ദില്ലി: റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ അമ്രപാലി ഗ്രൂപ്പ് പ്രൊമോട്ടര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉപഭോക്താക്കളുടെ പണം വകമാറ്റി ധൂര്‍ത്തടിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി. വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ഉപഭോക്താക്കള്‍ നല്‍കിയ പണത്തില്‍ നിന്ന് 3500 കോടിയിലേറെ രൂപ സ്വന്തമായി ആഢംബര വസതികളും ലക്ഷ്വറി കാറുകളും വാങ്ങാനും വിവാഹങ്ങള്‍ ആര്‍ഭാടപൂര്‍ണമാക്കാനും ചെലവഴിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിനെക്കുറിച്ചന്വേഷിച്ച ഉദ്യോഗസ്ഥര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ സാമ്പത്തിക തിരിമറിയുടെ വിവരങ്ങളുള്ളത്.
ഉപഭോക്താക്കളുടെ പണം ആഢംബര ജീവിതം നയിക്കാന്‍ ഉപയോഗിച്ചതോടൊപ്പം അതിലൊരു ഭാഗം ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും അധികൃതരെയും ബാങ്കുകളെയും സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ബന്ധപ്പെട്ടവരുടെ നിഷ്‌ക്രിയത്വമാണ് 3500 കോടി രൂപയുടെ തട്ടിപ്പിന് വഴിവച്ചതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ബാങ്കുകള്‍ വേണ്ട സമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കുമായിരുന്നില്ല. ഒരര്‍ഥത്തില്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണ് ബാങ്കുകള്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉപഭോക്താക്കളുടെ പണം അമ്രപാലി ഗ്രൂപ്പിന്റെ ഒരു കമ്പനിയില്‍ നിന്ന് മറ്റൊരു കമ്പനിയിലേക്ക് മാറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ബാങ്കുകളുടെ പൂര്‍ണ അറിവും ഒത്താശയുമില്ലാതെ എങ്ങനെയാണ് ഇത്രവലിയ തുക കൈമാറ്റം നടത്താന്‍ സാധിക്കുകയെന്നും കോടതി ചോദിച്ചു.
കുവൈറ്റിലെ പ്രവാസികൾക്ക് പണി പോകും; ഈ വർഷം 2500 പേരെ പിരിച്ചിവിടാൻ നീക്കം
അതേസമയം, അമ്രപാലി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവര ജംഗമ സ്വത്തുക്കള്‍ വില്‍ക്കുന്നതിലൂടെ കമ്പനിയുടെ നിലവിലെ റിയല്‍ എസ്‌റ്റേറ്റ് പ്രൊജക്ടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് കണ്ടെത്താന്‍ കഴിയുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ ബോധിപ്പിച്ചു. 9,590 കോടി രൂപ ഗ്രൂപ്പില്‍ നിന്ന് പിടിച്ചെടുക്കാനുണ്ടെന്നാണ് ഓഡിറ്റര്‍മാരുടെ പക്ഷം.