ചെലവെല്ലാം കൂടി വരികയല്ലേ, എന്നാല്‍ ചെലവക്കാന്‍ കയ്യില്‍ പൈസയില്ലാത്ത അവസ്ഥയാണോ. വായ്പകളിലേക്ക് പോകുന്നതിന് മുൻപ് കെഎസ്എഫ്ഇ ചിട്ടിയെ പറ്റി അറിയണംയ ഉത്സവ സീസണ്‍ വരാനിരിക്കുമ്പോള്‍ നല്ലൊരു തുക കയ്യില്‍ ആവശ്യമുള്ളവര്‍ വായ്പയെടുത്ത് കാര്യങ്ങള്‍ നടത്താൻ പോകുന്നവർക്ക് പലിശ ഭാരമില്ലാതെ കയ്യില്‍ പണമെത്തിക്കുന്നവയാണ് ചിട്ടികൾ.
കേരളത്തിൽ എവിടെ ഏത് ശാഖയിലും ചേരാമെന്നതും ഓൺലൈനായി പണമടയ്ക്കാമെന്നതും ചിട്ടിയുടെ ഗുണങ്ങളാണ്. പെട്ടന്ന് പണം ആവശ്യമയി വരുന്നവർക്ക് ഒറ്റ മാസം കൊണ്ട് 5.70 ലക്ഷം നേടാന്‍ സാധിക്കുന്നൊരു മൾട്ടി ഡിവിഷൻ ചിട്ടിയെ പറ്റിയാണ് ചുവടെ വിശദീകരിക്കുന്നത്.
ചെറിയ കരുതല്‍ വലിയ നേട്ടം
6,000 രൂപ മാസ അടവുള്ള 100 മാസ കാലാവധിയുള്ള 6 ലക്ഷത്തിന്റെ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണിത്. ആദ്യ മാസം 6,000 രൂപയാണ് ചിട്ടിയുടെ മാസ അടവായി വരിക. തൊട്ടടുത്ത മാസം മുതൽ 4,650 രൂപ അടച്ചാല്‍ മതിയാകും. 35 ശതമാനം കിഴിവില്‍ ചിട്ടി പോകുന്ന കാലത്തോളം 4,650 രൂപ അടയ്ക്കാം.
ചിട്ടിയിൽ നിന്ന് ലഭിക്കുന്ന ലാഭ കിഴിവിന് അനുസരിച്ച് ചിട്ടി കാലയളവിൽ 6,000 രൂപയ്ക്കും 4,650 രൂപയ്ക്കും ഇടയിലുള്ള സംഖ്യയാണ് അടയ്ക്കേണ്ടത്. ദിവസം 155-220 രൂപയാണ് ചിട്ടിയില്‍ ചേരാനായി മാറ്റിവെയ്‌ക്കേണ്ടത്. മാസ വരുമാനക്കാര്‍ക്ക് അനുയോജ്യമായ ചിട്ടിയാണിത്. ഓൺലൈനായോ ഏത് ബ്രാഞ്ചിൽ നിന്നോ ചിട്ടി തവണ അടയ്ക്കാൻ സാധിക്കും. കെഎസ്എഫ്ഇ വടകര മെയിൻ ബ്രാഞ്ചിലാണ് ഈ മൾട്ടി ഡിവിഷൻ ചിട്ടിയുള്ളത്.
മാസം ഭാഗ്യശാലിക്ക് 5.70 ലക്ഷം
ലോട്ടറി അടിക്കണമെങ്കില്‍ ഭാഗ്യം നിശ്ചയമായും വേണം. എന്നാല്‍ ഈ ചിിട്ടിയില്‍ ഭാഗ്യശാലികള്‍ക്കും ഇല്ലാത്തവര്‍ക്കും അവസരമുണ്ട്. മാസത്തിൽ 1 നറുക്കും 3 ലേലവും നടക്കുന്ന ചിട്ടിയാണ് മൾട്ടി ഡിവിഷൻ ചിട്ടികൾ. ഭാഗ്യശാലിക്കാണ് മാസത്തില്‍ 5.70 ലക്ഷം രൂപയാണ് ചിട്ടിയില്‍ നിന്ന് ലഭിക്കുക. 100 മാസവും ഓരോ ഭാഗ്യശാലിക്ക് ഈ തുക ലഭിക്കും. നറുക്കില്‍ ചിട്ടി ലഭിക്കുന്നവര്‍ക്കാണ് ഈ ഭാഗ്യം.
