ദില്ലി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍ലൈന്‍സ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച പശ്ചാത്തലത്തില്‍ രാജ്യത്തെ ആഭ്യന്തര-വിദേശ വിമാന സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ക്രമാതീതമായി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മെയ്, ജൂണ്‍ മാസങ്ങളില്‍ വിമാന നിരക്ക് കുത്തനെ കൂടുമെന്നാണ് സൂചന. കഴിഞ്ഞ ഒക്ടോബറില്‍ ആഭ്യന്തര സര്‍വീസുകളുടെ 15 ശതമാനം ജെറ്റ് എയര്‍വെയ്‌സായിരുന്നു കൈകാര്യം ചെയ്തിരുന്നത്. വിദേശ രാജ്യങ്ങളിലേക്കുള്ള 10 പ്രധാന റൂട്ടുകളിലേക്കുള്ള 24 ശതമാനം സര്‍വീസുകളും നടത്തിയിരുന്നത് ജെറ്റ് എയര്‍വെയ്‌സ് വിമാനങ്ങളായിരുന്നു.
എന്നാല്‍ ജെറ്റ് എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തിയതോടെ ഈ റൂട്ടുകളിലേക്കുള്ള ടിക്കറ്റ് നിരക്കും കുതിച്ചുയരുമെന്ന ഭീതിയിലാണ് യാത്രക്കാര്‍. ആവശ്യത്തിന് സീറ്റുകള്‍ ലഭ്യമല്ലാതെ വരുമ്പോള്‍ സ്വാഭാവികമായും ടിക്കറ്റ് നിരക്ക് തോന്നിയ പോലെയാവുമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്. സര്‍വീസ് നിര്‍ത്തിയ ജെറ്റ് എയര്‍വെയ്‌സിന്റെ അഞ്ച് അന്താരാഷ്ട്ര സര്‍വീസുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് ദേശീയ എയര്‍ലൈന്‍സായ എയര്‍ ഇന്ത്യ രംഗത്തെത്തിയിരുന്നു. ബോയിംഗ് 777 വിമാനങ്ങള്‍ അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ തങ്ങള്‍ ഒരുക്കമാണെന്നാണ് ജെറ്റ് എയര്‍വെയ്‌സിനെ എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.
പണം നല്‍കാനില്ലാത്തതിനാല്‍ ജെറ്റ് എയര്‍വെയ്‌സ് തിരികെ നല്‍കിയ വിമാനങ്ങള്‍ താല്‍ക്കാലികമായി ലീസിനെടുത്ത് സര്‍വീസ് നടത്താനാണ് പദ്ധതി. മറ്റ് എയര്‍ലൈന്‍സുകള്‍ ഈ റൂട്ടുകളില്‍ പകരം വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ ആലോചിക്കുന്നുണ്ടെങ്കിലും അവ പൂര്‍ണ തോതില്‍ വിജയിക്കാനിടയില്ലെന്നാണ് ഈ മേഖലയിലുള്ളവരുടെ വിലിരുത്തല്‍. ആവര്‍ത്തിക്കുന്ന വിമാന അപകടങ്ങളെ തുടര്‍ന്ന് ബോയിംഗിന്റെ മാക്‌സ് വിമാനങ്ങള്‍ പിന്‍വലിച്ചതോടെ സ്‌പൈസ്‌ജെറ്റും പ്രതിസന്ധിയിലാണ്. ഇന്‍ഡിഗോ ആവട്ടെ പൈലറ്റുമാരുടെ കുറവ് മൂലം കൂടുതല്‍ സര്‍വീസുകള്‍ നടത്താനാവാത്ത സ്ഥിതിയിലുമാണ്.
ശമ്പള വർദ്ധനവ് വേണോ? വാർഷിക വിലയിരുത്തലിൽ തിളങ്ങാൻ നിങ്ങൾ ചെയ്യേണ്ടത് എന്തൊക്കെ?
ഇത്തരമൊരു സാഹചര്യത്തില്‍ ജെറ്റ് എയര്‍വെയ്‌സിന്റെ എത്ര സര്‍വീസുകള്‍ മറ്റ് കമ്പനികള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുമെന്ന് പറയാനാവാത്ത അവസ്ഥയാണുള്ളത്. ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് നിര്‍ത്തിയ പശ്ചാത്തലത്തില്‍ വിമാന ടിക്കറ്റ് കുതിച്ചുയരുന്നത് തടയാന്‍ വ്യോമയാന മന്ത്രാലയം ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മന്ത്രാലയം സെക്രട്ടറി എയര്‍ലൈന്‍സ് കമ്പനികളുടെയും വിമാനത്താവള ഓപ്പറേറ്റര്‍മാരുടെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. ജെറ്റ് എയര്‍വെയ്‌സിന് അനുവദിക്കപ്പെട്ടിരുന്ന സ്ലോട്ടുകള്‍ മറ്റ് കമ്പനികള്‍ക്ക് നല്‍കി വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടാനാണ് മന്ത്രാലയത്തിന്റെ ശ്രമം. ഇക്കാര്യം നടപ്പിലാക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.