അടുത്ത മാസം ജി.എസ്.ടി പ്രാബല്യത്തിൽ വരുന്നതോടെ സ്വര്‍ണത്തിന് മൂന്നുശതമാനം നികുതി ഈടാക്കാന്‍ ചരക്ക് - സേവന നികുതി (ജി.എസ്.ടി) കൗണ്‍സില്‍ തീരുമാനിച്ചു. എന്നാൽ കേരളത്തെ ഇത് ബാധിക്കില്ല. കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ഇതോടെ സ്വര്‍ണ വില കൂടും.
കൂടുന്നത് സ്വർണക്കട്ടിയുടെ നികുതി
സ്വര്‍ണക്കട്ടിയുടെ നികുതി ഒന്നില്‍ നിന്നും മൂന്ന് ശതമാനമാക്കുന്നതിനാലാണ് മറ്റ് സംസ്ഥാനങ്ങളിൽ സ്വർണവില കൂടുന്നത്. കേരളത്തിൽ സ്വർണാഭരണങ്ങളുടെ വിൽക്കലും വാങ്ങലുമാണ് അധികവും നടക്കുന്നത്. അതിനാൽ മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെ നിലവില്‍ അഞ്ച് ശതമാനമുള്ള നികുതി കേരളത്തില്‍ മൂന്നായി കുറയും.
സ്വർണനികുതിയെ ചൊല്ലി തർക്കം
സ്വര്‍ണത്തിന്റെ നികുതി കൂട്ടുന്നതിനെ ചൊല്ലി നിരവധി തർക്കങ്ങൾ ഉയർന്നിരുന്നു. നികുതി കൂട്ടുന്നതിനെ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എതിർത്തിരുന്നു. നിലവിലെ നികുതിയായ ഒരു ശതമാനം തന്നെ തുടരണമെന്നായിരുന്നു ഗുജറാത്തിന്റെ വാദം. എന്നാൽ നികുതി അഞ്ച് ശതമാനമാക്കി ഉയർത്തണമെന്ന് കേരളം വാദിച്ചു. തുടർന്ന് ജി.എസ്.ടി കൗൺസിൽ സ്വർണത്തിന്റെ നികുതി മൂന്നുശതമാനമാക്കുകയായിരുന്നു.
സ്വർണത്തിന് പ്രത്യേക പരിഗണന
കുറഞ്ഞ ജി.എസ്.ടി. നിരക്ക് പൊതുവില്‍ അഞ്ചുശതമാനമാണെങ്കിലും സ്വര്‍ണത്തിന് പ്രത്യേക പരിഗണന നല്‍കി മൂന്നു ശതമാനമായി നിശ്ചയിക്കുകയായിരുന്നുവെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. സ്വര്‍ണത്തിന് നികുതി കൂട്ടിയതോടെ 300 കോടി രൂപ സർക്കാരിന് അധികമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെരുപ്പിന് രണ്ട് നികുതി
അഞ്ഞൂറ് രൂപയില്‍ താഴെയുള്ള ചെരുപ്പുകള്‍ക്ക് കുറഞ്ഞ നികുതിയായ അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തും. നിലവില്‍ 9.5 ശതമാനമാണിത്. അഞ്ഞൂറ് രൂപക്ക് മുകളിലുള്ള ചെരുപ്പുകള്‍ക്ക് 18 ശതമാനമാണ് നികുതി. ഒരേ വസ്തുവിന് വ്യത്യസ്ത നികുതി ഈടാക്കുന്നത് അവശ്യവസ്തുക്കള്‍ സാധാരണക്കാരന് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കാനാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.
ബീഡിക്ക് സെസ്സില്ല
ഏറെ തര്‍ക്കമുണ്ടായ ബീഡിയുടെ നികുതി സംബന്ധിച്ചും ധാരണയിലെത്തി. ബീഡിക്ക് സെസ്സില്ലാതെ 28 ശതമാനവും ബീഡി ഇലയ്ക്ക് 18 ശതമാനവുമാണ് നികുതി. സിഗററ്റിന് 28 ശതമാനം നികുതിക്ക് പുറമെ 290 ശതമാനം വരെ സെസ് ഈടാക്കും. ബീഡിത്തൊഴിലാളികളെ കണക്കിലെടുത്താണ് സെസ് ഒഴിവാക്കിയത്. ബീഡിക്കും സിഗരറ്റിനും ഒരേ നികുതി വേണമെന്ന് കൗണ്‍സിലില്‍ ആവശ്യം ഉയർന്നിരുന്നു. എന്നാൽ ബീഡിത്തൊഴിലാളികളെ ബാധിക്കുമെന്നതിനാല്‍ കേരളം ഇതിനെ എതിര്‍ത്തു.
കോട്ടൺ തുണിക്ക് 5 ശതമാനം നികുതി
കോട്ടണ്‍ തുണിക്ക് അഞ്ചുശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റെഡിമെയ്ഡ് തുണിത്തരങ്ങള്‍ക്ക് 12 ശതമാനവും സിന്തറ്റിക് റെഡിമെയ്ഡിന് 18 ശതമാനവും നികുതിയേര്‍പ്പെടുത്തി.
ബിസ്കറ്റിന് 18 ശതമാനം
എല്ലാതരം ബിസ്‌കറ്റുകള്‍ക്കും 18 ശതമാനം നികുതിയീടാക്കും. നിലവിൽ കിലോയ്ക്ക് 100 രൂപയിൽ താഴെയുള്ള ബിസ്കറ്റിന് 20.6 ശതമാനം നികുതിയും 100 രൂപയിൽ കൂടുതൽ ഉള്ളവയ്ക്ക് 23.11 ശതമാനവുമാണ് ഈടാക്കുന്നത്.
malayalam.goodreturns.in