പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് സഭയിൽ അവതരിപ്പിക്കും. തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുമ്പുള്ള ബജറ്റായതിനാൽ ആളുകൾക്ക് പ്രതീക്ഷ കൂടും. സർക്കാർ നിരവധി ക്ഷേമവാഗ്ദാനങ്ങൾ നൽകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം.
അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്കിടയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ നിരവധി നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചനങ്ങൾ. ഇത് സംബന്ധിച്ച് ധനമന്ത്രി തന്നെ ചില സൂചനകൾ ചില അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. വർക്ക്ഫ്രം ഹോം സാധ്യതകൾ ഉപയോഗിച്ച് സ്ത്രീകളുടെ തൊഴിലില്ലായ്മ പ്രശ്‌നത്തിന് പരിഹാരം കാണുന്ന പദ്ധതി പ്രഖ്യാപിക്കുമെന്നാണ് വിവരം. കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭ്യമാകുന്ന കെ-ഫോൺ പദ്ധതിയുമായി ബന്ധിപ്പിച്ചായിരിക്കും ഇത്.
ക്ഷേമപെൻഷൻ കൂട്ടാനും ഇത്തവണത്തെ ബജറ്റിൽ നിർദ്ദേശമുണ്ടാകുമെന്നാണ് വിവരം. കേരളം കടമെടുക്കുന്നതിനെക്കുറിച്ച് ആർക്കും വേവലാതി വേണ്ടെന്ന് ബജറ്റിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു. രാവിലെ 8.15ന് തന്നെ ബജറ്റ് ബാഗുമായി തോമസ് ഐസക്ക് നിയമസഭയിലേയ്ക്ക് ഇറങ്ങി.
ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് ഇത്തവണ കുറവുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ പ്രഖ്യാപനങ്ങൾ നടപ്പിലാക്കാൻ സാധിക്കുമോ എന്നതാണ് പ്രതിപക്ഷത്തിന്റെ ആരോപണം.