കെഎസ്എഫ്ഇ ചിട്ടി ലേലം പിടിച്ചൊരാൾക്ക് ചിട്ടി പണം കയ്യിൽ കിട്ടാൻ കടമ്പകളുണ്ട്. മേൽ ബാധ്യതയ്ക്ക് അനുസൃതമായി കെഎസ്എഫ്ഇ നിഷ്കർഷിക്കുന്ന ജാമ്യങ്ങൾ നൽകിയാൽ മാത്രമെ കെഎസ്എഫ്ഇയിൽ നിന്ന് പണം വാങ്ങിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. ജാമ്യങ്ങളിൽ കർശന സ്വഭാവമുള്ളതിനാൽ പണം വാങ്ങിച്ചെടുക്കുക എന്നത് അല്പം പ്രയാസമാണെന്നാണ് പൊതുവെയുള്ള സംസാരം. എന്നാൽ കെഎസ്എഫ്ഇയിൽ ജാമ്യമായി സ്വർണം നൽകുന്നത് ഈ ടെൻഷൻ കുറയക്കും. ഉയർന്ന സ്വർണ വിലയും ചിട്ടി ലേലത്തിൽ പിടിച്ചവർക്ക് നേട്ടമാണ്. സ്വർണം ജാമ്യമായി നൽകുന്നത് കൊണ്ടുള്ള നേട്ടങ്ങളിറായം.
മേൽ ബാധ്യത
ചിട്ടി ലേലത്തിൽ പിടിക്കുന്നവർക്ക് അടച്ചതിനേക്കാൾ കൂടുതൽ തുക നൽകുമ്പോൾ, ബാക്കി അടയ്ക്കാനുള്ള പണത്തിന് കെഎസ്എഫ്ഇയ്ക്ക് നൽകേണ്ട സുരക്ഷയാണ് ജാമ്യങ്ങൾ. വിളിച്ചെടുത്ത ചിട്ടിയിൽ ബാക്കി അടയ്ക്കാനുള്ള മാസതവണകളാണ് മേൽ ബാധ്യത / ഭാവി ബാധ്യത എന്ന് പറയുന്നത്. മേൽ ബാധ്യതയ്ക്ക് തുല്യമായാണ് ജാമ്യം നൽകേണ്ടത്.
10,000 രൂപ മാസ അടവുള്ള 10 ലക്ഷത്തിന്റെ 100 മാസ ചിട്ടി ആദ്യമാസം 7 ലക്ഷത്തിന് ലേലം വിളിച്ചെടുത്താൽ ചിട്ടിയിലേക്ക് ബാക്കി അടയ്ക്കാനുള്ള 9.90,000 രൂപയാണ് ഭാവി ബാധ്യത.
സ്വർണം ജാമ്യമായി നൽകുമ്പോൾ
ഭാവി ബാധ്യതയ്ക്കാണ് ജാമ്യം നല്‍കേണ്ടത്. ഇതില്‍ കൂടുതൽ പേർക്ക് ജാമ്യം നൽകാൻ സാധിക്കുന്നൊരു ഈടാണ് സ്വർണം. ആഭരണമായും നിക്ഷേപമായും സ്വർണ കരുതുന്നവർക്ക് ജാമ്യമായി സ്വർണം നൽകുന്നത് സൗകര്യപ്രദമാണ്. ഇതിനാൽ തന്നെ കൂടുതല്‍ പേർ സ്വര്‍ണം ജാമ്യമായി നൽകുന്നുണ്ട്.
സ്വര്‍ണാഭരങ്ങളില്‍ 18 കാരറ്റിന് മുകളിലുള്ളവ മാത്രമാണ് ജാമ്യമായി സ്വീകരിക്കുക. പൊട്ടിയതും മെഴുക് ചേർന്നതുമായ സ്വർണഭരണങ്ങളും സ്വീകരിക്കില്ല. സ്വർണത്തിന്റെ വിപണി മൂല്യത്തിന്റെ 90 ശതമാനം ജാമ്യമായി സ്വീകരിക്കും. ഭാവി ബാധ്യതയുടെ 0.3 ശതമാനം മൂല്യനിര്‍ണയ ഫീസായി ഈടാക്കുന്നുണ്ട്.
