പ്രതിസന്ധി ഘട്ടങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും നിക്ഷേപം നടത്തുന്നതും സ്വർണത്തിലാണ്. അതുകൊണ്ട് തന്നെ കൊറോണ വൈറസ് പ്രതിസന്ധികൾക്കിടയിൽ സ്വർണ വില ഈ വർഷം 13% ഉയർന്ന് 2012 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തി. സ്വർണത്തിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണവും കൂടിയിട്ടുമുണ്ട്. എന്നാൽ ഇന്ത്യയിലെയും മറ്റും സ്വർണം ആഭരണമായി വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ഇന്ന് അക്ഷയ തൃതീയ: ഓൺലൈനായി സ്വർണം വാങ്ങുന്നവർക്ക് ജ്വല്ലറികളുടെ മികച്ച ഓഫറുകൾ ഇതാ..
ആഭരണങ്ങൾ ആർക്കും വേണ്ട
വ്യക്തികളും രാജ്യങ്ങളും ഒരുപോലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ഇന്ത്യയിലെയും ചൈനയിലെയും പരമ്പരാഗത സ്വർണ്ണ ഉപഭോക്താക്കൾ സ്വർണം വാങ്ങുന്നതിൽ വൻ കുറവാണുണ്ടായിരിക്കുന്നത്. ആഗോള വിപണിയിൽ നിലവിൽ ഇപ്പോൾ, സ്വർണ്ണത്തിന് ഔൺസിന് 1,700 ഡോളർ വിലവരും. എന്നാൽ അടുത്ത വർഷം അവസാനത്തോടെ സ്വർണ വില 3,000 ഡോളറിലെത്തുമെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച് പറയുന്നത്.
ചരിത്രം ഇങ്ങനെ
ചരിത്രം നൽകുന്ന സൂചനകളനുസരിച്ച് സ്വർണ്ണത്തെ വലിയ തോതിൽ ഉയർത്താൻ ഡിമാൻഡ് ആവശ്യമാണ്, കൊറോണ വൈറസ് കാരണം സാമ്പത്തിക മാന്ദ്യത്തിന്റെ ആഴം കണക്കിലെടുക്കുമ്പോൾ, വ്യക്തിഗത ഉപഭോക്താക്കൾ കുറച്ച് കാലത്തേയ്ക്ക് എങ്കിലും സ്വർണം വാങ്ങുന്നത് കുറച്ചേക്കാം. പണപ്പെരുപ്പമാണ് സ്വർണ വില ഉയർത്തുന്ന മറ്റൊരു ഘടകം. 2003-2012 കാലയളവിൽ സാധ്യമായ എല്ലാ സാഹചര്യങ്ങളിലും സ്വർണ വില ഉയർന്നു. എന്നാൽ അതിന് ശേഷം കുറച്ച് വർഷത്തേക്ക് അത് എല്ലാ വർഷവും സ്വർണ വില കുറയുകയും ചെയ്തു.
മുൻകാലങ്ങളിൽ
1970 കളിൽ ഗവൺമെന്റുകൾ സ്വർണ്ണ വിലയുടെ നിയന്ത്രണം ഉപേക്ഷിക്കുകയും സ്വകാര്യ ഉടമസ്ഥാവകാശത്തിന്മേലുള്ള വിലക്കുകൾ ഒഴിവാക്കുകയും ചെയ്തപ്പോൾ സ്വർണ വില കുതിച്ചുയർന്നിരുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. സ്വർണ വിലയെക്കുറിച്ച് ഗവേഷണം നടത്തിയ അയർലണ്ടിലെ കോർക്ക് സർവകലാശാലയിലെ ലക്ചറർ ഫെർഗൽ ഓ കൊന്നർ പറയുന്നത് അനുസരിച്ച് രാഷ്‌ട്രീയവും സാമ്പത്തികവുമായ അസ്വസ്ഥതകൾക്കിടയിൽ 1980 ൽ സ്വർണം ഔൺസിന് 35 ഡോളറിൽ നിന്ന് 800 ഡോളറായി ഉയർന്നു. എന്നാൽ 1999 ആയപ്പോഴേക്കും വീണ്ടും ഔൺസിന് 250 ഡോളർ ആയി വില.
മാറ്റങ്ങൾ ഇങ്ങനെ
വിപണിയുടെ ഘടന മാറിയതിനാൽ യൂറോപ്യൻ സെൻട്രൽ ബാങ്കുകൾ വില ഏകോപിപ്പിച്ച് വിൽപ്പന ഏകോപിപ്പിക്കാൻ തീരുമാനിച്ചു. കൂടുതൽ ആളുകൾക്ക് സ്വർണം സ്വന്തമാക്കാൻ ചൈന അനുവദിച്ചു. ഇതോടെ വാങ്ങലുകൾ കുതിച്ചുയർന്നു. നിക്ഷേപകർക്ക് വേണ്ടി സ്വർണം സംഭരിക്കുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്) ആളുകൾക്ക് സ്വർണ്ണ ബാറുകൾ സൂക്ഷിക്കാൻ എളുപ്പമാർഗ്ഗം നൽകി.
