മറ്റ് രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ സംബന്ധിച്ച് ക്രൂഡ് ഓയിൽ വില വർദ്ധനവ് അത്ര സുഖകരമായ വാർത്തയല്ല. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 75 ഡോളറിന് മുകളിലായതോടെ ഇന്ത്യയിലും ആശങ്ക വർദ്ധിച്ചിരിക്കുകയാണ്.
വോളറ്റിലിറ്റി സൂചിക
ക്രൂഡ് ഓയിൽ വില ഉയർന്നതോടെ എൻഎസ്ഇയുടെ വോളറ്റിലിറ്റി സൂചിക കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 24.6 ലേക്കാണ് ഉയർന്നിരിക്കുന്നത്. ഉയർന്ന എണ്ണ വിലയും നിലവിലെ പൊതു തിരഞ്ഞെടുപ്പ് സംബന്ധിച്ച ആകുലതകളുമാണ് വോളറ്റിലിറ്റി സൂചിക ഉയരാൻ കാരണം. കൂടാതെ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 70 കടക്കുകയും ചെയ്തു.
ഏറ്റവും ഉയർന്ന വില
ക്രൂഡ് ഓയിലിന് ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോഴുള്ളത്. അപ്രതീക്ഷിത കോർപറേറ്റ് ഫലങ്ങൾ, കുറഞ്ഞ തൊഴിൽ സൃഷ്ടിക്കൽ, ഗാർഹിക ഉപഭോഗത്തിലുള്ള മാന്ദ്യം, മൺസൂൺ തുടങ്ങിയവയെയൊക്കെ എണ്ണ വിലയിലെ ഉയർച്ച ബാധിക്കാനിടയുണ്ട്.
കാരണം തിരഞ്ഞെടുപ്പ്
ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയർന്നിട്ടും. ഇന്ത്യയിൽ നിലവിൽ ഇന്ധന വിലയിൽ കാര്യമായ മാറ്റമില്ല. തിരഞ്ഞെടപ്പിനെ തുടർന്നാണ് എണ്ണ വില വർദ്ധിപ്പിക്കാത്തതെന്നാണ് വിലയിരുത്തൽ.
ആഗോള വിപണി
ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയരാനാണ് സാധ്യത. ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയ ഇളവ് അമേരിക്ക പിൻവലിച്ച സാഹചര്യത്തിലാണിത്. ഇറാന്‍ എണ്ണയുടെ അഭാവം ലോക വിപണിയില്‍ എണ്ണവില കുത്തനെ ഉയര്‍ത്തും. ക്രൂഡ് ഓയിൽ വില ബാരലിന് 80 മുതൽ 85 ഡോളർ വരെ ഉയരമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തൽ.
malayalam.goodreturns.in