വാഷിംഗ്ടണ്‍: കുടുംബ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രീന്‍കാര്‍ഡ് നല്‍കുന്ന നിലവിലെ രീതിക്കുപകരം മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ നയം നടപ്പിലാക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. ഇന്ത്യന്‍ പ്രഫഷനലുകള്‍ക്ക് പെര്‍മനന്റ് റസിഡന്‍സി സ്റ്റാറ്റസ് ലഭിക്കാന്‍ ഇത് എളുപ്പമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദീപിക പദുക്കോൺ പുതിയ ബിസിനസിലേയ്ക്ക്; സൈഡ് ബിസിനസുള്ള ബോളിവുഡ് നടിമാർ ആരൊക്കെ?
നിലവിലെ രീതിയില്‍ മാറ്റം വരും
നിലവില്‍ രാജ്യത്ത് പുതുതായി നല്‍കപ്പെടുന്ന ഗ്രീന്‍ കാര്‍ഡുകളില്‍ 66 ശതമാനവും അമേരിക്കയില്‍ കഴിയുന്ന വിദേശികളുമായി ഏതെങ്കിലും തരത്തിലുള്ള കുടുംബബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രഫഷനല്‍ കഴിവുകളുടെ അടിസ്ഥാനത്തില്‍ 12 ശതമാനം ഗ്രീന്‍ കാര്‍ഡുകള്‍ മാത്രമാണ് നല്‍കപ്പെടുന്നത്. ട്രംപ് പുതിയ കുടിയേറ്റ നയം പ്രഖ്യാപിക്കുന്നതോടെ കാലങ്ങളായി തുടരുന്ന ഈ രീതിക്കാണ് മാറ്റം വരാന്‍ പോകുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ പ്രഫഷനലുകള്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ അവസരമൊരുങ്ങും.
പ്രഫഷനല്‍ യോഗ്യതയ്ക്ക് മുന്‍ഗണന
കൂടുതല്‍ പ്രഫഷനല്‍ യോഗ്യതകളും ഉയര്‍ന്ന ഡ്രിഗ്രിയുമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് രാജ്യത്തെ ഇമിഗ്രേഷന്‍ പോളിസി ഉടച്ചുവാര്‍ക്കണമെന്നത് ട്രംപിന്റെ ഉപേശകനും മരുമകനുമായ ജാരെദ് കുഷ്‌നെറുടെ ആശയമാണ്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വൈറ്റ് ഹൗസില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം നടക്കുന്ന ചടങ്ങില്‍ ട്രംപ് പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഡെമോക്രാറ്റുകളുടെ എതിര്‍പ്പ്
എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്നുള്ള ഒരു വലിയ വിഭാഗം പുതിയ കുടിയേറ്റ നയത്തില്‍ വരുത്തുന്ന ഈ പരിഷ്‌ക്കരണത്തെ ശക്തമായി എതിര്‍ക്കുന്നവരാണെന്നത് ട്രംപിന് വെല്ലുവിളിയാവും. തന്റെ പാര്‍ട്ടിക്കാരായ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ട്രംപ് വിജയിച്ചാല്‍ പോലും പ്രശ്‌നം തീരില്ലെന്നതാണ് സ്ഥിതി. സ്പീക്കര്‍ നാന്‍സി പെലോസിയുടെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റുകള്‍ പരിഷ്‌ക്കരണത്തിനെതിരേ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു കുടിയേറ്റ പരിഷ്‌ക്കരണ നിയമത്തിന്റെ ക്രെഡിറ്റ് ട്രംപിന് ലഭിച്ചുകൂടെന്ന വാശിയിലാണ് ഒരു വിഭാഗം.
നിയമപരിഷ്‌ക്കരണവുമായി മുന്നോട്ട്
എന്നാല്‍ കോണ്‍ഗ്രസ് അംഗീകരിച്ചാലും ഇല്ലെങ്കിലും നിയമപരിഷ്‌ക്കരണവുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് ട്രംപിന്റെ നീക്കം. നിയമനിര്‍മാണത്തിന് ഡെമോക്രാറ്റുകള്‍ പാരവയ്ക്കുകയാണെങ്കില്‍ 2020ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കാംപയിന്‍ വിഷയമായി ഇതിനെ ഉയര്‍ത്തിക്കൊണ്ടുവരാമെന്ന കണക്കുകൂട്ടലിലാണ് അമേരിക്കന്‍ പ്രസിഡന്റ്. അടുത്ത തവണയും താന്‍ തന്നെ മല്‍സരിക്കുമെന്ന് ട്രംപ് നേരത്തേ പ്രഖ്യാപിച്ചതാണ്.