പ്രവർത്തന മികവിന്റെ ഭാഗമായി റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനം ബോണസായി നൽകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദ്ക്കർ പറഞ്ഞു. 11 ലക്ഷം ജീവനക്കാർക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയ്ക്കായി 2024 കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രകാശ് ജാവദ്ക്കറും ധനമന്ത്രി നിർമ്മല സീതാരാമനും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തുടർന്ന് ഇ-സിഗരറ്റ് സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തെക്കുറിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ വിശദീകരിച്ചു. ഇ-സിഗരറ്റ് നിരോധിക്കാനാണ് മന്ത്രിസഭ തീരുമാനമെടുത്തിരിക്കുന്നത്. ഇ-സിഗരറ്റിന്റെ ഉത്പാദനം, മാനുഫാക്ചറിംഗ്, ഇറക്കുമതി / കയറ്റുമതി, വിൽപ്പന, സംഭരണം, പരസ്യം എന്നിവ നിരോധിച്ചിരിക്കുന്നുവെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി. ഇ-സിഗരറ്റ് ഇന്നത്തെ യുവാക്കളിൽ ചെലുത്തുന്ന സ്വാധീനം കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയതെന്നും സീതാരാമൻ പറഞ്ഞു.
കരട് ഓർഡിനൻസ് അനുസരിച്ച് ഇ-സിഗരറ്റ് കൈയിൽ വയ്ക്കുന്നവർക്ക് ആറുമാസം വരെ തടവോ 50,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ഇ-സിഗരറ്റിന്റെ ഉൽപ്പാദനം, ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വിൽപ്പന, വിതരണം, പരസ്യങ്ങൾ എന്നിവയ്ക്കും ശിക്ഷാ നടപടികൾ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്, ഒരു വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും അല്ലെങ്കിൽ ഇവ രണ്ടും ശിക്ഷയായി ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ മൂന്ന് വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്നത്തെ സെഷനിൽ ഇതിനകം തന്നെ സിഗരറ്റ് നിർമ്മാതാക്കളുടെ ഓഹരികൾ കൂടുതൽ നേട്ടമുണ്ടാക്കിയിരുന്നു. ഐടിസിയുടെ ഓഹരികൾ 1.8 ശതമാനവും ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യ 7.8 ശതമാനവും വിഎസ്ടി ഇൻഡസ്ട്രീസ് ഒരു ശതമാനവും ഗോൾഡൻ ടുബാക്കോ 4.5 ശതമാനവും ഉയർന്നു.
malayalam.goodreturns.in