ആഗോള വിപണി ദുർബ്ബലമായിട്ടും ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടും ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് നേട്ടം. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വരാനിരിക്കെ സെൻസെക്സും നിഫ്റ്റിയും 1.5 ശതമാനം വീതം നേട്ടമുണ്ടാക്കി. ഏഴു ഘട്ടങ്ങളിലായുള്ള ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടവും ഈ ആഴ്ച്ച അവസാനിക്കും. ഞായറാഴ്ച വൈകുന്നേരത്തോടെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തു വരും.
സ്വകാര്യ ബാങ്കിംഗ്, ധനകാര്യം, ഓട്ടോ വിഭാഗങ്ങളിലുള്ള ഓഹരികളാണ് ഇന്ന് കൂടുതൽ നേട്ടമുണ്ടാക്കിയത്. ഐടി, മെറ്റൽ തുടങ്ങിയ മേഖലകൾ സമ്മർദ്ദത്തിലായിരുന്നു. എന്നാൽ എൻഎസ്ഇ ഓഹരി സൂചിക 1.50 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് 537 പോയിന്റ് അഥവാ 1.44 ശതമാനം മുന്നേറി 37,931ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 150 പോയിന്റ് ഉയർന്ന് 11,407 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പും അവസാനിക്കുന്നതോടെ എക്സിറ്റ് പോൾ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് ജനങ്ങൾ. എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ത്യൻ ഓഹരി വിപണിയെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മെയ് 23 ന് തെരഞ്ഞെടുപ്പു ഫലം പുറത്തു വരുമെങ്കിലും അതിന് മുമ്പുള്ള എക്സിറ്റ് പോൾ ഫലങ്ങൾ ഓഹരി വിപണിയെ സംബന്ധിച്ച് നിർണായകമാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് രണ്ട് മാസമെങ്കിലും ഓഹരി വിപണിയെ തെരഞ്ഞെടുപ്പ് ഫലം ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.
രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഡ്, തെലുങ്കാന, മിസോറാം എന്നിവിടങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എക്സിറ്റ് പോൾ പുറത്തു വന്നപ്പോൾ സെൻസെക്സിൽ 650 പോയിന്റ് നഷ്ടമാണുണ്ടായത്. നിഫ്റ്റി ആ ആഴ്ചയിൽ 1.5 ശതമാനം ഇടിഞ്ഞു.
malayalam.goodreturns.in