നിക്ഷേപത്തിൽ നിന്ന് ആദായം ലഭിക്കണം. ഇതിന് വിപണിയുടെ റിസ്കെടുക്കാൻ ഇന്ന് പല നിക്ഷേപകരും തയ്യാറാണ്. ഇതുതന്നെയാണ് കണക്കുകളും കാണിക്കുന്നത്. എസ്‌ഐപി നിക്ഷേപത്തിലൂടെ 1.24 ലക്ഷം കോടി രൂപയുടെയാണ് 2021-22 സാമ്പത്തിക വർഷത്തിൽ മ്യൂച്വൽ ഫണ്ടുകളിലെത്തിയതെന്നാണ് കണക്ക്. ഇത് 2020-21 സാമ്പത്തിക വർഷത്തെക്കാൾ 30 ശതമാനം അധികമാണ്.
നിക്ഷേപത്തിനിറങ്ങുന്നവരിൽ തുടക്കകാരിൽ ഏത് ഫണ്ടിൽ നിക്ഷേപിക്കണമെന്ന് അറിവില്ലാത്തവരാകും. ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യങ്ങളും നിക്ഷേപം തുടരാൻ സാധിക്കുന്ന കാലയളവും പരിഗണിച്ച് വേണം ഫണ്ട് തിരഞ്ഞെടുക്കാൻ. 5 വർഷം കൊണ്ട് നിക്ഷേപിച്ച തുക ഇരട്ടിയലധികം തിരികെ നൽകിയ ഒരു മ്യൂച്വൽ ഫണ്ടിനെ പറ്റിയാണ് ചുവടെ വിശദമാക്കുന്നത്.
ക്വാന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്- ഡയറക്ട് പ്ലാന്‍
2013 ജനുവരി 1ന് ക്വാൻഡ് മ്യൂച്വൽ ഫണ്ട് ഹൗസിൽ നിന്നാണ് ക്വാന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്- ഡയറക്ട് പ്ലാന്‍ പുറത്തിറങ്ങുന്നത്ത്. ജൂൺ 30നുള്ള കണക്ക് പ്രകാരം 539.75 കോടി രൂപയുടെ ആസ്തിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ആഗസ്റ്റ് 5നുള്ള ഫണ്ടിന്റെ നെറ്റ് അസ്റ്റ് വാല്യു 22.62 രൂപയാണ്.
ഫണ്ടില്‍ നിക്ഷേപിക്കാന്‍ ഫണ്ട് ഹൗസുകള്‍ ഈടാക്കുന്ന എക്‌സ്‌പെന്‍സ് നിരക്ക് 0.64 ശതമാനമാണ്. ഈ വിഭാഗത്തിലെ കുറഞ്ഞ നിരക്കാണിത്. 9 വർഷവും 7 മാസവും പ്രായമുള്ള ഫണ്ട് ആരംഭിച്ചത് മുതല്‍ വര്‍ഷത്തില്‍ ശരാശരി 16.41 ശതമാനം ആദായം ഫണ്ട് നല്‍കുന്നുണ്ട്.
എസ്ഐപി ആദായം
മാസത്തില്‍ 10,000 രൂപ എസ്ഐപി ചെയ്‌തൊരാള്‍ക്ക് ലഭിച്ച ആദായം എത്രയാണെന്ന് നോക്കാം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിന്റെ ഫണ്ട് നല്‍കിയ ആദായ നിരക്ക് 39.96 ശതമാനമാണ്. മൂന്നാം വര്‍ഷം കൊണ്ട് 3.6 ലക്ഷം രൂപ വളർന്ന് 6.87 ലക്ഷം രൂപയായി.
അഞ്ച് വർഷത്തെ നിക്ഷേപം കൊണ്ട് നിക്ഷേപിച്ച തുക ഇരട്ടിയായി. മാസത്തിൽ 10,000 രൂപ എസ്ഐപിയായി നിക്ഷേപിച്ച് 6 ലക്ഷത്തിന്റെ നിക്ഷേപം 13.04 ലക്ഷം രൂപയായി ഉയര്‍ന്നു. 22.78 ശതമാനം ആദായം 5 വര്‍ഷത്തിനിടെ ഫണ്ട് നല്‍കി. ക്വാന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിൽ ഒറ്റത്തവണ നിക്ഷേപത്തിന് ആവശ്യമായ ചുരുങ്ങിയ നിക്ഷേപം 5,000 രൂപയാണ്.
