വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ സമയോചിതമായി വിലയിരുത്തി അതിനുതകുന്ന തീരുമാനം യഥാവിധി സ്വീകരിക്കുമ്പോഴാണ് ഒരു നിക്ഷേപകന് ഓഹരി വിപണിയെ ഗുണപരമായി സമീപിക്കാനാകുക. അതായത്, അടിസ്ഥാനപരമയി മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നതിലൂടെയും ഒഴിവാക്കേണ്ടവ യഥാസമയം ഒഴിവാക്കി നഷ്ടം കുറച്ചും ഏതൊരു സാധാരണക്കാരനും ഓഹരി വിപണിയില്‍ നിന്നും നേട്ടങ്ങളുണ്ടാക്കാം.
അതേസമയം ആഭ്യന്തര ഓഹരി വിപണിയില്‍ ഏറെ ആകാംക്ഷയുണര്‍ത്തിയായിരുന്നു എല്‍ഐസി കടന്നുവന്നത്. ഇന്‍ഷുറന്‍സ് മേഖലയിലെ ആധിപത്യവും പൊതുജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയുമൊക്കെ വിപണിയില്‍ അലയൊലികള്‍ തീര്‍ത്തു. എന്നാല്‍ ലിസ്റ്റിങ് ദിനമായ മേയ് 17 മുതല്‍ ഇതുവരെയായി നിക്ഷേപകരെ നിരാശപ്പെടുത്തുന്ന നീക്കമാണ് ഈ ലാര്‍ജ് കാപ് ഓഹരികള്‍ കാഴ്ചവെയ്ക്കുന്നത്. ഇത്തരം തിരിച്ചടികള്‍ക്കിടയിലും അടിസ്ഥാനപരമായ മൂല്യം കണക്കിലെടുത്ത് എല്‍ഐസി ഓഹരികളില്‍ നിക്ഷേപം പരിഗണിക്കാമെന്ന ശുപാര്‍ശയുമായി ബ്രോക്കറേജ് സ്ഥാപനമായ യെസ് സെക്യൂരിറ്റീസ് രംഗത്തെത്തി.
Also Read: ബിസിനസ് പുരോഗതിയും 50% വിലക്കുറവിലും ലഭ്യമായ 4 ഓഹരികള്‍; വാല്യൂ ഇന്‍വെസ്റ്റിങ്!
എല്‍ഐസി
1956-ല്‍ രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല ദേശസാത്കരിച്ചതിലൂടെയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ജനനം. അവിടുന്നിങ്ങോട്ട് വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറിയ എല്‍ഐസി മഹാപ്രസ്ഥാനമായി വളര്‍ന്നു പന്തലിച്ചു. രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് വിപണിയുടെ 70 ശതമാനത്തോളം വിഹിതവും കരസ്ഥമാക്കിയിട്ടുണ്ട്. എല്‍ഐസി കൈകാര്യം ചെയ്യുന്ന ആസ്തിമൂല്യം 40 ലക്ഷം കോടിയിലധികമാണ്. രാജ്യത്തിന്റെ ജിഡിപിയുടെ 18.5 ശതമാനത്തിന് തുല്യമാണിത്. നിലവില്‍ 28.3 കോടി പോളിസിയുടമകളും 13.5 ലക്ഷം ഇന്‍ഷുറന്‍സ് ഏജന്റുമാരും എല്‍ഐസിക്കുണ്ട്.
ഓഹരി വിശദാംശം
എല്‍ഐസിയുടെ 96.5 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന്റെ കൈവശമാണ്. ബാക്കിയുള്ള 1.05 ശതമാനം ഓഹരികള്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടേയും 2.32 ശതമാനം ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകരുടെ പക്കലുമാണുള്ളത്. എല്‍ഐസിയുടെ നിലവിലെ വിപണിമൂല്യം 3.95 ലക്ഷം കോടിയാണ്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.24 ശതമാനമാണ്. എല്‍ഐസിയുടെ (BSE: 543526, NSE : LICI) പ്രതിയോഹരി ബുക്ക് വാല്യൂ 16.46 രൂപ നിരക്കിലും പിഇ അനുപാതം 95 മടങ്ങിലുമാണുള്ളത്.
Also Read: നോട്ട് നിരോധിക്കുമോ? ആര്‍ബിഐ തിടുക്കത്തില്‍ ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത് എന്തിന്?
ലിസ്റ്റിങ്ങിന് ശേഷമുള്ള കാലയളവില്‍ എല്‍ഐസി ഓഹരിയുടെ ഉയര്‍ന്ന വില 949 രൂപയാണ് (ഇഷ്യൂ വില). താഴ്ന്ന വില 617 രൂപയുമാണ്. അതായത് ഇഷ്യൂ വിലയേക്കാളും 32 ശതമാനം താഴ്ന്ന നിലവാരത്തിലാണ് എല്‍ഐസി ഓഹരി ഇപ്പോഴുള്ളതെന്ന് സാരം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരിയില്‍ 11 ശതമാനം തിരുത്തല്‍ നേരിട്ടു. അതേസമയം ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ എല്‍ഐസി നേടിയ വരുമാനം 1,68,070 കോടിയും അറ്റാദായം 682 കോടിയുമാണ്. രണ്ടിലും വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി.
ലക്ഷ്യവില 850 രൂപ
വെള്ളിയാഴ്ച 624 രൂപയിലായിരുന്നു എല്‍ഐസി ഓഹരിയുടെ ക്ലോസിങ്. ഓഹരിക്ക് 'ബൈ (BUY) റേറ്റിങ്' നല്‍കിയ യെസ് സെക്യൂരിറ്റീസ് സമീപ ഭാവിയില്‍ ഓഹരിയുടെ വില 850 രൂപയിലേക്ക് ഉയരാമെന്നും സൂചിപ്പിച്ചു. ഇതിലൂടെ 36 ശതമാനം നേട്ടമാണ് ബ്രോക്കറേജ് സ്ഥാപനം പ്രതീക്ഷിക്കുന്നത്.
പോളിസി വില്‍പനയില്‍ എല്‍ഐസിയുടെ ഏജന്റുമാരുടെ വില്‍പനശേഷി സ്വകാര്യ കമ്പനികളുടെ ഏജന്റുമാരേക്കാള്‍ വളരെ ഉയര്‍ന്നതാണ്. ഇതിനോടൊപ്പം ഉപഭോക്താക്കളുടെ വിശ്വാസവും ബാങ്കിംഗ് സ്ഥാപനങ്ങളുമായുള്ള ശക്തമായ സഹകരണവും അനുകൂല ഘടകങ്ങളാണെന്നും യെസ് സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം യെസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.