നിസാരമെന്ന് കരുതുന്ന ഓരോ വസ്തുവിലും സാധ്യതകളുണ്ട്. കാസർകോട്ടെ ഗ്രാമങ്ങളിലെ കവുങ്ങിൻ തോട്ടത്തിൽ കിടന്ന് ഉണങ്ങിയ പാളകൾ ഇന്ന് മാസത്തിൽ രണ്ട് ലക്ഷം രൂപയുടെ വരുമാനം നൽകുന്നുണ്ട്. പാളയിലെ സാധ്യതകൾ കണ്ടെത്തി സംരംഭത്തിനിറങ്ങിയ മടിക്കൈ സ്വദേശികളായ ദേവകുമാര്‍ നാരയണനും ഭാര്യ ശരണ്യയും വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. യുഎഇയിൽ എൻജിനീയറായിരുന്ന ദേവകുമാർ 2018ലാണ് പപ്ല എന്ന പേരിൽ സംരംഭം ആരംഭിക്കുന്നത്. മടിക്കൈയിൽ വീടിന് സമീപത്തെ യൂണിറ്റിൽ നിന്നാണ് പാള പാത്രങ്ങളും മറ്റ് ഉത്പന്നങ്ങളും നിർമിച്ച് വിതരണം ചെയ്യുന്നത്.
ചിന്തിച്ചു നേടിയ ബിസിനസ് ആശയം
സ്വന്തമായി ഒരു സംരംഭം തുടങ്ങുകയെന്നത് ആഗ്രഹമായിരുന്നുവെന്ന് ശരണ്യ പറയുന്നു. എന്നാലത് എന്താകണമെന്നത് സംബന്ധിച്ച് ഒരു ഐഡിയ കിട്ടിയില്ല. പിന്നീട് ഞങ്ങളുടെ ഇഷ്ടങ്ങള്‍ നോക്കി പല തരത്തില്‍ ചിന്തിച്ചു. സാമൂഹിക ഉത്തരവാദിത്വമുള്ള സംരംഭകം ആകണമെന്ന് തുടക്കത്തിലെ തീരുമാനിച്ചിരുന്നെന്നു, ശരണ്യ പറയുന്നു. പ്രാദേശികമായി ലഭിക്കുന്ന അസംസ്‌കൃത വസ്തുവിനായുള്ള ആലോചനകളും ഇതിനിടയിൽ നടന്നു. അങ്ങനെയാണ് പാളയിലേക്ക് എത്തുന്നത്. കാസര്‍കോട് ജില്ലയില്‍ പ്രധാന കൃഷികളിലൊന്നാണ് കവുങ്ങ്. ഇതിനാൽ തന്നെ ലഭ്യത എളുപ്പമാകും.പരിസ്ഥിക സൗഹൃദവും പ്ലാസ്റ്റിക്കിന് പകരക്കാരനും എന്ന നിലയിൽ പാളയിൽ നിന്നുള്ള ബിസിനസുമായി ഇരുവരും മുന്നോട്ട് പോവുകയായിരുന്നു
Also Read: 6-ാം ക്ലാസ് തോറ്റ വയനാടുകാരന്റെ ഐഡി ഫ്രഷ് ഫുഡ്; ഇത് 100 കോടിയുടെ ദോശക്കഥ
പ്ലാസ്റ്റിക്കിന് പകരം പപ്ല
ആശയം ലഭിച്ചതോടെ പേരിനെ പറ്റിയാണ് അടുത്ത ചിന്ത. ബിസിനസിന്റെ ലക്ഷ്യത്തെ സാധൂകരിക്കുന്ന ബ്രാൻഡ് നെയിം എന്ന നിലയിലാണ് പപ്ലയിലേക്ക് എത്തുന്നത്. പാള പ്ലാസ്റ്റിക്കിന് പകരക്കാരനാകുന്നതിനാല്‍ പപ്ല എന്ന പേരിന് നറുക്ക് വീണു. 2018 ല്‍ തുടങ്ങിയ ബിസിനസ് പാളയില്‍ നിന്ന് ടേബിള്‍വെയര്‍ മുതല്‍ ബാഗ് വരെ നിർമിക്കുന്നുണ്ട്. മാസത്തില്‍ രണ്ട് ലക്ഷം രൂപയുടെ വില്പനയും പപ്ലയിൽ നടക്കുന്നു. ചെറു നിര്‍മാണ യൂണിറ്റില്‍ ഇന്ന് ഏഴ് പേരാണ് ജോലി ചെയ്യുന്നത്.
