ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ നല്‍കുന്ന വന്‍ വിലക്കിഴിവിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ ഉള്‍പ്പടെയുള്ള കമ്പനികളുടെ വമ്പൻ വിലക്കിഴിവ് വില്പനകൾക്ക് കടിഞ്ഞാണിടുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതു സംബന്ധിച്ച് കരട് പോളിസി വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ വിതരണം ചെയ്തു കഴിഞ്ഞു.
വിദേശ കമ്പനികൾ വലിയ തോതിൽ നിക്ഷേപം നടത്തുന്ന ഇന്ത്യൻ ഇ -കോമേഴ്സ് രംഗത്ത് പ്രാദേശിക ബിസിനസുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ തീരുമാനം. 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാമെന്നും അതേസമയം, ഇത്തരം സൈറ്റുകള്‍ വഴി വില്‍ക്കുന്ന ഉത്പന്നങ്ങൾ ഇന്ത്യയില്‍ നിര്‍മിച്ചവയാകണമെന്നും കരട് നയം മുന്നോട്ടു വയ്ക്കുന്നു.
ഇ-കൊമേഴ്‌സ് മേഖലയ്ക്കാകെ പുതിയ നിയമമാണ് ഇതുവഴി തയ്യാറാകുന്നത്. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനും അവസരമുണ്ടാകും.
സോഫ്റ്റ്ബാങ്ക്, വാള്‍മാര്‍ട്ട്, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയ ആഗോള ഭീമന്മാര്‍ രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയെ ലക്ഷ്യമിട്ടതോടെയാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. എന്നാൽ ഉപഭോക്താക്കൾക്ക് ഇത് തിരിച്ചടിയാകാൻ സാധ്യതയുണ്ട്. കാരണം കടകളിൽ നേരിട്ടു പോയി സാധനങ്ങൾ വാങ്ങുന്നതിനേക്കാൾ ഡിസ്കൗണ്ടുകളിൽ ആകൃഷ്ടരായി ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നവരാണ് യുവതലമുറക്കാരിൽ അധികവും.
malayalam.goodreturns.in