ദില്ലി: ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ വേഗത്തില്‍ ഉപഭോക്താക്കളിലെത്തിക്കാന്‍ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ഇന്ത്യ പുതിയ പരീക്ഷണവുമായി രംഗത്ത്. പാര്‍ട്ട് ടൈം ഡെലിവറി ജീവനക്കാരെ ജോലിക്കു വയ്ക്കുന്ന ഫ്രീലാന്‍സ് ഡെലിവറി സമ്പ്രദായമാണ് ആമസോണ്‍ ആരംഭിച്ചിരിക്കുന്നത്. തുടക്കത്തില്‍ ബെംഗളൂരു, മുംബൈ, ദില്ലി എന്നീ നഗരങ്ങളിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ഇകൊമേഴ്സ് കമ്പനി അറിയിച്ചു. അടുത്തവര്‍ഷത്തോടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും.
യെസ് ബാങ്ക് ഏറ്റവും മികച്ച ആദ്യ 10 ബാങ്കുകളിൽ നിന്ന് പുറത്തായി; തകർച്ചയ്ക്ക് കാരണമെന്ത്?
ആമസോണ്‍ ഫ്ളെക്സ് എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്. മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ താല്പര്യമുള്ളവര്ക്ക് ഫ്രീലാന്‍സ് ഡെലിവറി ജോലിക്കായി രജിസ്റ്റര്‍ ചെയ്യാം. തങ്ങള്‍ക്ക് സൗകര്യമുള്ള സമയം ഇതിനായി തെരഞ്ഞെടുക്കാമെന്നത് ആമസോണ്‍ ഫ്ളെക്സ് പദ്ധതിയുടെ സവിശേഷതയാണ്. മൊബൈല്‍ ആപ്പില്‍ സൈന്‍ അപ്പ് ചെയ്താണ് പേര്, അഡ്രസ്, ഡെലിവറി ചെയ്യാന്‍ താല്പര്യമുള്ള സമയം, പ്രദേശം തുടങ്ങിയ വിവരങ്ങള്‍ നല്കി രജിസ്റ്റര്‍ ചെയ്യേണ്ടത്. മണിക്കൂറില്‍ 120 മുതല്‍ 140 രൂപ വരെ സമ്പാദിക്കാന്‍ ഇതിലൂടെ സാധിക്കും.
ഇതുവഴി പതിനായിരക്കണക്കിന് പാര്‍ട്ട് ടൈം ഡെലിവറി ജോലിക്കാരെ ആമസോണിന് ലഭിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. തങ്ങളുടെ ഒഴിവ് സമയത്ത് ആമസോണിന് വേണ്ടി ഡെലിവറി നടത്തി പണം സമ്പാദിക്കാനുള്ള മികച്ച അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
രജിസ്റ്റര്‍ ചെയ്യുന്നവരുടെ പശ്ചാത്തലം നന്നായി പഠിച്ച ശേഷം അനുയോജ്യരെന്ന് കണ്ടെത്തുന്നവരെ മാത്രമേ ആമസോണ്‍ ഫ്ളെക്സ് പദ്ധതിയില്‍ ജോലിക്ക് നിയോഗിക്കുകയുള്ളൂ എന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ആമസോണിന് വേണ്ടി സാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതിനിടയില് ഉണ്ടാവാനിടയുള്ള അപകട സാധ്യത പരിഗണിച്ച് ഇവര്‍ക്ക് ഗ്രൂപ്പ് ആക്സിഡന്റ് പോളിസിയുടെ പരിരക്ഷ നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.
ആമസോണ്‍ ഫ്ളക്സ് വ്യാപകമാവുന്നതോടെ ഉപഭോക്താക്കള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ ചുരുങ്ങിയ സമയത്തിനകം അവര്‍ക്ക് എത്തിച്ചു നല്കാന് സാധിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ആമസോണ്‍ ഏഷ്യ കസ്റ്റമര്‍ ഫുള്‍ഫില്‍മെന്റ് വിഭാഗം വൈസ് പ്രസിഡന്റ് അഖില്‍ സക്സേന പറഞ്ഞു.