ്പത്തിക രേഖകളായി കെ.എസ്.എഫ്.ഇ. യുടെയോ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളുടേയോ സ്ഥിര നിക്ഷേപ രശീതികൾ, നാലു വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള ദേശീയ സമ്പാദ്യ സർട്ടിഫിക്കറ്റുകൾ (VIII ഇഷ്യു), കിസാൻ വികാസ് പത്ര, എൽ.ഐ.സി സറണ്ടർ വാല്യു, വിളിച്ചെടുക്കാത്ത കെ.എസ്.എഫ്.ഇ ചിട്ടിയുടെ പാസ്സ്ബുക്കുകൾ, ബാങ്ക് ഗ്യാരണ്ടി എന്നിവ നൽകാം. വ്യക്തിഗത ജാമ്യമായി സംസ്ഥാന /കേന്ദ്ര ഗവൺമെന്റ് ജീവനക്കാരെ ഉപയോഗിക്കാം. വസ്തു ജാമ്യത്തിന് വഴിയുള്ള സ്ഥലം സ്വീകരിക്കും.
ആവശ്യമുള്ള ചിട്ടി തിരഞ്ഞെടുക്കുക
ആരുടെയങ്കിലും വാക്ക് കേട്ട് ചിട്ടി ചേരുന്നതിന് മുൻപ് ഇവ സ്വന്തം ആവശ്യം നിറവേറ്റുന്നതാണെന്ന് അറിയണം. സ്വന്തം ആവശ്യത്തിന് അനുസരിച്ചുലള്ള ചിട്ടി മാത്രം ചേരുക. കാലാവധി, ചിട്ടിയുടെ സല എന്നിവ പരിശോധിക്കണം. നാല് വര്‍ഷം കഴിഞ്ഞ് പണം ആവശ്യമുള്ളൊരാൾ ചേരേണ്ടത് ഹ്രസ്വകാല ചിട്ടിയാണ്.
5-6 വർഷം വരെയുള്ള ചിട്ടികൾ ചേർന്നാലാണ് ആവശ്യ സമയത്ത് ചിട്ടിയിൽ നിന്ന് പണം ലഭിക്കുക. 6 ലക്ഷം ആവശ്യമുള്ളൊരാൾക്ക് 6 ലക്ഷത്തേക്കാൾ കൂടുതൽ തുകയുടെ ചിട്ടി ചേരണം. 6 ലക്ഷത്തിന്റെ ചിട്ടിയിൽ നിന്ന് 30,000 രൂപ കെഎസ്എഫ്ഇയുടെ കമ്മീഷനായി നൽകേണ്ടി വരും.