ഐ ടി രംഗത്തെ ആഗോള ഭീമൻ മൈക്രോസോഫ്റ്റ് കേരളത്തിൽ പ്രവർത്തനം തുടങ്ങാൻ താല്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ നിസാൻ അവരുടെ ഗ്ലോബൽ ടെക്‌നോളജി ഹബ് കേരളത്തിൽ തുറക്കുന്നതിനു പിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെ കടന്നു വരവ്.
ഇതിനു പുറമെ, ടെക്ക് മഹീന്ദ്രയും തിരുവനന്തപുരത്ത് ക്യാമ്പസ് തുറക്കാൻ താല്പര്യം കാണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ഐടി മേഖലയുടെ പ്രതിച്ഛായ മാറുന്നതിന് ഇത് വഴി തുറക്കുമെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ വിമാനത്താവളം ഈ വർഷം പ്രവർത്തനം തുടങ്ങും. ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയും പുതിയ പവർ പ്രോജക്ടുകളും എൽഡിഎഫ് ഭരണകാലത്ത് തന്നെ പൂർത്തിയാകുമെന്നും അഞ്ചു വർഷം കൊണ്ട് 25 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അഭിമുഖത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടുതൽ ലോകോത്തര കമ്പനികൾ കേരളം തിരഞ്ഞെടുക്കുന്നതിന് ഇത് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമാധാന അന്തരീക്ഷവും സ്ത്രീ സുരക്ഷയും വിദ്യാസമ്പന്നരായ യുവാക്കളുടെ സാന്നിധ്യവുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
malayalam.goodreturns.in