നാല് വർഷത്തെ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ലഭിച്ച ജോലി ഉപേക്ഷിച്ച് ബിസിനസിലേയ്ക്ക് ഇറങ്ങി തിരിച്ചയാളാണ് തമിഴ്നാട് സ്വദേശിയായ ബി. സ്റ്റാലിൻ. വെറും ബിസിനസ് അല്ല കടല മിഠായി ബിസിനസ്. പാരമ്പര്യ രുചിയുടെ തനിമ തേടിയുള്ള സ്റ്റാലിന്റെ യാത്രയെക്കുറിച്ച് അറിയണ്ടേ?
മദർവേ സ്വീറ്റ്സ് ആൻഡ് സ്നാക്സ്
പണ്ടുകാലത്തെ പ്രധാന മധുര പലഹാരമായിരുന്ന കടല മിഠായിയും എള്ളുണ്ടയുമൊക്കെയാണ് സ്റ്റാലിൻ തന്റെ ബിസിനസിനായി തിരഞ്ഞെടുത്തത്. പഴയ പലഹാരങ്ങളുടെ തനതു രുചി പുതു തലമുറയ്ക്ക് പകർന്നു നൽകുകയാണ് സ്റ്റാലിന്റെ ലക്ഷ്യം. മദർവേ സ്വീറ്റ്സ് ആൻഡ് സ്നാക്സ് എന്നാണ് സ്റ്റാലിന്റെ സംരംഭത്തിന്റെ പേര്.
തുടക്കം ഫേസ്ബുക്ക് പേജ് വഴി
ഫേസ്ബുക്ക് പേജ് വഴിയാണ് സംരംഭത്തിന് തുടക്കമിട്ടത്. എന്നാൽ ഇന്ന് തമിഴ്നാടിന്റെ മുക്കും മൂലയിലും വരെ മദർവേയുടെ ഉത്പന്നങ്ങൾ ലഭ്യമാണ്. കൂടാതെ ഇന്ത്യയിലെ തന്നെ 200ഓളം റീട്ടെയിൽ ഷോപ്പുകളിലേയ്ക്ക് മദർവേയിൽ നിന്നുള്ള ഉത്പന്നങ്ങൾ നൽകുന്നുണ്ട്. ഫേസ്ബുക്ക് വഴി ഇപ്പോഴും ദൂരസ്ഥലങ്ങളിൽ നിന്ന് വരെ ഓർഡർ ലഭിക്കാറുണ്ടെന്ന് സ്റ്റാലിൻ വ്യക്തമാക്കി.
ജോലി ഉപേക്ഷിച്ചു
2008ൽ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ സ്റ്റാലിൻ നാട്ടിൽ തന്നെ ഉള്ള ബൈക്ക് നിർമ്മാണ കമ്പനിയിൽ എഞ്ചിനീയറായി ജോലിയ്ക്ക് കയറി. അഞ്ച് വർഷം ഇവിടെ ജോലി ചെയ്തതിനുശേഷമാണ് സ്വന്തം സംരംഭം എന്ന ആശയം സ്റ്റാലിന്റെ മനസ്സിൽ ഉദിച്ചത്.
മിഠായി നിർമ്മാണത്തെക്കുറിച്ചുള്ള പഠനം
പിന്നീട് മിഠായി നിർമ്മാണത്തെക്കുറിച്ച് പഠിക്കാനായി ആറ് മാസത്തോളം മാറ്റി വച്ചു. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള കച്ചവടക്കാരെയും കടല മിഠായി നിർമ്മാണക്കാരെയും നേരിട്ട് കണ്ട് സംസാരിച്ചു. ഒടുവിൽ പിതാവിന്റെ സുഹൃത്തും കടല മിഠായി നിർമ്മാതാവുമായ കൂടലിംഗത്തിൽ നിന്ന് ലഭിച്ച അറിവിന്റെ ബലത്തിലാണ് സംരംഭത്തിന് തുടക്കം കുരിച്ചത്. കടല മിഠായി നിർമ്മാണ രംഗത്ത് 35 വർഷത്തെ പരിചയമുള്ള വ്യക്തായാണ് ഇദ്ദേഹം.
ആദ്യ യൂണിറ്റ്
മൂന്നര വർഷം മുമ്പ് മധുരയ്ക്ക് അടുത്തുള്ള കരിയപ്പട്ടിയിലാണ് സ്റ്റാലിൻ ആദ്യത്തെ നിർമ്മാണ യൂണിറ്റ് ആരംഭിച്ചത്. ഇവിടെ നിന്ന് 160ഓളം ഓർഗാനിക് ഷോപ്പുകളിലേയ്ക്ക് പലഹാരങ്ങൾ കയറ്റി അയയ്ക്കുന്നുണ്ട്.
ജീവനക്കാർ
ആറ് ജീവനക്കാരാണ് മദർവേയ്ക്ക് വേണ്ടി പലഹാരങ്ങൾ ഉണ്ടാക്കുന്നതും പായ്ക്ക് ചെയ്യുന്നതും. യന്ത്രങ്ങളുടെ സഹായമില്ലാതെ പൂർണമായും കൈകൾ കൊണ്ടാണ് പലഹാരങ്ങൾ ഉണ്ടാക്കുന്നത്. അതും തനി നാടൻ രുചിയിൽ.
malayalam.goodreturns.in


Click it and Unblock the Notifications