ആവശ്യക്കാർ
2003 നും 2011 നും ഇടയിൽ വാർഷിക സ്വർണ്ണ ആവശ്യം 2,600 ടണ്ണിൽ നിന്ന് 4,700 ടണ്ണായി ഉയർന്നതായി ലോക ഗോൾഡ് കൗൺസിൽ അഭിപ്രായപ്പെട്ടു. എന്നാൽ നിലവിൽ ഉയർന്ന വില ആവശ്യകതയെ കുറച്ചു. കഴിഞ്ഞ വർഷത്തോടെ സെൻട്രൽ ബാങ്കുകൾ പലിശനിരക്ക് കുറയ്ക്കാൻ തുടങ്ങി. 2008 ലെ സാമ്പത്തിക പ്രതിസന്ധിയിൽ സ്വർണ്ണ വില വീണ്ടും ഉയർന്നിരുന്നു. എന്നാൽ അന്നത്തെ പ്രതിസന്ധി ഘട്ടത്തിന്റെ തുടക്കത്തിൽ, ആസ്തികളിലുടനീളമുണ്ടായ വ്യാപകമായ ഇടിവ് മൂലം സ്വർണ്ണ വില കുത്തനെ ഇടിഞ്ഞിരുന്നു.
2008ന് പിന്നാലെ 2020
കൊറോണ വൈറസിന്റെ ആഗോള വ്യാപന സമയത്തും 2008ലെ അതേ കാര്യം തന്നെയാണ് വിപണിയിൽ സംഭവിച്ചത്. 2008 ലും 2020 ലും ഒരുപോലെ നിക്ഷേപകർ സ്വർണ്ണത്തിലേക്ക് തിരിച്ചുപോയി. ഇത് ബോണ്ട് വരുമാനം കുറയ്ക്കുകയും മറ്റ് ആസ്തികളെയും കറൻസികളുടെയും വിലകുറയ്ക്കുന്ന പണപ്പെരുപ്പ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തു.
ചൈനയിലെ ഡിമാൻഡ്
2008ലും അതിനുശേഷവും നിക്ഷേപകരിൽ നിന്ന് മാത്രമല്ല സെൻട്രൽ ബാങ്കുകളിൽ നിന്നും ഡിമാൻഡ് ഉയർന്നു, അവ വിൽപ്പനക്കാരിൽ നിന്ന് വാങ്ങലുകാരിലേക്ക് മാറുകയും ചൈന പോലുള്ള വികസ്വര സമ്പദ്‌വ്യവസ്ഥകളിൽ സ്വർണത്തിന്റെ ആവശ്യം 2003 ൽ 200 ടണ്ണിൽ നിന്ന് 2011 ൽ 1,450 ടണ്ണായി വർദ്ധിക്കുകയും ചെയ്തു. എന്നാൽ ചൈനയിലെയും ഇന്ത്യയിലെയും സ്വർണ്ണ വിപണികളിലെ വളർച്ച ഒരു പതിറ്റാണ്ട് മുമ്പ് സ്തംഭിക്കുകയും കൊറോണ വൈറസ് ലോക്ക്ഡൗണുകളുടെ പശ്ചാത്തലത്തിൽ തകരുകയും ചെയ്തു.
സ്വർണം വിൽക്കുന്നവർ
വരുമാനം കുറയുകയും സ്വർണ്ണവില ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ആളുകൾ ഇനി സ്വർണം വാങ്ങുന്നത് കുറയുമെന്ന് ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ സെക്രട്ടറി സുരേന്ദ്ര മേത്ത പറഞ്ഞു. എന്നാൽ സ്വർണത്തിന്റെ വിൽപ്പന കൂടാൻ സാധ്യതയുണ്ട്. പണത്തിന്റെ ആവശ്യം കൂടുന്നതിനാൽ ഈ മാസം തായ്‌ലൻഡിൽ ആളുകൾ സ്വർണം വിൽക്കാൻ ക്യൂ നിൽക്കുകയായിരുന്നുവത്രേ. ഈ വർഷം പഴയ സ്വർണ്ണത്തിന്റെ വിൽപ്പന റെക്കോർഡ് നിലവാരത്തിലെത്തുമെന്നാണ് സൂചനകൾ.
ഇന്ത്യയുടെ സ്വർണ ഉപഭോഗം
കഴിഞ്ഞ വർഷം 700 ടണ്ണിൽ നിന്ന് 2020 ൽ ഇന്ത്യയുടെ സ്വർണ്ണ ഉപഭോഗം 350 ടണ്ണായി കുറയുമെന്ന് അഖിലേന്ത്യാ ജെം ആൻഡ് ജ്വല്ലറി ആഭ്യന്തര കൗൺസിൽ ചെയർമാൻ എൻ. അനന്ത പത്മനാഭൻ പറഞ്ഞു. അതേസമയം, ചൈനയുടെ ആവശ്യം 2019 ലെ 950 ടണ്ണിൽ നിന്ന് 640 ടൺ വരെ കുറയുമെന്നാണ് കണക്കാക്കുന്നത്. മിക്ക വിശകലന വിദഗ്ധരും സ്വർണ്ണ വില വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.