വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കും തുര്‍ക്കിക്കും നല്‍കി വരുന്ന വ്യാപാര ഇളവുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് കോണ്‍ഗ്രസിന് നല്‍കിയ കത്തിലാണ് വാണിജ്യ കാര്യങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും നല്‍കി വരുന്ന പ്രത്യേക പരിഗണനകള്‍ നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നതായി ട്രംപ് വ്യക്തമാക്കിയത്. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ് എന്ന വിഭാഗത്തില്‍ നിന്ന് ഇരു രാജ്യങ്ങളെയും ഒഴിവാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ട്രംപിന് മുമ്പില്‍ 60 ദിവസത്തെ സമയമുണ്ടെന്നും യുഎസ് ട്രേഡ് റെപ്രസന്റേന്റീവ് ഓഫീസ് അറിയിച്ചു.
അമേരിക്കയിലേക്ക് രണ്ടായിരത്തോളം ഉല്‍പ്പന്നങ്ങള്‍ നികുതിയില്ലാതെ ഇറക്കുമതി ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നതാണ് ഈ നയം. ഈ പരിഗണന നിര്‍ത്തലാക്കുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള ഓട്ടോമൊബൈല്‍ സ്പെയര്‍പാര്‍ട്ടുകള്‍, യന്ത്രങ്ങളുടെ വാള്‍വുകള്‍, തുണിത്തരങ്ങള്‍ തുടങ്ങിയ ഒട്ടേറെ ഉല്‍പന്നങ്ങള്‍ക്കുള്ള സൗജന്യ ഇറക്കുമതി സൗകര്യം ഇല്ലാതാവും. അതേസമയം, യുഎസ് ഭരണകൂടത്തിന്റെ ആശങ്കകള്‍ അകറ്റാന്‍ ഈ രണ്ട് രാജ്യങ്ങള്‍ക്കും സാധിച്ചാല്‍ കടുത്ത തീരുമാനത്തില്‍ നിന്ന് ട്രംപ് പിന്‍മാറിയേക്കുമെന്നും സൂചനയുണ്ട്.
ഇന്ത്യയ്ക്ക് അനുവദിച്ച വാണിജ്യ ഇളവിന്റെ കാര്യത്തില്‍ അമേരിക്ക പുനരവലോകനം നടത്തുമെന്ന് കഴിഞ്ഞ ഏപ്രില്‍ അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലേക്കുള്ള പാല്‍ ഉല്‍പ്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് നികുതിയേതര നിയന്ത്രണങ്ങള്‍ നിരവധിയാണെന്ന അമേരിക്കന്‍ കമ്പനികളുടെ ആരോപണത്തെ തുടര്‍ന്നായിരുന്നു ഇത്. ഇന്ത്യന്‍ കമ്പോളത്തിലേക്ക് അമേരിക്കയ്ക്ക് ന്യായമായതും നീതിയുക്തവുമായ പ്രവേശനം അനുവദിക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ലെന്ന് യുഎസ് കോണ്‍ഗ്രസിനെഴുതിയ കുറിപ്പില്‍ പ്രസിഡന്റ് ട്രംപ് കുറ്റപ്പെടുത്തി.
തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങള്‍ക്ക് വാണിജ്യ നികുതി ഇളവ് നല്‍കുന്ന അമേരിക്കന്‍ പദ്ധതിയുടെ ഏറ്റവും വലിയ പ്രായോജക രാജ്യം ഇന്ത്യയാണ്. 2017ല്‍ അമേരിക്കയിലേക്കുള്ള കയറ്റുമതി ഇനത്തില്‍ 5.7 ബില്യന്‍ ഡോളറാണ് ഇന്ത്യ നേടിയത്. 1.7 ബില്യന്‍ ഡോളറുമായി തുര്‍ക്കി അഞ്ചാം സ്ഥാനത്തുമാണ്.