എസ്‌ഐപിയായി നിക്ഷേപം ആരംഭിക്കാൻ 1,000 രൂപ ആവശ്യമാണ്. നിക്ഷേപത്തിന് ലോക്ഇൻ പിരിയഡില്ല. 90 ദിവസത്തിനള്ളില്‍ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ 0.50 ശതമാനം ചാര്‍ജ് ഈടാക്കും.
Also Read: ജുന്‍ജുന്‍വാല കൈവശം വെച്ചിരിക്കുന്ന 5 പെന്നി ഓഹരികള്‍; ഒരെണ്ണം കേരള കമ്പനി!
പോർട്ട്ഫോളിയോ
ക്വാന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന്റെ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട കമ്പനികളിലോ ഈ മേഖലയില്‍ നിന്ന് നേട്ടമുണ്ടാക്കുന്ന കമ്പനികളിലോ ആയിരിക്കും. സേവനങ്ങള്‍, നിര്‍മ്മാണം, ഫിനാൻസ്, ലോഹങ്ങള്‍, ഖനനം, ഊര്‍ജം എന്നീ മേഖലകളില്‍ ഫണ്ടിന് നിക്ഷേപമുണ്ട്.
ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, അംബുജ സിമന്റ്സ് ലിമിറ്റഡ്, അദാനി പോര്‍ട്ട്സ്, സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് എന്നിവയാണ് നിക്ഷേപമുള്ള 5 പ്രധാന ഓഹരികൾ. 98.54 ശതമാനം നിക്ഷേപവും ഇന്ത്യൻ ഓഹരികളിലാണ്. ഇതിൽ 52 ശതമാനവും ഇന്ത്യൻ ഓഹരികളിലാണ്.
ആർക്കൊക്കെ അനുയോജ്യം
ക്വാന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഒരു സെക്ടറൽ ഫണ്ടാണ്. സെക്ടറൽ ഫണ്ടുകളിലെ നിക്ഷേപം ഒരു വ്യവസായത്തിലെയോ മേഖലയിലെയോ ഓഹരികളിലേക്ക് ചുരുങ്ങും. ഇവിടെ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ ഓഹരികളിലാണ് ക്വാന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് കൂടുതൽ നിക്ഷേപവും നടത്തിയിരിക്കുന്നത്. മറ്റ് ഇക്വിറ്റി ഫണ്ടുകളെകാല്‍ ഉയര്‍ന്ന ആദായം സെക്ടറൽ ഫണ്ടുകൾ നൽകുന്നുണ്ട്.
മാര്‍ക്കറ്റ് നേട്ടത്തില്‍ നില്‍ക്കുന്ന സമയത്ത് പോലും നഷ്ട സാധ്യതയുള്ള ഫണ്ടാണിത്. മറ്റു ഇക്വിറ്റി ഫണ്ടുകള്‍ വിവിധ മേഖലകളിലേക്ക് നിക്ഷേപിക്കുമ്പോള്‍ സെക്ടറൽ ഫണ്ടുകൾ ഒറ്റ മേഖലയിലാണ് നിക്ഷേപിക്കുന്നത്. വൈവിധ്യ വത്കരണം ഇല്ലാത്തതിനാൽ സെക്ടറല്‍ ഫണ്ടുകളില്‍ റിസ്‌ക് സാധ്യത കൂട്ടുന്നു.
സെക്ടറൽ ഫണ്ടുകൾ മാർക്കറ്റിന്റെ ചാട്ടത്തിന് അനുസരിച്ച് നീങ്ങണമെന്നില്ല. കോവിഡ് കാലത്ത് ഫാർമ സെക്ടറൽ ഫണ്ടുകൾ മികച്ച പ്രകടനം നടത്തിയവയാണ്. ഇതിനാൽ മേഖലയിലെ ചാഞ്ചാട്ടങ്ങൾ മനസിലാക്കി നിക്ഷേപം ആരംഭിക്കാനും പിൻവലിക്കാനും സാധിക്കുന്നവർക്കാണ് ഫണ്ട് അനുയോജ്യം. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ തുടക്കരാകാരായവർ ആദായം കണ്ട് നിക്ഷേപിക്കരുത്. കുറഞ്ഞത് 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നവതാണ് സെക്ടറല്‍ ഫണ്ടുകളിൽ അഭികാമ്യം. ഓരോ സെക്ടറുകളും അതിന്റെ ഉയര്‍ച്ചയിലെത്താനുള്ള സമയം തന്നെയാണ് ഇതിന് കാരണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.