Also Read: 30-ാം വയസിലേക്ക് കടക്കും മുൻപ് സാമ്പത്തിക അച്ചടക്കം പാലിക്കാം; തുടങ്ങേണ്ട 4 ശീലങ്ങളിതാ
നേട്ടങ്ങൾ
ഏറ്റവും സൗകര്യപ്രദമായി നൽകാവുന്ന ജാമ്യങ്ങളിലൊന്നാണ് സ്വർണം. സ്വർണം ജാമ്യമായി നൽകുമ്പോൾ ലോക്കര്‍ ചാര്‍ജില്ലാതെ, ഇൻഷൂറൻസ് ആവശ്യമില്ലാതെ സുരക്ഷിതമായി സ്വര്‍ണം സൂക്ഷിക്കാൻ സാധിക്കുന്നു എന്നൊരു നേട്ടമുണ്ട്. ഭൗതിക സ്വർണം വീട്ടിൽ സൂക്ഷിക്കുന്നതിലെ റിസ്ക് ഒഴിവാക്കാനും ജാമ്യമായും ഉപയോഗിക്കാം.
അപ്രൊസല്‍ ചാര്‍ജ് മാത്രമാണ് സ്വർണം ജാമ്യമായി നൽകുമ്പോൾ ഈടാക്കുന്നത്. ചിട്ടി കൃത്യമായ അടയ്ക്കുന്നവര്‍ക്ക് ഭാവി ബാധ്യത കുറയുന്നതിന് അനുസരിച്ച് സ്വര്‍ണം തിരിച്ചെടുക്കാന്‍ സാധിക്കും. മറ്റു ജാമ്യങ്ങളിൽ ഈ സൗകര്യമില്ല. ചെറിയ തുകയ്ക്ക് പുതിയ ചിട്ടി ചേര്‍ന്ന് ഈ ചിട്ടിയിലേക്ക് ബാക്കിയുള്ള ജാമ്യം മാറ്റാനും സാധിക്കും.
മറ്റു ജാമ്യങ്ങൾ
കെഎസ്എഫ്ഇ സ്വീകരിക്കുന്ന ജാമ്യങ്ങൾ നാല് തരത്തിലാണ്. സാമ്പത്തിക രേഖകള്‍, വ്യക്തിഗത ജാമ്യം, വസ്തു ജാമ്യം, സ്വര്‍ണാഭരണ ജാമ്യം എന്നിങ്ങനെയാണിവ. ഒറ്റ ജാമ്യമായോ ഒന്നിലധികം ജാമ്യങ്ങളായോ സമർപ്പിക്കണം. നിക്ഷേപ രേഖകൾ എന്നത്. സ്ഥിര നിക്ഷേപ രസീതുകള്‍, നാല് വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, എല്‍ഐസി സറണ്ടര്‍ വാല്യു, കിസാന്‍ വികാസ് പത്ര, വിളിച്ചെടുക്കാത്ത ചിട്ടി പാസ് ബുക്ക്, ബാങ്ക് ഗ്യാരണ്ടി എന്നിവയാണ്.
വ്യക്തിഗത ജാമ്യമായി സാലറി സര്‍ട്ടിഫിക്കറ്റാണ് സ്വീകരിക്കുന്നത്. കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, സര്‍ക്കാര്‍ കമ്പനികള്‍, ബാങ്ക് ജീവനക്കാര്‍ എന്നിവരുടെ സാലറി സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കും. 4 ലക്ഷം രൂപ വരെയുള്ള ഭാവി ബാധ്യതയ്ക്ക് ഒരു സാലറി സര്‍ട്ടിഫിക്കറ്റ് മതിയാകും. പരമാവധി 15 ലക്ഷം രൂപ വരെയുള്ള ഭാവി ബാധ്യതയ്ക്കാണ് വ്യക്തിഗഗത ജാമ്യം സ്വീകരിക്കുക. വസ്തുവിന്റെ ഉടമസ്ഥാവകാശം കൃത്യമാണെങ്കില്‍ വസ്തു കെഎസ്എഫ്ഇ ജാമ്യമായി സ്വീകരിക്കും. എന്നാൽ ഈ വസ്തുവിന് വഴി ഉണ്ടാകണമെന്ന് നിര്‍ബന്ധമാണ്.