സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ ഏതൊരാളും ആദ്യം ആശ്രയിക്കുന്ന ഒന്നാണ് ഗോൾഡ് ലോൺ. പെട്ടെന്ന് പണം ലഭിയ്ക്കും എന്നതു തന്നെയാണ് പ്രധാന കാരണം. കൊവിഡ് കാലത്ത് ഗോൾഡ് ലോണിന് ആവശ്യക്കാർ ഏറിയതോടെ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളുമെല്ലാം വിവിധ സ്വര്‍ണ പണയ വായ്പകൾ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ കൊറോണ കാലത്തെ സാമ്പത്തിക പ്രതിസന്ധിക്ക് തെല്ലൊരു ആശ്വാസം പകരുന്ന സ്‌കീമാണ് എസ്ബിഐയുടെ വ്യക്തിഗത ഗോൾഡ് ലോൺ. 7.50 ശതമാനമാണ് ഇപ്പോൾ വായ്‌പയ്‌ക്ക് ഈടാക്കുന്ന പലിശ നിരക്ക്. നേരത്തെ ഇത് 7.75 ശതമാനമായിരുന്നു. പലിശ നിരക്ക് കുറച്ചതിനൊപ്പം വായ്പ തുകയുടെ പരിധിയും ബാങ്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.
ആർക്കൊക്കെ വായ്‌പ ലഭിക്കും?
18 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്ക്, ബാങ്കിലെ ജീവനക്കാരൻ, പെൻഷൻകാർ തുടങ്ങിയ സ്ഥിരമായ വരുമാന സ്രോതസ്സുകളുള്ള ആർക്കും വായ്‌പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഉപഭോക്താക്കൾക്ക് ഓൺലൈനായും വായ്‌പയ്ക്ക് അപേക്ഷിയ്ക്കാം. മാത്രമല്ല യോനോ ആപ്പിലൂടെ എസ്‌ബിഐ പേഴ്സണൽ ഗോൾഡ് ലോണിനായി അപേക്ഷിയ്ക്കാവുന്നതാണ്.
എങ്ങനെ ലഭിക്കും?
സ്വർണ്ണാഭരണങ്ങളോ സ്വർണ്ണ നാണയങ്ങളോ ഈട് നൽകിക്കൊണ്ട് നിങ്ങൾക്ക് വായ്‌പ എടുക്കാവുന്നതാണ്. നിലവിൽ 20,000 രൂപ മുതൽ 50 ലക്ഷം രൂപ വരെ ഈ പദ്ധതിയ്ക്ക് കീഴിൽ വായ്‌പ ലഭിക്കും. നേരത്തെ ലഭിച്ചിരുന്ന പരമാവധി വായ്‌പാ തുക 20 ലക്ഷം രൂപയായിരുന്നു. ഒരു വർഷം മുതൽ മൂന്ന് വർഷം വരെയാണ് തിരിച്ചടവ് കാലാവധി. ജിഎസ്ടിയ്ക്ക് പുറമെ വായ്പാ തുകയുടെ 0.52 ശതമാനം പ്രോസസ്സിങ് ചാർജായി ഈടാക്കും. ജിഎസ്ടി തുക കുറഞ്ഞത് 250 രൂപയായിരിക്കും. വായ്‌പ നൽകുന്നതിന് മുമ്പായി, ഗുണനിലവാരം അറിയുന്നതിന് കൊളാറ്ററൽ ആയി സ്വീകരിക്കുന്ന സ്വർണ്ണം ഇപ്പോൾ എല്ലാ ബാങ്കുകളും പരിശോധിക്കുന്നതാണ്. ഇങ്ങനെ സ്വർണ്ണ മൂല്യനിർണ്ണയത്തിനുള്ള ചെലവും വായ്പാ അപേക്ഷകൻ തന്നെ വഹിക്കണം.
വായ്പ ലഭിക്കുന്നതിനായി വരുമാനം തെളിയിക്കുന്ന രേഖകൾ പോലെയുള്ള രേഖകളൊന്നും ഇവിടെ ആവശ്യമില്ല. എന്നാൽ ഗോൾഡ് ലോൺ അപേക്ഷയ്‌ക്കൊപ്പം ഐഡന്റിറ്റിയും വിലാസവും തെളിയിക്കുന്ന രേഖകളും വായ്‌പക്കാരന്റെ 2 ഫോട്ടോഗ്രാഫുകളും ആവശ്യമാണ്. പലിശ നിരക്ക് ഒരു വർഷത്തേക്കുള്ള എംസിഎൽആർ നിരക്കിനേക്കാൾ 0.5% കൂടുതലാണ്, ഇത് 7% ആണ്. അതിനാൽ തന്നെ പലിശ നിരക്ക് പ്രതിവർഷം 7.5 ശതമാനമാണ്. ബാങ്കിന്റെ വെബ്‌സൈറ്റിൽ നൽകുന്ന വിവരങ്ങൾ അനുസരിച്ച് 2020 മെയ് 15 മുതൽ സെപ്റ്റംബർ 30 വരെയാണ് ഈ പലിശ നിരക്ക് പ്രാബല്യത്തിൽ ഉണ്ടാവുക. വായ്‌പ വിതരണം ചെയ്ത മാസത്തിന് ശേഷമുള്ള മാസം മുതൽ പ്രിൻസിപ്പൽ തുകയുടേയും പലിശയുടെയും തിരിച്ചടവ് ആരംഭിക്കും.