സാധാരണക്കാരെ പരിഗണിച്ചുള്ള പദ്ധതികളാണ് നിർമലാ സീതാരമൻ അവതരിപ്പിച്ച അഞ്ചാമത്ത ബജറ്റിന്റെ പ്രത്യേകത. എല്ലാ മേഖലയെയും പരിഗണിച്ചു കൊണ്ടുള്ള ബജറ്റായിരിക്കുമെന്നായിരുന്നു ധനമന്ത്രി തുടക്കത്തിൽ വ്യക്തമാക്കിയത്. ബജറ്റിന് ആഴ്ചകൾക്ക് മുൻപ് താനും മധ്യവർഗത്തിന്റെ പ്രതിനിധിയാണെന്നും സമ്മർദ്ദം മനസിലാകുന്നു എന്നുമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. ഈ വാക്കുകൾ ഉൾകൊള്ളുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ വന്നു. ആദായ നികുതി ഇളവിനൊപ്പം സാധാരണക്കാരെ പരിഗണിക്കുന്നൊരു പ്രഖ്യാപനമായിരുന്നു വനിതകൾക്കായുള്ള പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപനം.
മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്
പെൺകുട്ടികൾക്കും സ്ത്രീകൾക്കും മാത്രം ചേരാൻ സാധിക്കുന്ന മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് നിർമലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റത്തവണ നിക്ഷേപ പദ്ധതിയായ മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ 2 ലക്ഷെ രൂപ വരെ മാത്രമെ നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ.
വർഷത്തിൽ 7.50 ശതമാനം പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിന് ലഭിക്കുന്നത്. ഭാഗികമായി പിൻവലിക്കൽ സൗകര്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് നിർമലാ സീതാരമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഈ പദ്ധതി 2025 മാർച്ച് 31 വരെയാണ് ലഭ്യമാവുക. പോസ്റ്റ് ഓഫീസുകൾ വഴി പദ്ധതി ലഭ്യമാകും.
നിക്ഷേപ പരിധി ഉയർത്തി
സീനിയര്‍ സിറ്റിസൺ സ്കീമിൽ നിക്ഷേപിക്കാനുള്ള 30 ലക്ഷം രൂപയാക്കി ഉയര്‍ത്തി. നേരത്തെ 15 ലക്ഷം രൂപ വരെ മാത്രമെ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിച്ചിരുന്നുള്ളൂ. 8 ശതമാനം നിരക്കിൽ പലിശ ലഭിക്കുന്ന പദ്ധതിയാണിത്. മറ്റൊരു ലഘു സമ്പാദ്യ പദ്ധതിയായ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ വ്യക്തിഗത അക്കൗണ്ടിൽ നിന്ന് നിക്ഷേപിക്കാനുള്ള പരിധി 4.50 ലക്ഷത്തിൽ നിന്ന് 9 ലക്ഷമായി. സംയുക്ത അക്കൗണ്ടിൽ 9 ലക്ഷം രൂപയായിരുന്ന പരിധി 18 ലക്ഷമാക്കി. 7.1 ശതമാനമാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ പലിശ.
മറ്റു പ്രഖ്യാപനങ്ങൾ
ക്ലെയിം ചെയ്യപ്പെടാത്ത ഓഹരികൾ/ ലാഭവിഹിതങ്ങൾ വീണ്ടെടുക്കുന്നതിന്, ഒരു സംയോജിത ഐടി പോർട്ടൽ സ്ഥാപിക്കും. ബാങ്കിംഗ് രംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ബാങ്കിംഗ് റെഗുലേഷൻ ആക്ട്, ബാങ്കിംഗ് കമ്പനി ആക്ട്, ആർബിഐ ആക്റ്റ് എന്നിവയിൽ ചില ഭേദഗതികൾ വരുത്തും. ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങൾക്ക് 900 കോടി. ചെറുകിട സ്ഥാപനങ്ങൾക്ക് (MSME) വായ്പ പലിശ ഒരു ശതമാനമായി കുറച്ചു.
Also Read: ബജറ്റ് 2023; നിക്ഷേപകരെ തുണയ്ക്കുമോ? 7 വർഷം കൊണ്ട് കോടിപതിയാക്കുന്ന നിക്ഷേപങ്ങളറിയാം
പി.എം.ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരും. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും പ്രയോജനം ലഭിക്കും. രണ്ടു ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും. 81 കോടി ജനങ്ങൾക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പഴയ വാഹനങ്ങൾ ഒഴിവാക്കും. വെഹിക്കിൾ സ്ക്രാപ്പിങ് നയത്തിന്റെ അടിസ്ഥാനത്തിൽ സഹായം നൽകും.