ദില്ലി: കര്‍ഷകര്‍ക്ക് മൂന്ന് ഗഡുക്കളായി 6000 രൂപ ധനസഹായം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സ്‌കീം നടപ്പിലാക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വളരെ പിറകിലെന്ന് കണക്കുകള്‍. ആദ്യ ഗഡുവായി 2000 രൂപ വിതരണം ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുമ്പോള്‍ പല സംസ്ഥാനങ്ങളിലും കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ വലിയ അലംബാവം കാട്ടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പണം ലഭിച്ചത് 21% കര്‍ഷകര്‍ക്ക് മാത്രം
പദ്ധതിയുടെ ഗുണഭോക്താക്കളാവാന്‍ യോഗ്യതയുള്ള 12 കോടിയിലേറെ ചെറുകിട കര്‍ഷകര്‍ രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ഇവരില്‍ 2.6 കോടി പേര്‍ക്ക് മാത്രമാണ് ഇതുവരെ പദ്ധതി പ്രകാരമുള്ള 2000 രൂപ അക്കൗണ്ടില്‍ ലഭിച്ചത്. അതായത് വെറും 21 ശതമാനം പേര്‍. മാര്‍ച്ച് ഒന്‍പത് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. എന്നാല്‍ മാര്‍ച്ച് അവസാനത്തോടെ അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം.
മധ്യപ്രദേശിലും ബംഗാളിലും നടപ്പായില്ല
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ഇതിന് അനുകൂലമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശും രാജസ്ഥാനും തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബംഗാളുമാണ് ഇത് ഏറെ പ്രകടമായത്. ഇരു സംസ്ഥാനങ്ങളിലും പദ്ധതി നടപ്പില്‍ വരുത്തിയിട്ടില്ലെന്നു തന്നെ പറയാവുന്ന സ്ഥിതിയാണ്.
മുന്നില്‍ ഹരിയാനയും ഗുജറാത്തും
എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് പദ്ധതി വിജയകരമായി പുരോഗമിക്കുന്നത്. ഹരിയാനയില്‍ 82 ശതമാനവും ഗുജറാത്തില്‍ 73 ശതമാനവുമാണ് പദ്ധതി നടത്തിപ്പിന്റെ തോത്. അതേസമയം ബിഹാറില്‍ 0.8 ശതമാനവും മഹാരാഷ്ട്രയില്‍ 12.7 ശതമാനവും മാത്രമേ പുരോഗതിയുള്ളൂ. പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ പഞ്ചാബാണ് പദ്ധതി നടപ്പില്‍ വരുത്തുന്നതില്‍ ഏറെ മുന്നേറിയത്. ഇവിടെ 73 ശതമാനം കര്‍ഷകര്‍ക്കും പദ്ധതി പ്രകാരമുള്ള പണം എത്തിക്കാനായി. അതേസമയം 2.22 കോടി കര്‍ഷക ജനസംഖ്യയുള്ള ഉത്തര്‍ പ്രദേശിലെ പദ്ധതി നടത്തിപ്പ് പുരോഗതി മോശമല്ലാത്ത 47 ശതമാനമാണ്.
വേണ്ടത് ആധാറും ബാങ്ക് അക്കൗണ്ടും
അര്‍ഹരായ കര്‍ഷകരുടെ ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പദ്ധതിയുടെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. ഓരോ സംസ്ഥാനവും ഈ നടപടിക്രമങ്ങളില്‍ പൂര്‍ത്തിയാക്കിയതിന്റെ കണക്ക് ലഭ്യമല്ലെങ്കിലും ഇക്കാര്യത്തില്‍ പലരും ഏറെ പിറകിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നക്കാപ്പിച്ചയെന്ന് മധ്യപ്രദേശ്
പ്രതിപക്ഷം ഭരിക്കുന്ന മധ്യപ്രദേശും വെസ്റ്റ് ബംഗാളും പ്രധാനമന്ത്രിയുടെ കര്‍ഷക സഹായ പദ്ധതിയെ പരസ്യമായി വിമര്‍ശിച്ച സംസ്ഥാനങ്ങളാണ്. മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കുന്നത് വെറും നക്കാപ്പിച്ചയാണെന്നാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ വിമര്‍ശനം. പശ്ചിമബംഗാള്‍ പറയുന്നത് തങ്ങള്‍ കര്‍ഷകര്‍ക്കായി നടപ്പിലാക്കുന്ന ക്രിഷക് ബൊന്ധു പദ്ധതി ഇതിനേക്കാള്‍ ഏറെ മെച്ചമാണ് എന്നാണ്. വര്‍ഷത്തില്‍ ഏക്കറിന് 5000 രൂപവച്ചാണ് രണ്ട് ഗഡുക്കളായി തങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നതെന്നും അവര്‍ പറയുന്നു. പദ്ധതി വല്ലാതെ മുന്നോട്ടുപോവാത്ത മറ്റ് സംസ്ഥാനങ്ങളുടെ പ്രധാന ആരോപണം, കേന്ദ്രത്തില്‍ നിന്ന് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടില്ല എന്നാണ്.
അടുത്ത ഗഡു ഏപ്രില്‍ ആദ്യവാരം
പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുകയും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്ത പശ്ചാത്തലത്തില്‍ പദ്ധതിയിലേക്ക് കര്‍ഷകരെ ചേര്‍ക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് എത്രമാത്രം മുന്നോട്ടുപോകാനാവും എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഏതായാലും പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയ 20,000 കോടിയില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ച വരെ 5215 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. പദ്ധതിയില്‍ ആദ്യ ഗഡുവായി 2000 രൂപ ലഭിച്ച കര്‍ഷകര്‍ക്ക് അടുത്ത ഗഡു ഏപ്രില്‍ ആദ്യവാരം തന്നെ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി- പിഎം കിസാന്‍ പദ്ധതിക്കായി 75000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്ക് 6000 രൂപ മൂന്ന് ഇന്‍സ്റ്റാള്‍മെന്റുകളായി നല്‍കുന്നതാണ് പദ്ധതി.