ഫോര്‍മാന്‍സ് കമ്മീഷന്‍ 30,000 രൂപ കിഴിച്ച് 5.70 ലക്ഷം രൂപ നറുക്ക് കിട്ടിയാൾക്ക് ലഭിക്കും. നറുക്കില്‍ ഭാഗ്യം ലഭിക്കാത്തവര്‍ക്ക് അതേ മാസത്തില്‍ 3 ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരമുണ്ട്. ഇവര്‍ക്ക് 35 ശതമാനം കിഴിവില്‍ 3,90,000 രൂപ വരെ ചിട്ടി വിളിച്ചെടുക്കാം.
ലേലവും നറുക്കും
ചിട്ടിയിൽ നറുക്കെടുപ്പിൽ ഉൾപ്പെടുത്തണമെങ്കിൽ മാസത്തിൽ കുടിശ്ശിക വരുത്താതെ ചിട്ടി അടയ്ക്കണം. ചിട്ടി കുടിശ്ശികയുള്ളവരെയും ചിട്ടി ലേലത്തിൽ / നറുക്കിഎൽ ലഭിച്ചവരെയും ഒഴിവാക്കിയാണ് നറുക്കെടുക്കുക. ലേലത്തിലും ഇതേ രീതിയിലാണ് ചിറ്റാളന്മാരെ ഉൾപ്പെടുത്തുക. ലേലം വിളിക്കാൻ നേരിട്ട് കെഎസ്എഫ്ഇ ശാഖയിലെത്തണം. അല്ലെങ്കിൽ ശാഖ മാനേജരെയോ മറ്റൊരാളെയോ ചിട്ടി വിളിക്കാൻ ചുമതലപ്പെടുത്താം.
Also Read: എൽഐസി പോളിസി മുടങ്ങിയിരിക്കുകയാണോ? ഇപ്പോൾ പുനരാരംഭിക്കാൻ പറ്റിയ സമയം
ജാമ്യം കർശനം
ലേലത്തിലായാലും നറുക്കിലായാലും ചിട്ടി ലഭിക്കാൻ പണം ലഭിക്കാൻ ജാമ്യം എന്ന കടമ്പ കടക്കേണ്ടതുണ്ട്. കെഎസ്എഫ്ഇയിൽ ജാമ്യം വളരെ കർകശമാണെന്ന് പൊതുവിൽ വിമർശനമുണ്ട്. അതേസമയം കെഎസ്എഫ്ഇ ശക്തമായി മുന്നോട്ട് പോകുന്നത് കൃത്യമായ ജാമ്യ വ്യവസ്ഥകൾ പാലിക്കുന്നതിനാലാണ്.
ചിട്ടി ലഭിക്കുമ്പോൾ ബാക്കി ലഭിക്കാനുള്ള തുകയ്ക്കാണ് ജാമ്യം നൽകേണ്ടത്. സർക്കാർ ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റ്, ബാങ്ക് ഗ്യാരണ്ടി, ബാങ്ക് സ്ഥിര നിക്ഷേപ റസീപ്റ്റ്, സ്വർണം, ഭൂസ്വത്ത്, കിസാൻ വികാസ് പത്ര, എൽഐസി പോളിസി എന്നിവ ജാമ്യമായി നൽകാം.
ചാർജുകൾ
ചിട്ടി വിളിച്ചെടുത്തയാൽ കൃത്യമായ ജാമ്യം നൽകിയാൽ മാസത്തിനുള്ളിൽ ചിട്ടി തുക ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. ചിട്ടി ലഭിച്ച തുകയിൽ നിന്ന് ചരക്കു സേവന നികുതി(ജിഎസ്ടി), ഡോക്യുമെന്റേഷൻ ചാർജ് എന്നിവ ഈടാക്കിയ ശേഷമുള്ള തുകയാണ് നൽകുക. ഫോർമാൻസ് കമ്മീഷന്റെ 18 ശതമാനമാണ് ജിഎസ്ടി ഈടാക്കുക. 6 ലക്ഷം രൂപയുടെ ചിട്ടിയിൽ 30,000 രൂപയാണ് ഫോർമാൻസ് കമ്മീഷൻ. ഇതുപ്രകാരം 5,400 രൂപ ജിഎസ്ടി അടയ്ക്കേണ്ടി വരും. ഡോക്യുമെന്റേഷൻ ചാർജ് 224 രൂപയോളമാണ് വരിക.