കഫേ കോഫി ഡേ സ്ഥാപകനായ വി.ജി സിദ്ധാർത്ഥയെ കാണാതായതോടെ കഫേ കോഫി ഡേ ഓഹരി വില 20 ശതമാനം ഇടിഞ്ഞ് 154 രൂപയിലെത്തി. കമ്പനി നേരിട്ട ഏറ്റവും വലിയ നഷ്ട്ടമാണിത്. എല്ലാ ഷെയറുകളുടെയും കൂടി ആകെ മൂല്യം ഏകദേശം 800 കോടി രൂപയാണ് കുറഞ്ഞിരിക്കുന്നത്. കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.ജി സിദ്ധാർത്ഥയെ ഇന്നലെ മുതൽ കാണാനില്ലെന്ന് ബിഎസ്ഇ വ്യക്തമാക്കിയിരുന്നു. എന്നാൽ ലീഡർഷിപ്പ് ടീമിന്റെ നേതൃത്വത്തിൽ കമ്പനിയുടെ പ്രവർത്തനം തുടരുമെന്ന് അധികൃതർ നിക്ഷേപകരെ അറിയിച്ചു.
ജീവനക്കാർക്ക് അവസാന കത്ത്
തിങ്കളാഴ്ച രാത്രി ഉല്ലാൽ പാലത്തിൽ നിന്ന് കോഫി കിങ് വി.ജി സിദ്ധാർത്ഥ ചാടിയിരിക്കാമെന്നാണ് മംഗളൂരു പോലീസ് സംശയിക്കുന്നത്. കൂടാതെ സിദ്ധാർത്ഥ തന്റെ ജീവനക്കാരെ അഭിസംബോധന ചെയ്ത് എഴുതിയ അവസാന കത്തും വാർത്താ ഏജൻസി ANI പുറത്തു വിട്ടിരുന്നു. ഡയറക്ടർ ബോർഡിനും കോഫി ഡേ കുടുംബത്തിനും എന്ന പേരിലാണ് കത്ത് തുടങ്ങിയിരിക്കുന്നത്. 37 വർഷത്തിന് ശേഷം കഠിനാധ്വാനത്തിലൂടെയും പ്രതിബദ്ധതയോടും കൂടിയാണ് 30000 തൊഴിലവസരങ്ങൾ താൻ സൃഷ്ടിച്ചതെന്നും എന്നാൽ തന്റെ കച്ച ശ്രമങ്ങൾക്കിടയിലും ലാഭകരമായ ഒരു ബിസിനസ്സ് മോഡൽ സൃഷ്ടിക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്നും അദ്ദേഹം കത്തിൽ പറയുന്നു.
മാനസിക സമ്മർദ്ദം
ഞാൻ എല്ലാം നൽകി എന്ന് തന്നെ പറയാൻ ആഗ്രഹിക്കുന്നുവെന്നും. എന്നിൽ ആശ്രയിക്കുന്ന എല്ലാവരെയും വിഷമിപ്പിക്കുന്നതിൽ ഞാൻ ഖേദിക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ വളരെക്കാലം പോരാടി, എന്നാൽ സ്വകാര്യ ഓഹരി പങ്കാളികളിൽ നിന്ന് കൂടുതൽ സമ്മർദ്ദം നേരിടേണ്ടി വരുന്നുണ്ടെന്നും ഓഹരികൾ തിരികെ വാങ്ങാൻ തന്നെ നിർബന്ധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. ആറുമാസം മുന്‍പ് ഒരു സുഹൃത്തിന്റെ കൈയില്‍ നിന്ന് കടം വാങ്ങിയ വലിയ തുകയുടെ സമ്മര്‍ദ്ദവും തനിക്ക് താങ്ങാനാകില്ലെന്നും കത്തിൽ പറയുന്നു.
കഫേ കോഫി ഡേയുടെ ആസ്തി
4,466.79 കോടി രൂപയുടെ ആസ്തിയാണ് കഫേ കോഫി ഡേയ്ക്കുള്ളത്. ഇതിൽ 53 ശതമാനം ഷെയറാണ് വി.ജി സിദ്ധാർഥയ്ക്ക് ഉള്ളത്. 127.51 കോടി രൂപയായിരുന്നു 2018 - 19 സാമ്പത്തിക വർഷത്തിൽ കഫേ കോഫി ഡേയുടെ ലാഭം. എന്നാൽ അടുത്തിടെയായി കഫേ കോഫി ഡേ നല്ല നിലയിലായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. സിദ്ധാർത്ഥയുടെ കത്തിലും ഇക്കാര്യങ്ങൾ വ്യക്തമാണ്.
കാപ്പി വിറ്റ് സിദ്ധാര്‍ത്ഥ സമ്പാദിച്ചത് കോടികൾ ; കഫേ കോഫി ഡേ സ്ഥാപകനെ കുറിച്ചറിയൂ
ആദായ നികുതി റെയ്ഡ്
കഴിഞ്ഞ വർഷം സിദ്ധാർഥിന്റെ ബാംഗ്ലൂരിലുള്ള സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. സിദ്ധാർഥ് കടുത്ത സാമ്പത്തിക - രാഷ്ട്രീയ സമ്മർദ്ദത്തിലായിരുന്നു എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. വി.ജി സിദ്ധാർത്ഥയെ തിങ്കളാഴ്ച വൈകുന്നേരം മുതലാണ് കാണാതായത്. കർണാടകയിലെ നേത്രാവതി ഡാം സൈറ്റിൽ നിന്നാണ് കാണാതായതായിരിക്കുന്നത്.
ബിസിനസുകാർ സൂക്ഷിക്കുക!! പൊട്ടി പാളീസാകാൻ ഈ 7 കാരണങ്ങൾ മാത്രം മതി
കമ്പനിയുടെ വളർച്ച
1996ലാണ് വി ജി സിദ്ധാർഥ ആദ്യത്തെ കഫേ കോഫി ഡേ ആരംഭിക്കുന്നത്. ബാംഗ്ലൂരിലെ ബ്രിഗേഡ് റോഡിലായിരുന്നു ഇത്. നിലവിൽ ആറ് രാജ്യങ്ങളിലെ 243 നഗരങ്ങളിലായി ഇന്ന് 1772 ഔട്ട് ലെറ്റുകളാണ് കഫേ കോഫി ഡേയ്ക്ക് ഉള്ളത്. 1.8 ബില്യൺ കപ്പ് കാപ്പിയാണ് വി ജി സിദ്ധാർഥയുടെ കഫേ കോഫി ഡേ ഒരു വർഷം വിറ്റഴിക്കുന്നത്.
malayalam.goodreturns.in