ദില്ലി: സര്‍ക്കാറിന്റെ ഖജനാവിലേക്ക് വരുമാനമായി ലഭിക്കുന്ന ഒരു രൂപയെടുത്താല്‍ അതില്‍ 68 പൈസയും വരുന്നത് നികുതികള്‍ വഴിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ കോര്‍പറേഷന്‍ ടാക്‌സ് ഇനത്തിലാണ് കൂടുതല്‍ പൈസ ലഭിക്കുന്നത്- അഥവാ 21 പൈസ. വായ്പകള്‍ വഴി 20 പൈസയും ജിഎസ്ടി അഥവാ ചരക്ക് സേവന നികുതിയില്‍ നിന്ന് 19 പൈസയും ലഭിക്കുന്നു. ഒരു രൂപയില്‍ 16 പൈസയാണ് ആദായ നികുതിയുടെ സംഭാവന.
പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നത് പോലുള്ള നികുതിയിതര മാര്‍ഗങ്ങളിലൂടെ 9 പൈസ ആര്‍ജിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 8 പൈസ കേന്ദ്ര എക്‌സൈസ് നികുതി വഴിയും 4 പൈസ കസ്റ്റംസ് നികുതിയിലൂടെയും 3 പൈസ മറ്റ് മൂലധന വരുമാനങ്ങളിലൂടെയും കണ്ടെത്താനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ചെലവിന്റെ കാര്യമെടുത്താല്‍ നികുതികളും തീരുവകളുമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന വിഹിതമാണ് ഏറ്റവും വലുത്. സര്‍ക്കാര്‍ ചെലവാക്കുന്ന ഒരു രൂപയില്‍ 23 പൈസയും ഈ ഇനത്തിലാണ് പോകുന്നത്. 18 പൈസ വിവിധ വായ്പകളുടെ പലിശ അടയ്ക്കാനാണ് ഉപയോഗിക്കുന്നത്. പ്രതിരോധ സേനയ്ക്കായി ചെലവഴിക്കുന്നത് പൈസയാണ്.
കേന്ദ്ര സര്‍ക്കാര്‍ നേരിട്ടും അല്ലാതെയുമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കായി 22 പൈസയാണ് ചെലവാകുന്നത്. ധനകാര്യ കമ്മീഷനും മറ്റുമായി 7 പൈസയും സബ്‌സിഡി ഇനത്തില്‍ എട്ടും പെന്‍ഷന്‍ ഇനത്തില്‍ അഞ്ചും പൈസ ചെലവാകുന്നതായും ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. മറ്റു ചെലവുകള്‍ക്കായി ഒരു രൂപയില്‍ എട്ട് പൈസയാണ് മാറ്റിവച്ചിരിക്കുന്നത്.


Click it and Unblock the Notifications