ദില്ലി: അക്ഷയ തൃതീയ ദിനത്തില്‍ രാജ്യത്തെ സ്വര്‍ണപ്രേമികള്‍ വാങ്ങിക്കൂട്ടിയത് 23 ടണ്‍ സ്വര്‍ണം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് ടണ്‍ അധികം സ്വര്‍ണമാണ് അക്ഷയതൃതീയ ദിവസം ഈ വര്‍ഷം വില്‍പ്പന നടത്തിയതെന്ന് ജുവല്ലറി ഉടമകളുടെ സംഘടനയായ ഇന്ത്യ ബുള്ള്യന്‍ ആന്റ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത വ്യക്തമാക്കി. അക്ഷയതൃതീയ പ്രമാണിച്ച് സ്വര്‍ണ വിലയിലുണ്ടായ കുറവും വില്‍പ്പന കേന്ദ്രങ്ങള്‍ നല്‍കിയ വിവിധ ഓഫറുകളുമാണ് കൂടുതല്‍ പേരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ച ഘടകമെന്നും വ്യാപാരികള്‍ പറയുന്നു. സ്വര്‍ണം വാങ്ങാന്‍ പറ്റിയ പുണ്യദിനമാണ് അക്ഷയതൃതീയ എന്നാണ് വിശ്വാസം.
വസ്തു പണയം വച്ച് ലോണെടുക്കാൻ ഏത് ബാങ്കാണ് ബെസ്റ്റ്? വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ ഇങ്ങനെ
അക്ഷയ തൃതീയ കഴിഞ്ഞ സാഹചര്യത്തില്‍ വരുംദിനങ്ങളില്‍ സ്വര്‍ണവില കുത്തനെ കൂടാന്‍ ഇടയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. ഫെബ്രുവരി 20ന് പത്ത് ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 34,031 രൂപയായിരുന്നു. എന്നാല്‍ ഇതിന് ശേഷം സ്വര്‍ണ വിലയില്‍ കാര്യമായ കുറവുണ്ടായി അക്ഷയ തൃതീയക്ക് തൊട്ടുതലേന്നാള്‍ പത്ത് ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 31,563 രൂപയായി കുറഞ്ഞു. അക്ഷയ തൃതീയ നാളില്‍ കൂടുതല്‍ പേര്‍ സ്വര്‍ണം വാങ്ങാന്‍ ഇത് പ്രേരണയായതായാണ് വിലയിരുത്തപ്പെടുന്നത്. അക്ഷയ തൃതീയ കഴിഞ്ഞതിന്റെ പിറ്റേദിവസം തന്നെ സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായി. മുംബൈയില്‍ 22 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് ബുധനാഴ്ചത്തെ വില 32,700 രൂപയായിരുന്നു. 24 കാരറ്റിന് 32,850 ആയും ഉയര്‍ന്നു. ഡല്‍ഹി അത് യഥാക്രമം 32,750 രൂപയും 32,900 രൂപയുമായിരുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. നേരത്തേ വിവാഹം പോലുള്ള ചടങ്ങുകള്‍ക്കും ആഭരണമായി ഉപയോഗിക്കാനും വേണ്ടിയായിരുന്നു പ്രധാനമായും സ്വര്‍ണം വാങ്ങിയിരുന്നതെങ്കില്‍ ഇന്നത് പ്രധാന നിക്ഷേപം എന്ന നിലയിലാണ് ആളുകള്‍ സ്വര്‍ണത്തെ കാണുന്നത്. അതിനാല്‍ കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാന്‍ കിട്ടുന്ന ഒരു അവസരവും ഇന്ത്യക്കാര്‍ വിട്ടുകളയാറില്ല. അക്ഷയ തൃതീയ ദിനത്തിലും പ്രകടമായത് ഇന്ത്യക്കാരുടെ സ്വര്‍ണത്തോടുള്ള ഭ്രമം തന്നെ.