യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വരും മാസങ്ങളിൽ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചതോടെ ആഗോള വിപണിയിൽ സ്വർണ വില കുത്തനെ ഉയർന്നു. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലത്തെ വ്യാപാരം. ബുള്ളിയൻ 2.5 ശതമാനം ഉയർന്ന് ഔൺസിന് 1,394.11 ഡോളറിനാണ് ഇന്നലെ വ്യാപാരം നടന്നത്. 2013 സെപ്തംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. സിംഗപ്പൂരിൽ ഇന്നലെ 1,380.18 ഡോളറിനാണ് വ്യാപാരം നടന്നത്.
ആഗോള സ്വർണ വിപണി
യുഎസ് - ചൈന വ്യാപാര യുദ്ധം മൂലം ആഗോള നിക്ഷേപം കുതിച്ചുയർന്നതിനാൽ മേയ് അവസാനം വരെ സ്വർണ വിപണിയിൽ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ ബുധനാഴ്ച്ച പ്രഖ്യാപിച്ച യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ മാറ്റമില്ലെങ്കിലും ഉടൻ പലിശ നിരക്കിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതോടെ വിപണി കുതിച്ചുയരുകയായിരുന്നു. യുഎസ് ഡോളർ ഇടിവ് രേഖപ്പെടുത്തിയെങ്കിലും സ്വർണത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന് അനലിസ്റ്റുകൾ വ്യക്തമാക്കി.
യുഎസ് ഫെഡറൽ റിസർവ്
നിലവിലെ ഫെഡറൽ റിസർവ് പലിശ നിരക്ക് 2.25% ആണ്. ഇതേ നിരക്ക് തുടരുന്നതിനായി ഫെഡറൽ റിസർവ് കമ്മിറ്റിയിലെ 10 പേരിൽ 9 പേരും വോട്ട് ചെയ്തു. ഒരാൾ മാത്രമാണ് വ്യത്യസ്തമായ നിരക്കിനായി വോട്ട് ചെയ്തത്. സെന്റ് ലൂയിസ് ഫെഡ് പ്രസിഡന്റ് ജെയിംസ് ബുള്ളാർഡ് ആണ് നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്തത്. വോട്ട് വിഭജിച്ച് പോയതോടെ ജൂലൈയിൽ പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിപണിയിലെ പ്രതീക്ഷ.
ആഭ്യന്തര വിപണിയിലെ സ്വർണ വില
ആഗോള വിപണിയിലെ വില വർദ്ധനവ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 40 ഡോളർ കൂടിയപ്പോൾ ആഭ്യന്തര വിപണിയിൽ സ്വർണ വില പവന് 560 രൂപ കൂടി. 25120 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 70 രൂപ വര്‍ദ്ധിച്ച് 3140 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വില
കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് ഇപ്പോൾ സ്വർണ വ്യാപാരം നടക്കുന്നത്. ഫെബ്രുവരിയിൽ 25160 രൂപ വരെ സ്വർണ വില ഉയർന്നിരുന്നു. അതിന് ശേഷം ഇപ്പോഴാണ് സ്വർണ വില ഇത്രയും ഉയർന്ന നിരക്കിലെത്തുന്നത്. ഈ മാസം തുടക്കം മുതൽ സ്വർണ വില ഉയർന്നിരുന്നെങ്കിലും ഇന്നലെ വില കുത്തനെ ഉയരുകയായിരുന്നു. ജൂണിലെ ഏറ്റവും കുറഞ്ഞ വില പവന് 24080 രൂപയാണ്. ജൂൺ മൂന്നിനാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
malayalam.goodreturns.in