കാസർകോട് ജില്ലയിൽ നിന്ന് തന്നെ പാളകളിൽ കൂടുതലും ലഭിക്കുന്നുണ്ടെന്ന് ദേവകുമാർ പറയുന്നു. ആവശ്യമെങ്കിൽ കര്‍ണാടകയില്‍ നിന്നും എത്തിക്കും. ഗുണനിലവാരം നോക്കിയാണ് പാളകള്‍ വാങ്ങറുള്ളത്. വലിപ്പവും ഗുണനിലവാരവും മറ്റ് ഘടകങ്ങളും അനുസരിച്ച് പാളയ്ക്ക് വ്യത്യസ്ത വിലയായിരിക്കും. പാളകളുടെ ലഭ്യത കവുങ്ങ് കായ്ക്കുന്ന സമയത്ത് മാത്രമാണ്. വര്‍ഷത്തില്‍ ആറ് മാസം ഇത്തരത്തില്‍ പാള ലഭ്യമാകും. എന്നാല്‍ മറിച്ചുള്ള ആറ് മാസത്തേക്ക് പാള ശേഖരിക്കണം. ഇതിനായി സംരംഭണ സൗകര്യം നിർമാണ യൂണിറ്റിനോട് ചേർന്ന് തയ്യാറാക്കിയിട്ടുണ്ട്.
ഉത്പന്നങ്ങൾ
പാളയില്‍ നിന്ന് പ്ലേറ്റ്. പാത്രങ്ങള്‍, സ്പൂണ്‍ അടക്കം നിർമിച്ച് വില്പന നടത്തുന്നുണ്ട്. നാല് ഇഞ്ച് മുതല്‍ 10 ഇഞ്ച് വരെ വ്യത്യസ്ത വലുപ്പത്തിലുള്ള ഉത്പന്നങ്ങള്‍ ഉണ്ട്. ആവശ്യത്തിന് അനുസരിച്ചും ആൾക്കാരുടെ താല്‍പര്യം അനുസരിച്ചും ഉത്പന്നങ്ങൾ നിർമിച്ചു നൽകുന്നുണ്ട്. ഗ്രോബാഗ്, കൈ വിശറി, തൊപ്പി, കല്യാണ കത്തടക്കം പാളയില്‍ നിന്ന് വ്യത്യസ്ത ഉത്പന്നങ്ങൾ പപ്ല ഉണ്ടാകുന്നു. പാള ഷീറ്റുകള്‍ തുന്നിയാണ് ഗ്രോബാഗ് നിർമിക്കുന്നത്. 1.50 രൂപ മുതൽ 10 രൂപ വരെയാണ് ടേബിള്‍ വെയറുകൾക്ക് ഇടാക്കുന്നത്. പ്ലേറ്റ്, സ്പൂൺ എന്നിവയാണ് കൂടുതലും വില്പന നടക്കുന്നത്. ഗ്രോബാഗിന് 40 രൂപയും തൊപ്പിക്ക് 100 രൂപയുമാണ് വില. വെബ്‌സൈറ്റ് വഴിയും ഫോണ്‍ വഴിയും വില്പന നടത്തുന്നു.
കടലാസിന് പകരം കല്യാണ കത്തുകടക്കം പാളയില്‍ പ്രിന്റ് ചെയ്ത് നല്‍കുന്നുണ്ട്. പരിപാടികള്‍ക്ക് ബാഡ്ജുകളും ഇത്തരത്തില്‍ പാളയിൽ ചെയ്തു നൽകുന്നു. ഇതോടൊപ്പം പപ്ല ആശ്രയമായത് സമീപത്തെ സമാന ചെറുകിട യൂണിറ്റുകൾക്കാണ്. 20 ഓളം യൂണിറ്റുകള്‍ക്ക് വിപണി കണ്ടെത്താനും പരിശീലനം വഴി ഉത്പന്നത്തിന്റെ ഗുണനിലവാരം ഉയര്‍ത്തി വിപണി പിടിക്കാനും പപ്ല സഹായിച്ചിട്ടുണ്ട്.
ചിത്രങ്ങൾക്ക് കടപ്പാട് പപ്ല ഫെയ്സ്ബുക്ക് പേജ്, The Better India