ജൂലൈ 5ന് ധനമന്ത്രി നിർമ്മല സീതാരാമൻ 10,500 വാക്ക് നീണ്ട ബജറ്റ് പ്രസംഗം അവസാനിപ്പിച്ചപ്പോൾ, ഓഹരി വിപണിയിലുണ്ടായത് അത്ര സുഖകരമായ കാര്യങ്ങളായിരുന്നില്ല. സെൻസെക്സ് 400 പോയിന്റിനടുത്താണ് തകർന്നത്. ബജറ്റ് ഓഹരി വിപണിയെ ബാധിച്ചത് എങ്ങനെയെന്നും നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയെന്നും പരിശോധിക്കാം.
ധനകമ്മി
പുതുക്കിയ ധനകമ്മി ജിഡിപിയുടെ 3.3 ശതമാനവും വരുമാന കമ്മി ജിഡിപിയുടെ 2.3 ശതമാനവുമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഹരി വിപണി പ്രതീക്ഷിച്ചതിലും മികച്ച നേട്ടമാണ് ഇത്. ഇടക്കാല ബജറ്റിൽ കണക്കാക്കിയതിനേക്കാൾ 10 ബേസിസ് പോയിൻറ് കുറവായ ധനക്കമ്മി ലക്ഷ്യമിടുന്ന റിപ്പോർട്ട് ആണ് ധനമന്ത്രി അവതരിപ്പിച്ചത്. ഇത് ഓഹരി വിപണിയിൽ നേട്ടം പ്രതീക്ഷിക്കാവുന്ന ഘടകമാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
കോർപ്പറേറ്റ് ടാക്സ്
400 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികൾക്ക് 25 ശതമാനം കോർപ്പറേറ്റ് നികുതിയുടെ ആനുകൂല്യം നൽകാനുള്ള നീക്കം വിപണിയ്ക്ക് അനുകൂലമാണെങ്കിലും ഇന്നലെ കാര്യമായ നേട്ടം ഇതു കൊണ്ട് ഉണ്ടായില്ല. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യങ്ങൾക്കായി നിക്ഷേപിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സമ്പദ്‌വ്യവസ്ഥയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗ്രാമീണ ഉപഭോഗം ഉയർത്തുന്നതിനും ഈ നീക്കം സർക്കാരിനെ സഹായിക്കുമെന്ന് ഇത് വിപണിയ്ക്ക് ഗുണകരമാണെന്നും നിരീക്ഷകർ പറയുന്നു.
ഇലക്ട്രിക്കൽ വാഹനങ്ങൾ
ഇലക്ട്രിക് വാഹനങ്ങളുടെ ആഗോള കേന്ദ്രമായിട്ടാണ് സർക്കാർ ഇന്ത്യയെ വിഭാവനം ചെയ്യുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാൻ സർക്കാർ ഇതിനകം ജിഎസ്ടി കൗൺസിലുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് എടുക്കുന്ന വായ്പകൾക്ക് നൽകുന്ന പലിശയ്ക്ക് 1.5 ലക്ഷം അധിക ആദായനികുതി കിഴിവും സർക്കാർ നൽകും. പരമ്പരാഗത വാഹന കമ്പനികളുടെ വിൽപ്പന കുറയുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഒരു പ്രഖ്യാപനം. ഇത് വിപണിയെ ദോഷകരമായി ബാധിക്കും.
സ്വർണം, പെട്രോൾ വില വർദ്ധനവ്
സ്വർണ്ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി പത്തിൽ നിന്ന് പന്ത്രണ്ടര ശതമാനമാക്കിയാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ സ്വർണ വില പവന് ഏകദേശം 5000 രൂപ വരെ ഉയരാൻ സാധ്യതയുണ്ട്. കൂടാതെ പെട്രോൾ, ഡീസൽ വിലയിലും വർദ്ധനവുണ്ടാകും. പെട്രോൾ, ഡീസൽ വിലകളിൽ ഒരു രൂപ അധിക സെസ് ഈടാക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. റോഡ് സെസും എക്സൈസ് നികുതിയുമാണ് അധികമായി ഈടാക്കുന്നത്. ഇൻഡോർ, ഔട്ട്‌ഡോർ സ്പ്ലിറ്റ് എസികളുടെ കസ്റ്റം ഡ്യൂട്ടി നിലവിലെ 10 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തി. ഇത് വോൾട്ടാസ്, ബ്ലൂ സ്റ്റാർ, ഐഎഫ്‌ബി ഇൻഡസ്ട്രീസ്, വേൾപൂൾ തുടങ്ങയ ഓഹരികളെയും പ്രതികൂലമായി ബാധിക്കും.
അതിസമ്പന്നരുടെ നികുതി
2 കോടി മുതൽ 5 കോടി വരെ വരുമാനമുള്ളവർക്കും 5 കോടിയ്ക്ക് മുകളിൽ വരുമാനമുള്ളവർക്കും സർച്ചാർജ് വർദ്ധിപ്പിക്കാനും ബജറ്റിൽ പ്രഖ്യാപിച്ചു. അതിസമ്പന്നർക്ക് ഉയർന്ന നികുതി നൽകുന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ അതിസമ്പന്നരുടെമേലുള്ള നികുതി 42 ശതമാനമായി ഉയരുന്നത് ഓഹരി വിപണിയെ കാര്യമായി തന്നെ ബാധിക്കാനിടയുണ്ടെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.
malayalam.goodreturns.in