വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് എച്ച് 1 ബി വിസ നൽകുന്നതിന് പരിധി നിശ്ചയിക്കില്ലെന്ന് അമേരിക്ക അറിയിച്ചു. കഴിഞ്ഞ ദിവസം അമേരിക്ക എച്ച് 1 ബി വിസകൾക്ക് ഓരോ രാജ്യത്തിനും പരിധി നിശ്ചയിക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിന് മറുപടിയായാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ കമ്പനികൾക്ക് വാർഷിക ക്വാട്ട 10 മുതൽ 15 ശതമാനം വരെയാക്കി കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നത്.
ട്രംമ്പ് ഭരണകൂടത്തിന്റെ പുതിയ നയങ്ങൾ ഏതെങ്കിലും ഒരു രാജ്യത്തെ ലക്ഷ്യം വച്ചുള്ളതല്ലെന്നും നിലവിൽ ഇന്ത്യയുമായി നടക്കുന്ന ചർച്ചകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇക്കാര്യമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) അടുത്തിടെ 2019 സാമ്പത്തിക വർഷത്തേക്കുള്ള എച്ച് -1 ബി വിസകളുടെ ആകെ എണ്ണം കുറച്ചിരുന്നു. എന്നാൽ ഓരോ രാജ്യത്തിൽ നിന്നുള്ള വിസ അപേക്ഷകരുടെ എണ്ണത്തിന് പരിധിയില്ല.
യുഎസ്‌സിഐഎസ് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച്, പൊതുവിഭാഗത്തിൽ ഒരു വർഷം 65,000 എച്ച് 1 ബി വിസകളാണ് അനുവദിക്കുന്നത്. അംഗീകൃത സ്ഥാപനത്തിൽ നിന്ന് യുഎസ് മാസ്റ്റർ ബിരുദം നേടിയ 20,000 പേർക്ക് കൂടി ഒരു വർഷം എച്ച് 1 ബി വിസ അനുവദിക്കും. ഉയർന്ന വൈദഗ്ധ്യമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വർക്ക് വിസയാണ് എച്ച് -1 ബി വിസ. വിദഗ്തരായ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന ഒരു കുടിയേറ്റ ഇതര വിസയാണിത്.
നിലവില്‍ മൂന്ന് വര്‍ഷത്തേയ്ക്കാണ് എച്ച് 1 ബി വിസ അനുവദിക്കുന്നത്. ഇത് പിന്നീട് നീട്ടിക്കൊടുക്കുകയും ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ച് അവിടെ തുടരുകയുമാണ് പതിവ്.
malayalam.goodreturns.in