അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 75 പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കും. പദ്ധതിയ്ക്കായി കേന്ദ്രം 24,375 കോടി രൂപയാണ് ചെലവഴിക്കുക. ബുധനാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം, വാർത്താ പ്രക്ഷേപണം എന്നീ വകുപ്പ് മന്ത്രിയായ പ്രകാശ് ജാവേദ്ക്കറാണ് പുതിയ പ്രഖ്യാപനം നടത്തിയത്.
മെഡിക്കൽ കോളേജ് ഇല്ലാത്തതും കുറഞ്ഞത് 200 കിടക്കകളുള്ള ജില്ലാ ആശുപത്രികളില്ലാത്തതുമായ പ്രദേശങ്ങളിലാണ് പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുക. 300 കിടക്കകളുള്ള ജില്ലാ ആശുപത്രികളെ മെഡിക്കൽ കോളേജുകളായി നവീകരിക്കുന്നതിന് മുൻഗണന നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു.

ആരോഗ്യ മേഖലയിലെ നവീകരണ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിലവിലുള്ള ജില്ലാ ആശുപത്രികളുമായി ബന്ധപ്പെടുത്തി 58 പുതിയ മെഡിക്കൽ കോളേജുകൾ ഒന്നാം ഘട്ടത്തിലും 24 പുതിയ മെഡിക്കൽ കോളേജുകൾ രണ്ടാം ഘട്ടത്തിലും കേന്ദ്ര സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഒന്നാം ഘട്ടത്തിന് കീഴിലുള്ള 39 മെഡിക്കൽ കോളേജുകൾ ഇതിനകം പ്രവർത്തനം ആരംഭിച്ചു. ബാക്കി 19 എണ്ണം 2020-21 ഓടെ പ്രവർത്തനക്ഷമമാകുമെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. രണ്ടാം ഘട്ടത്തിലുള്ള 18 പുതിയ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു. നിലവിലുള്ള ജില്ലാ / റഫറൽ ആശുപത്രികളുമായി ബന്ധപ്പെടുത്തി 2021-22 ഓടെ 75 അധിക സർക്കാർ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനാണ് ഇന്ന് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി അനുമതി നൽകിയത്.
പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതോടെ രാജ്യത്ത് കുറഞ്ഞത് 15,700 പുതിയ എംബിബിഎസ് സീറ്റുകളെങ്കിലും കൂട്ടിച്ചേർക്കാൻ സാധിക്കുമെന്നും പ്രകാശ് ജാവേദ്ക്കർ പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ 45,000 പുതിയ എംബിബിഎസ് സീറ്റുകൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൽക്കരി ഖനനത്തിന്‍റെ കാര്യത്തിലെ വിദേശ നിക്ഷേപം നൂറു ശതമാനമാക്കാനും ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഡിജിറ്റൽ മീഡിയ രംഗത്ത് 26 ശതമാനം വിദേശനിക്ഷേപത്തിനും അനുമതി നല്‍കിയിട്ടുണ്ട്.
malayalam.goodreturns.in


Click it and Unblock the Notifications